ചെന്നൈ എക്സ്പ്രസ്; മോഹൻ ബഗാൻ –1, ചെന്നൈയിൻ –2
Mail This Article
കൊൽക്കത്ത ∙ വിദേശ നിരയും ഇന്ത്യൻ നിരയും പുതുക്കിപ്പണിത് പുത്തൻ താരങ്ങളുമായി ഐഎസ്എൽ സീസണിലെ ആദ്യമത്സരം കളിച്ച ചെന്നൈയിൻ എഫ്സിക്കു തകർപ്പൻ ജയം. സോൾട്ട് ലേക്ക് സ്റ്റേഡിയം നിറഞ്ഞ ആരാധകർക്കു മുന്നിൽ ആദ്യം ലീഡെടുത്ത കൊൽക്കത്ത മോഹൻ ബഗാനെതിരെ 2 ഗോൾ തിരിച്ചടിച്ചാണ് ചെന്നൈയിൻ കളി സ്വന്തമാക്കിയത്. സ്കോർ: മോഹൻ ബഗാൻ –1, ചെന്നൈയിൻ –2.
27–ാം മിനിറ്റിൽ മൻവീർ സിങ്ങിന്റെ ഗോളിൽ എടികെ മോഹൻ ബഗാൻ ലീഡ് നേടി. 62–ാം മിനിറ്റിൽ ഘാന താരം ക്വാമേ കറികാറിയുടെ പെനൽറ്റി ഗോളിൽ ചെന്നൈയിൻ ഒപ്പമെത്തി. 82–ാം മിനിറ്റിൽ റഹിം അലിയുടെ ഗോളിൽ ചെന്നൈയിൻ ആഗ്രഹിച്ച വിജയമെത്തി. ഈ ഗോളിനു വഴിയൊരുക്കിയത് ക്വാമേ കറികാറിയായിരുന്നു.
കളിയുടെ 60 ശതമാനം പന്തവകാശവും ബഗാൻ താരങ്ങളിലായിരുന്നു. ബഗാൻ താരങ്ങൾ പായിച്ച ഗോൾ ഷോട്ടുകളുടെ പകുതി മാത്രമേ ചെന്നൈയിൻ താരങ്ങൾ കളിയിൽ ലക്ഷ്യം വച്ചുള്ളൂ. എന്നിട്ടും വിജയമുദ്ര ചാർത്താൻ ചെന്നൈയിനു സാധിച്ചു. 15 മിനിറ്റ് ഇൻജറി ടൈം കളിച്ച ശേഷമാണു രണ്ടാം പകുതി അവസാനിച്ചത്. ബഗാൻ നിരയിൽ മലയാളി താരം ആഷിഖ് കുരുണിയൻ കളിച്ചു.
English Summary: ISL 2022-23: ATK Mohun Bagan 1 - 2 Chennaiyin FC