ബലോൻ ദ് ഓർ പുരസ്കാരം: ബെൻസേമ മികച്ച പുരുഷ ഫുട്ബോളർ; അലക്സിയ പ്യൂട്ടയാസ് മികച്ച വനിതാ താരം
Mail This Article
പാരിസ് ∙ കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയ്ക്ക്. ബാർസിലോന വനിതാ ടീം താരം അലക്സിയ പ്യൂട്ടയാസിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.
മികച്ച യുവതാരത്തിനുള്ള കോപ അവാർഡ് ബാർസിലോന താരം ഗാവിക്കാണ്. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്കാരം സെനഗൽ താരം സാദിയോ മാനെയ്ക്കാണ്. മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം ബാർസിലോന താരം റോബർട്ട് ലെവൻഡോവ്സ്കിയും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം റയൽ മഡ്രിഡിന്റെ തിബോ കോർട്ടോയും സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്കാണ് ക്ലബ് ഓഫ് ദ് ഇയർ പുരസ്കാരം.
റയലിനെ ചാംപ്യൻസ് ലീഗ്, സ്പാനിഷ് ലീഗ് കിരീടങ്ങളിലേക്കും ഫ്രാൻസ് ടീമിനെ യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്കും നയിച്ച മികവാണ് ബെൻസേമയെ പുരസ്കാരത്തിന് അർഹനാക്കിയത്. സ്പാനിഷ് ലീഗിൽ 27 ഗോളുകളും ചാംപ്യൻസ് ലീഗിൽ 15 ഗോളുകളുമാണ് ബെൻസേമ നേടിയത്. വോട്ടെടുപ്പിൽ കെവിൻ ഡിബ്രൂയ്നെ, റോബർട്ട് ലെവൻഡോവ്സ്കി, സാദിയോ മാനെ എന്നിവരെയാണ് പിന്നിലാക്കിയത്. ഫ്രാൻസ് ഫുട്ബോൾ മാസികയാണ് പുരസ്കാരങ്ങൾ നൽകുന്നത്.
English Summary: Ballon d’Or 2022 Ceremony Live