വികാരത്തള്ളിച്ചയില്‍ അവസാനിപ്പിക്കില്ല, ഉയിരാണ് ഈ കളി; 35ന്റെ ചെറുപ്പത്തിൽ മെസ്സി!
Mail This Article
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്നു മുപ്പത്തിയഞ്ചാം പിറന്നാള്‍. രാജ്യാന്തര കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന മെസ്സി ഇത്തവണ അര്‍ജന്റീനയ്ക്കായി ലോകകപ്പ് ഉയര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ് ലോകമെങ്ങുമുള്ള ആരാധകര്‍.
ഫുട്ബോളിന് ഉയിരാണ് മെസ്സി, ഉയിര്‍ത്തെഴുന്നേല്‍പ്പാണ് മെസ്സി. ഫുട്ബോള്‍ ജീവിതം അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് രാജ്യത്തെ വിജയപീഠത്തിലേറ്റിയവൻ, ആരാധകരെ മുഴുവന്‍ ആനന്ദത്തിന്റെ ആവേശത്തിന്റെ കൊടുമുടികയറ്റിയവൻ. കപ്പിനും ചുണ്ടിനുമിടയിലാണ് 2014 ലോകകപ്പ് മെസ്സിക്കു നഷ്ടപ്പെട്ടത്.
ഇതിഹാസമെന്ന് വിളിക്കപ്പെടുമ്പോഴും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് ഏറെ പഴികേട്ടിട്ടുണ്ട് മെസ്സി. അര്‍ജന്റീന എന്ന രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുടെ അമിതഭാരം ആ അഞ്ചടി ഏഴിഞ്ചുകാരന്റെ ചുമലില്‍ വന്നപ്പോള്‍ ഒരിക്കലും പിഴയ്ക്കാത്ത ആ ഇടംകാല്‍ ഒന്നു പതറി. 2016ലെ കോപ്പ അമേരിക്ക ഫൈനലില്‍ പെനല്‍റ്റി കിക്ക് പുറത്തേക്ക്. അതുമതിയായിരുന്നു ആ ഇതിഹാസത്തെ ക്രൂശിലേറ്റാന്‍ കാത്തിരുന്നവര്‍ക്ക്.
എല്ലാം നഷ്ടമായ നിരാശയില്‍ വെള്ളയും ആകാശനീലയും ഇടകലര്‍ന്ന അര്‍ജന്റൈന്‍ കുപ്പായം എന്നന്നേയ്ക്കുമായി ഊരിവയ്ക്കാന്‍ അയാള്‍ തീരുമാനിച്ചു. ഒരു വികാരത്തള്ളിച്ചയില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല അയാള്‍ക്ക് ഫുട്ബോളുമായുള്ള ബന്ധം. അര്‍ജന്റീനയ്ക്കുവേണ്ടി, ആരാധകര്‍ക്കുവേണ്ടി, അയാള്‍ ഫുട്ബോളിലെ ജീവശ്വാസം തിരിച്ചുപിടിച്ചു.
ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ പരമ്പരാഗത വൈരികളായ ബ്രസീലിനെ തന്നെ മുട്ടുകുത്തിച്ച് മെസിയും കൂട്ടുകാരും കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. മെസ്സിയുടെ രാജ്യാന്തര കരിയറിലെ ആദ്യ കിരീടം. പിന്നാലെ ഫൈനലിസിമ പോരാട്ടത്തില്‍ യൂറോപ്യന്‍ ജേതാക്കളായ ഇറ്റലിയേയും തകര്‍ത്ത് മെസ്സിയും സംഘവും അടുത്തലക്ഷ്യം ഖത്തര്‍ ലോകകപ്പാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
∙ മെസിക്കു തുല്യം മെസി മാത്രം
റെക്കോര്‍ഡുകള്‍ കീഴടക്കിയാണ് പ്രഫഷനല്‍ ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും മെസ്സിയുടെ മുന്നേറ്റം. 986 മത്സരങ്ങളില്‍ നിന്നായി 781 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. ക്ലബ് ഫുട്ബോളിലും രാജ്യാന്തര കരിയറിലും തന്റേതായ നാഴികക്കല്ലുകള്‍ സ്ഥാപിച്ചാണ് താരത്തിന്റെ ജൈത്രയാത്ര.
ഒരു കോപ്പ അമേരിക്ക കിരീടവും ഒരു ഫൈനലിസിമ കിരീടവും മെസ്സിയുടെ രാജ്യാന്തര കരിയറിന് തിളക്കം പകരുന്നു. ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബലോന്‍ ദി ഓര്‍ പുരസ്കാരം എട്ടുതവണ മെസ്സി സ്വന്തമാക്കി. ക്ലബ് കരിയറില്‍ 36 കിരീടങ്ങളാണ് മെസ്സി സ്വന്തമാക്കിയത്. ബാര്‍സിലോനയ്ക്കുവേണ്ടിയായിരുന്നു ഈ നേട്ടങ്ങളെല്ലാം.
നിലവില്‍ ഫുട്ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമാണ് ലയണൽ മെസ്സി. 153 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് 86 ഗോളുകളും 29 അസിസ്റ്റുകളും. പ്രഫഷനല്‍ ക്ലബ് കരിയറില്‍ 828 മത്സരങ്ങളില്‍നിന്ന് 693 ഗോളുകള്‍ നേടി. 251 അസിസ്റ്റുകളും മെസ്സിയുടേതായുണ്ട്.
രാജ്യാന്തര കരിയറും ക്ലബ് കരിയറും ചേരുമ്പോള്‍ 986 മല്‍സരങ്ങളില്‍ നിന്ന് 781 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. ധാരാളം റെക്കോര്‍ഡുകളും കിരീടങ്ങളും സ്വന്തം പേരിലുണ്ടെങ്കിലും ഒരു ലോകകപ്പ് ഇതുവരെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആ കുറവ് ഇത്തവണ ഖത്തറില്‍ നികത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
English Summary: Happy Birthday Lionel Messi