ബ്രസീൽ – അർജന്റീന യോഗ്യതാ മത്സരം കളിച്ചേ പറ്റൂ: ഫിഫ
Mail This Article
സൂറിക് ∙ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ ഇടയ്ക്കു വച്ചു നിർത്തേണ്ടി വന്ന ബ്രസീൽ – അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിർബന്ധമായും വീണ്ടും കളിച്ചേ പറ്റൂവെന്നു ലോകഫുട്ബോൾ ഭരണസമിതി ഫിഫ പ്രഖ്യാപിച്ചു. ഇരുടീമുകളും ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സാഹചര്യത്തിൽ വീണ്ടും യോഗ്യതാ മത്സരം ഉപേക്ഷിക്കണമെന്ന് അർജന്റീനയും ബ്രസീലും ആവശ്യപ്പെട്ടിരുന്നു. ഇരുടീമുകളുടെയും ഹർജി തള്ളിയ ഫിഫ, സെപ്റ്റംബറിൽ ഈ മത്സരം നടത്തണമെന്ന് നിർദേശിച്ചു.
സാവോ പോളോയിൽ കഴിഞ്ഞ വർഷം നടന്ന മത്സരം തുടങ്ങി തൊട്ടുപിന്നാലെ ബ്രസീൽ ആരോഗ്യവകുപ്പ് അധികൃതർ ഗ്രൗണ്ടിലെത്തി കളി തടസ്സപ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ടിൽ ക്ലബ് ഫുട്ബോൾ കളിക്കുന്ന താരങ്ങൾ ക്വാറന്റീൻ രേഖകളിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. ഇരുടീമുകൾക്കും ഫിഫ പിഴ ചുമത്തിയിരുന്നു. ഈ തുകയിൽ ഇളവു വരുത്താനും ഫിഫ തയാറായിട്ടില്ല.
English Summary: FIFA Rules Brazil, Argentina Must Play Abandoned World Cup Qualifier