ഫ്രാൻസിനായി ഗോൾ നേടുന്ന ‘വയസൻ’ ഇനി ജിറൂദ്; ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ ജയിച്ചു
Mail This Article
പാരിസ്∙ ഫ്രാൻസിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡുമായി ഒലിവർ ജിറൂദ് തിളങ്ങിയതോടെ, ഓസ്ട്രിയയ്‌ക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ഫ്രാൻസിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് ഓസ്ട്രിയയെ വീഴ്ത്തിയത്. മത്സരത്തിന്റെ 65–ാം മിനിറ്റിലായിരുന്നു ജിറൂദിന്റെ ഗോൾ.
36 വയസ് പൂർത്തിയാകാൻ എട്ടു ദിവസം മാത്രം ശേഷിക്കെ ഗോൾ കണ്ടെത്തിയ ജിറൂദ്, 70 ദിവസത്തെ പ്രായ വ്യത്യാസത്തിൽ 1959ൽ സ്പെയിനിനെതിരെ ഗോൾ നേടിയ ഫ്രഞ്ച് താരം റോജർ മാർച്ചിന്റെ റെക്കോർഡാണ് മറികടന്നത്. ഫ്രാൻസിന്റെ ആദ്യ ഗോൾ ജിറൂദിന്റെ തന്നെ പാസിൽനിന്ന് കിലിയൻ എംബപ്പെ നേടി.
സൂപ്പർതാരം കെവിൻ ഡിബ്രൂയ്നെ ഗോളടിച്ചു തിളങ്ങി മത്സരത്തിൽ ബെൽജിയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെയ്ൽസിനെ തോൽപ്പിച്ചു. 10–ാം മിനിറ്റിലായിരുന്നു ഡിബ്രൂയ്‌നെയുടെ ഗോൾ. രണ്ടാം ഗോൾ 37–ാം മിനിറ്റിൽ മിച്ചി ബാത്ഷുവായി നേടി. വെയ്ൽസിന്റെ ആശ്വാസഗോൾ 50–ാം മിനിറ്റിൽ കീഫർ മൂർ സ്വന്തമാക്കി.
മറ്റു മത്സരങ്ങളിൽ ക്രൊയേഷ്യ ഡെൻമാർക്കിനെയും (2–1), ഹോളണ്ട് പോളണ്ടിനെയും (2–0), മോൾഡോവ ലാത്‌വിയയെയും (2–1), കസാഖ്സ്ഥാൻ ബെലാറൂസിനെയും (2–1), അസർബൈജാൻ സ്ലൊവാക്യയെയും (2–1) തോൽപ്പിച്ചു.
English Summary: UEFA Nations League 2022-23, Live Scores