ബ്ലാറ്ററും പ്ലാറ്റിനിയും കുറ്റവിമുക്തർ
Mail This Article
ബെലിൻസോണ ∙ ഫിഫ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർ, യുവേഫ മുൻ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനി എന്നിവർക്കെതിരായ അഴിമതിക്കേസിൽ സ്വിറ്റ്സർലൻഡിലെ ക്രിമിനൽ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി. ലോക ഫുട്ബോളിലെ ഇതിഹാസനായകരായിരുന്ന ഇരുവരുടെയും പ്രതിഛായ തകർത്ത ആരോപണങ്ങളിലാണ് താൽക്കാലികാശ്വാസം പോലെ വിധിയുണ്ടാകുന്നത്. 2011ൽ പ്ലാറ്റിനിയുടെ പേരിൽ ഫിഫ 20 ലക്ഷം യുഎസ് ഡോളർ നൽകിയതിനെ ചുറ്റിപ്പറ്റിയാണ് അഴിമതിയാരോപണം ഉയർന്നത്. ഇതിനും ഒരു പതിറ്റാണ്ടു മുൻപ് ചെയ്ത ‘ഒരു ജോലിക്ക്’ എന്ന പേരിലായിരുന്നു പണം നൽകിയത്. ഇത് അഴിമതിയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഫിഫയുടെ എല്ലാ ചട്ടങ്ങളും പാലിച്ചാണു നടപടിക്രമമെന്നും ബ്ലാറ്റർ വാദിച്ചു. ‘ജന്റിൽ മാൻസ് ഡീൽ’ അംഗീകരിച്ച കോടതി ബ്ലാറ്ററെയും പ്ലാറ്റിനിയെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
English Summary: Sepp Blatter and Michel Platini acquitted of fraud by Swiss court