ക്ലോപ്പിന് കപ്പ്; ഒന്നല്ല, രണ്ട് !
Mail This Article
ലണ്ടൻ ∙ കപ്പിനും ചുണ്ടിനുമിടയിൽ പ്രിമിയർ ലീഗ് കിരീടം നഷ്ടമായെങ്കിലും ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ്പിനു പിന്നാലെ പുരസ്കാരപ്രവാഹം. ലീഗ് മാനേജേഴ്സ് അസോസിയേഷന്റെ ഈ സീസണിലെ മികച്ച പരിശീലകനുള്ള പുരസ്കാരം അൻപത്തിനാലുകാരനായ ക്ലോപ്പിനെ തേടിയെത്തി. ഒപ്പം, പ്രിമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ പുരസ്കാരവും.
ലീഗ് കപ്പും എഫ്എ കപ്പും നേടിയ ലിവർപൂൾ പ്രിമിയർ ലീഗ് കിരീടം കൂടി നേടി ഇംഗ്ലണ്ടിൽ ട്രിപ്പിൾ തികയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ, ലീഗിലെ അവസാന ദിവസത്തിലെ അവിസ്മരണീയ കുതിപ്പിൽ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി നേടിയ അദ്ഭുത വിജയം കപ്പ് ക്ലോപ്പിന്റെ പക്കൽനിന്ന് എടുത്തുമാറ്റി. ശനിയാഴ്ച യുവേഫ ചാംപ്യൻസ് ലീഗ് മത്സരത്തിൽ റയൽ മഡ്രിഡിനെ കീഴടക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ജർമൻകാരൻ ക്ലോപ്പ്.
പൊതുജനങ്ങളുടെയും വിദഗ്ധ സമിതിയുടെയും വോട്ടുകൾ ചേരുന്നതാണ് പ്രിമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ പുരസ്കാരം. അതേസമയം, ഇംഗ്ലണ്ടിലെ വിവിധ ലീഗുകളിലെ പരിശീലകരുടെ വോട്ടുകളാണ് മാനേജേഴ്സ് അസോസിയേഷൻ ജേതാവിനെ കണ്ടെത്തുന്നത്.
English Summary: Jurgen Klopp has been named the League Managers Association's manager of the year