‘അൽവാരോയെയും ഡയസിനെയും ഇനിയും സ്നേഹിക്കണം, കൊച്ചിയിൽ വരുമ്പോൾ കയ്യടിക്കണം’
Mail This Article
കൊച്ചി ∙ ആദ്യ ഇലവനെ തിരഞ്ഞെടുക്കാനും കളിക്കനുസരിച്ചു ലൈനപ്പിൽ മാറ്റം വരുത്താനും കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ കൂടുതൽ വ്യത്യസ്തമായ സാധ്യതകളുണ്ടെന്നു മുഖ്യ പരിശീലകൻ ഇവാൻ വുക്കൊമനോവിച്. വിദേശികൾ ഉൾപ്പെടെ മുപ്പതിൽ താഴെ പ്രായമുള്ള കളിക്കാരുള്ളതു ടീമിനു കരുത്താണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരുപത്തിനാലുകാരനായ ഇവാൻ കല്യൂഷ്നി അപകടകാരിയായ കളിക്കാരനാണ്. ഡിഫൻസീവ് മിഡ്ഫീൽഡർ ആണെങ്കിലും കയറിക്കളിക്കാനും ഗോളടിക്കാനും കഴിവുണ്ട്. ഐഎസ്എൽ 9–ാം സീസണിനു മുന്നോടിയായി വുക്കൊമനോവിച് ‘മനോരമ’യോടു സംസാരിക്കുന്നു.
∙ അൽവാരോയും ഡയസും പോയതിൽ ആരാധകർക്കു വിഷമമുണ്ട്...
നിരാശയുണ്ടാകാം. സ്വാഭാവികം. അവർ രണ്ടുപേരും കഴിഞ്ഞ സീസണിൽ ആത്മാർഥമായി കളിച്ചു. ഒരു കാര്യം പറയട്ടെ. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ നമ്മളുമായി കരാർ ഒപ്പിടാമെന്നു ധാരണയുണ്ടായെങ്കിലും ഹോർഹെ (ഡയസ്) പ്ലേറ്റൻസുമായി കരാറിലെത്തുകയായിരുന്നു. തുടർന്നാണു വായ്പ അടിസ്ഥാനത്തിൽ വന്നത്.
30 പിന്നിടുമ്പോൾ കളിക്കാർ ഭാവിയെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങും. പല ഓഫറുകൾ വരുമ്പോൾ മെച്ചപ്പെട്ടതു തിരഞ്ഞെടുക്കും. നമുക്ക് നമ്മുടെ ബജറ്റിനകത്തുനിന്നേ ചിന്തിക്കാനാവൂ. രണ്ടു കളിക്കാരെയും ഇനിയും കാണുമ്പോൾ കെട്ടിപ്പിടിച്ചു സ്നേഹം പങ്കിടണം. അവർ കൊച്ചിയിൽ കളിക്കുമ്പോൾ അവർക്കുവേണ്ടി കയ്യടിക്കണം.
∙ പകരം വരുന്നവരുടെ കളി എങ്ങനെയുണ്ടാകും?
100 ശതമാനവും നമുക്കുറപ്പുള്ള വിദേശ കളിക്കാരാണ്. നമുക്കു വലിയ പേരുകാർ വേണ്ട. വിജയദാഹമുള്ളവർ, ഈ ക്ലബ്ബിൽ കളിക്കുന്നതിൽ ആനന്ദമുള്ളവർ മതി. അവരെപ്പോലെതന്നെ പ്രധാനമാണ് ഇന്ത്യൻ താരങ്ങളും. കഴിഞ്ഞ തവണത്തെക്കാൾ മികച്ച ടീമാണ് ഇത്തവണത്തേത്. കഴിഞ്ഞ സീസണിൽ കളിയുടെ ചില ഘട്ടങ്ങളിൽ മാറ്റം വരുത്താൻ ആവശ്യത്തിന് ഓപ്ഷൻ ഇല്ലായിരുന്നു.
എതിർനിരയിൽ പ്രവചനാതീതമായ അപായം വിതയ്ക്കാൻ കഴിവുള്ള കളിക്കാർ ഇത്തവണയുണ്ട്. കല്യൂഷ്നി ഒരുദാഹരണം മാത്രം. 8–ാം സീസണിന്റെ തുടക്കത്തിൽ 6 വിദേശതാരങ്ങളെയും മാറ്റിയപ്പോൾ ആളുകൾ തലയിൽ കൈവച്ചില്ലേ? അൽവാരോയും ഡയസും വന്നപ്പോൾ ‘ഇവരൊക്കെ ആരാ...’ എന്നു ചോദിച്ചില്ലേ?
∙ ടീം മാറി. ശൈലിയും മാറുമോ?
കളിക്കാരുടെ കഴിവ് അനുസരിച്ചാണു ശൈലി ആവിഷ്കരിക്കുന്നത്. കഴിഞ്ഞ സീസണിൽ പല മത്സരങ്ങളുടെയും തുടക്കം 4–4–2 ആയിരുന്നു. പക്ഷേ കളി പല ദിവസവും മാറിയതു കണ്ടില്ലേ? ഫുൾ ബാക്കുകൾ ആക്രമിക്കുന്നതും സഹൽ അബ്ദുൽ സമദ് സ്ട്രൈക്കർ സ്ഥാനത്തു കളിച്ചതും ശ്രദ്ധിച്ചില്ലേ?
English Summary: Interview With KBFC Coach Ivan Vukomanovic