ADVERTISEMENT

ലണ്ടൻ ∙ 35 മിനിറ്റിനിടെ 4 ഗോളുകൾ വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ 30 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിൽ. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ബ്രെന്റ്ഫോഡിനോടു 4–0 തോൽവി.

ഈ സീസണിൽ തുടർച്ചയായി 2 കളികളും തോറ്റ ‘ചുവന്ന ചെകുത്താന്മാർ’ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. 20 വട്ടം ഇംഗ്ലിഷ് ചാംപ്യന്മാരായിട്ടുള്ള ക്ലബ് 3 പതിറ്റാണ്ടിനിടെ ആദ്യമായാണ് പട്ടികയിലെ അവസാന സ്ഥാനക്കാരാകുന്നത്. എവേ മൈതാനത്ത് യുണൈറ്റഡിന്റെ തുടർച്ചയായ 7–ാം തോൽവിയുമായി ഇത്. ലീഗിലെ ആദ്യ മത്സരത്തിൽ, സ്വന്തം മൈതാനത്ത് ബ്രൈട്ടണോടും മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റിരുന്നു.

10–ാം മിനിറ്റിലാണു യുണൈറ്റഡിന്റെ കഷ്ടകാലം തുടങ്ങിയത്. ഗോൾകീപ്പർ ഡേവിഡ് ഡി ഹിയയുടെ പിഴവിൽനിന്ന് ജോഷ് ഡാസിൽവ ആദ്യഗോൾ നേടി. 8 മിനിറ്റിനു ശേഷം ഡി ഹിയയുടെ അടുത്ത പിഴവ്. മുൻ ബ്രെന്റ്ഫോഡ് താരംകൂടിയായ ക്രിസ്റ്റ്യൻ എറിക്സനു ഡിഹിയ നൽകിയ പന്ത് മത്യാസ് ജെൻസൻ തട്ടിയെടുത്തു വലയിലാക്കി. 30–ാം മിനിറ്റിൽ കോർണറിൽനിന്ന് ബെൻ മീ അടുത്ത ഗോളും നേടി. യുണൈറ്റഡ് പ്രതിരോധനിരയുടെ പിഴവിൽനിന്നായിരുന്നു ഈ ഗോൾ. ബ്രെന്റ്ഫോഡിന്റെ 4–ാം ഗോളിനു യുണൈറ്റഡ് താരങ്ങളെ കുറ്റം പറയുന്നതിൽ അർഥമില്ല. അത്രമേൽ ഭംഗിയുള്ളതായിരുന്നു ആ ഗോൾ. ഇവാൻ ടോണിയുടെ ഡയഗണൽ ക്രോസ് സ്വീകരിച്ച ബ്രയൻ എംബ്യൂമോ അനായാസം ലക്ഷ്യം കണ്ടു (4–0).

മത്സരതന്ത്രം കളത്തിൽ നടപ്പാക്കുന്നതിൽ കളിക്കാർ വരുത്തിയ പിഴവാണു തോൽവിക്കു കാരണമെന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് മത്സരശേഷം പറഞ്ഞു. ടീമിന്റെ തോൽവിക്കു കോച്ച് ആരാധകരോടു മാപ്പു പറഞ്ഞു. 35 മിനിറ്റിനകം തന്നെ കളി യുണൈറ്റഡിന്റെ കൈവിട്ടതോടെ അസ്വസ്ഥനായി കാണപ്പെട്ട കോച്ച് റാഫേൽ, വരാനെ, ടൈറൽ മലാസിയ, സ്കോട്ട് മക്ടോമിനായി എന്നിവരെ പകരമിറക്കിയിട്ടും കളി മെച്ചപ്പെട്ടിരുന്നില്ല. കളി പരുക്കനായതോടെ യുണൈറ്റഡ് നിരയി‍ൽ 4 താരങ്ങളാണു മഞ്ഞക്കാർഡ് കണ്ടത്.

നെയ്മാറിന് ഡബിൾ; പിഎസ്ജിക്ക് ജയം

പാരിസ് ∙ മോപെല്ലിയേയെ 5–2നു തോൽപിച്ച് ഫ്ര‍ഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിയുടെ തേരോട്ടം തുടരുന്നു. ബ്രസീൽ താരം നെയ്മാർ 2 ഗോളുകളുമായി കളം കയ്യിലെടുത്ത മത്സരത്തിൽ ഫ്രഞ്ച് താരം കിലിയൻ എംബപെ സീസണിലെ ആദ്യഗോളും പേരിൽ കുറിച്ചു. പരുക്കുമാറി കളത്തിലെത്തിയ എംബപെയ്ക്ക് ഒരു പെനൽറ്റി സ്പോട്ട് കിക്ക് ഗോളാക്കാൻ കഴിയാതിരുന്നതു തിരിച്ചടിയാവുകയും ചെയ്തു. 2 കളികളിൽ നെയ്മാറിന്റെ ഗോൾനേട്ടം 3 ആയി. സഹതാരം ലയണൽ മെസ്സിക്ക് ഈ കളിയിൽ ഗോൾ നേടാനായില്ല. റെനറ്റോ സാഞ്ചോയും പിഎസ്ജിക്കായി ഗോൾ നേടി. അതേസമയം, കളിയിൽ പിഎസ്ജിക്കു ലഭിച്ച ആദ്യഗോൾ 39–ാം മിനിറ്റിൽ വീണ ഫലായോ സാക്കേയുടെ സെൽഫ് ഗോളായിരുന്നു.

ബാർസയ്ക്ക് ഗോൾരഹിത സമനില

ബാർസിലോന ∙ ആസ്തികൾ വിറ്റുപെറുക്കി പുതിയ കളിക്കാരെ ടീമിലെടുത്തെങ്കിലും ബാർസിലോനയുടെ കഷ്ടകാലം തീർന്നിട്ടില്ല! സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ ബാർസിലോന റയോ വയ്യെകാനോയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ബയൺ മ്യൂണിക്കിൽനിന്നെത്തിയ പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്്സ്കി ഉണ്ടായിരുന്നിട്ടും ടീമിനു ഗോളടിക്കാനും കളി ജയിക്കാനും കഴിയാതിരുന്നതു കോച്ച് ചാവിക്കു തുടക്കത്തിൽ തന്നെ തലവേദനയാണ്. കളി തീരാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ 2–ാം മഞ്ഞക്കാർഡിനെത്തുടർന്ന് സെർജിയോ ബുസ്കെറ്റ്സ് പുറത്തായതും ടീമിനു തിരിച്ചടിയായി.

ഈ സീസണിൽ ബാർസയിൽ ചേർന്ന ലെവൻഡോവ്സ്കി, റാഫിഞ്ഞ, ഡിഫൻഡർ ആന്ദ്രേസ് ക്രിസ്റ്റൻസൻ എന്നിവരെയെല്ലാം ആദ്യ ഇലവനിൽത്തന്നെ കോച്ച് ചാവി കളത്തിലിറക്കിയിരുന്നു. മറ്റു മത്സരങ്ങളിൽ, വിയ്യാറയൽ 3–0ന് വല്ലദോലിദിനെ പരാജയപ്പെടുത്തി. എസ്പാന്യോൾ 2–2നു സെ‍ൽറ്റ വിഗോയുമായി സമനില പിടിച്ചു.

English Summary: Football Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com