ADVERTISEMENT

ബ്രസീൽ ടീം ‘ഫുൾ സ്ട്രെങ്ത്തോടെ’ ലോകകപ്പിനു പോകും എന്നാണ് കോച്ച് ടിറ്റെ പറയുന്നത്. എന്നാൽ ബ്രസീൽ ആരാധകർ അവരുടെ ഒരു ‘ഫോർവേഡ്’ ഇല്ലാതെയാണ് ഇത്തവണ ഖത്തറിലേക്കു പോകുന്നത്– ഗൗച്ചോ ഡി കോപ്പ എന്നാണ് ആ ‘സൂപ്പർ താര’ത്തിന്റെ പേര്! ഗൗച്ചോയെ ഓർമയില്ലേ.. 2014 ലോകകപ്പ് സെമിഫൈനലിൽ ബ്രസീൽ ജർമനിയോടു തകർന്നടിഞ്ഞപ്പോൾ ലോകകപ്പ് ട്രോഫിയുടെ ചെറുമാതൃക കെട്ടിപ്പുണർന്ന് വിതുമ്പിയ അപ്പൂപ്പനെ. മഞ്ഞപ്പട ഒരു ലോകകപ്പ് കൂടി നേടുന്നതു കാണണം എന്ന ആഗ്രഹം ബാക്കിയാക്കി 2015ൽ ക്ലോവിസ് അകോസ്റ്റ ഫെർണാണ്ടസ് എന്ന ഗൗച്ചോ മരിച്ചു പോയി. ലോകകപ്പിനു മുൻപേ അർബുദബാധിതനായി ചികിൽസയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ബ്രസീലിയൻ ആരാധകർ ഏറ്റവുമധികം മിസ് ചെയ്തത് ഗൗച്ചോയെയാണ്. നാലു വർഷങ്ങൾക്കിപ്പുറം ഖത്തർ ലോകകപ്പാവുമ്പോഴും ഗൗച്ചോയ്ക്കു ‘പകരം ഇറക്കാവുന്ന’ ഒരാളെ അവർക്കു കിട്ടിയിട്ടില്ല!

ഗൗച്ചോ ഡ കോപ്പ എന്ന വിളിപ്പേരിനർഥം ‘കൗബോയ് ഓഫ് ദ് കപ്പ്’ എന്നാണ്. അമേരിക്കൻ കൗബോയ് സ്റ്റൈലിലുള്ള തൊപ്പിയും ബൂട്ടും കൊണ്ടു കിട്ടിയ വിളിപ്പേര്. 1990 മുതൽ ബ്രസീൽ ദേശീയ ടീമിനെ പിന്തുടർന്ന ഗൗച്ചോ 60 രാജ്യങ്ങളിലായി ബ്രസീലിന്റെ നൂറ്റിഅൻപതിലേറെ മൽസരങ്ങൾ കണ്ടു. ബ്രസീൽ ടീമിലെ പന്ത്രണ്ടാമൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. റിയൽ എസ്റ്റേറ്റ് ഏജന്റായ ഗൗച്ചോ ജോലിയിൽ നിന്ന് അവധിയെടുത്താണ് മൽസരങ്ങൾക്കു പോയിരുന്നത്.  ഏഴു ലോകകപ്പുകൾക്കാണ് ഗൗച്ചോ സാക്ഷിയായത്.  

ഖത്തറിൽ ഗൗച്ചോ ഇല്ലാത്തതിന്റെ സങ്കടം അതേ തീവ്രതയോടെ പങ്കിടാൻ ബ്രസീൽ ആരാധകർക്കു കൂട്ടുള്ളത് നെതർലൻഡ്സ് ടീം ആരാധകരാണ്. ഗൗച്ചോയെപ്പോലെ അവർക്കുമുണ്ടായിരുന്നു ഒരു സൂപ്പർ ഫാൻ. ഓറഞ്ച് ജനറൽ എന്നറിയപ്പെട്ടിരുന്ന വിൽഫ്രഡ് വിജെസ്. ഓറഞ്ച് നിറമുള്ള സൈനിക ജനറൽ വേഷമണിഞ്ഞാണ് വിജെസ് ഗാലറികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. വസ്ത്രശാല മാനേജരായി ജോലി നോക്കുന്ന വിജെസ് 2014ലെ ലോകകപ്പിനു പോകാൻ പണമില്ലാതെ വലഞ്ഞപ്പോൾ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ഹോളണ്ട് ആരാധകർ തുക സ്വരൂപിച്ചത്. ബ്രസീലിനെ തോൽപിച്ച് മൂന്നാം സ്ഥാനം നേടിയ ശേഷം ഹോളണ്ട് ക്യാപ്റ്റൻ റോബിൻ വാൻപെഴ്സി തന്റെ മെഡൽ വിജെസിനു നൽകുകയും ചെയ്തു. 2016ൽ 58–ാം വയസ്സിലായിരുന്നു വിജെസിന്റെ മരണം. 

ഇത്തവണ ലോകകപ്പിൽ ബൂട്ടുകെട്ടിയിറങ്ങുമ്പോൾ ബ്രസീലിന്റെയും നെതർലൻഡ്സിന്റെയും മനസ്സിൽ ഈ സൂപ്പർ ആരാധകരുമുണ്ടാകും!

English Summary: Brazilian football fan Gaúcho da Copa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com