ADVERTISEMENT

ലോകകപ്പിലെ ഗ്രൂപ്പ് സിയ്ക്ക് ഒരേയൊരു മേൽവിലാസമേയുള്ളൂ– ലയണൽ മെസ്സിയുടെ, അർജന്റീനയുടെ ഗ്രൂപ്പ്! എന്നാൽ മറ്റൊരു സൂപ്പർ താരംകൂടി ഗ്രൂപ്പിലുണ്ട്. കഴിഞ്ഞ 2 വർഷവും മെസ്സിയെ പിന്നിലാക്കി ഫിഫ ദ് ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കി. കട‍ലാസിലെ ഈ ‘സ്റ്റാർ വാർ’ കളത്തിൽ കാണുമോയെന്നതു സംശയം. പാരമ്പര്യത്തിലും പ്രതാപത്തിലും അർജന്റീന എത്രയോ മുന്നിലാണെന്നതു തന്നെ കാരണം. 

അർജന്റീന

ഫിഫ റാങ്ക്: 3

പരിശീലകൻ: ലയണൽ സ്കലോനി  (അർജന്റീന)

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെയും പിന്നീടു നടന്ന ഫൈനലിസിമയിൽ ഇറ്റലിയെയും തോൽപിച്ച് മികച്ച ഫോമിലാണ് അർജന്റീന. മെസ്സിയാകട്ടെ, ഫ്രഞ്ച് ലീഗിൽ ഉജ്വല മികവോടെ കളിക്കുന്നു. എന്നാൽ മെസ്സിക്കൊപ്പം കോച്ച് ലയണൽ സ്കലോനിയുടെ ടീം കൂടിയാണിത്. ഇടക്കാല മാനേജരായി വന്ന സ്കലോനി ടീമിനെ കെട്ടുറപ്പുള്ളതാക്കി. കഴിഞ്ഞ 35 മത്സരങ്ങളിൽ അപരാജിതരാണ് അർജന്റീന. ഇറ്റലിയുടെ പേരിലാണ് ഈയിനത്തിൽ ലോക റെക്കോർഡ്– 37 മത്സരങ്ങൾ. എന്നാൽ അർജന്റീനയുടെ കണ്ണ് റെക്കോർഡിലല്ല. ലോകകപ്പിലെ 7 മത്സരങ്ങളിലാണ്. അതു വിജയകരമായി പൂർത്തിയായാൽ ഖത്തറിൽ മെസ്സി കപ്പുയർത്തും!

കരുത്ത്: മെസ്സിയും അർജന്റീനയും ഇപ്പോൾ വെണ്ണയും വെള്ളവും പോലെയല്ല. കോപ്പ അമേരിക്ക ജയം ടീമിനെ ഒറ്റക്കെട്ടാക്കി. മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ നേതൃമികവോടെ കളി നിയന്ത്രിക്കുന്നതിനാൽ മെസ്സിക്കു സ്വതന്ത്രമായി കളിക്കാം. മുന്നേറ്റത്തിൽ ലൗറ്റാരോ മാർട്ടിനസ് ഉള്ളതിനാൽ മെസ്സി മുന്നേറ്റത്തിനും മധ്യനിരയ്ക്കുമിടയിലുള്ള ലിങ്ക് ആയിരിക്കും.

ദൗർബല്യം: എയ്ഞ്ചൽ‌ ഡി മരിയയുടെയും പൗളോ ഡിബാലയുടെയും പരുക്ക്. ഇരുവരും ലോകകപ്പിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണു പ്രതീക്ഷ. സെറ്റ്പീസുകൾ പ്രതിരോധിക്കുന്നതിലെ പോരായ്മയും അർജന്റീനയെ അലട്ടുന്നു. ഏരിയൽ ബോളുകൾ നന്നായി കളിക്കുന്ന ടീമുകൾക്കെതിരെ കഷ്ടപ്പെട്ടേക്കാം.

∙ഡിയേഗോ മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന അവസാനമായി ലോകകപ്പ് നേടിയ 1986ൽ കാനഡ കളിച്ചിരുന്നു. പിന്നീട് യോഗ്യത നേടുന്നത് ഇത്തവണയും. അർജന്റീനയ്ക്ക് കാനഡ നല്ല നിമിത്തമായേക്കാം!

messi
ലയണൽ മെസ്സി, ഗില്ലർമോ ഒച്ചോവ, റോബർട്ട് ലെവൻഡോവ്സ്കി, സലാം അൽ ദൗസരി.

മെക്സിക്കോ

ഫിഫ റാങ്ക്: 13

പരിശീലകൻ: ജെറാർദ് മാർട്ടിനോ (അർജന്റീന)

ലോകകപ്പിലെ ‘നാലാം കടമ്പ’ കടക്കാനാണ് മെക്സിക്കോ ഇത്തവണയും വരുന്നത്. കഴ‍ിഞ്ഞ 7 ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടം കടന്ന അവർ നാലാം മത്സരമായ പ്രീ ക്വാർട്ടറിലാണ് വീണു പോയത്. റഷ്യൻ ലോകകപ്പിൽ ജർമനിയെ തോൽപിച്ചു വിട്ട മെക്സിക്കോയെ ഏതു ടീമും പേടിക്കും. മെസ്സിയുടെ നാട്ടുകാരനായ, അർജന്റീനയെയും ബാർ‌സയെയുമെല്ലാം പരിശീലിപ്പിച്ചിട്ടുള്ള ജെറാർദ് മാർട്ടിനോയാണ് ടീമിന്റെ കോച്ച്.

കരുത്ത്: പരിചയസമ്പന്നരായ താരങ്ങൾ. ക്യാപ്റ്റൻ ആന്ദ്രെ ഗ്വാ‍ർഡാഡോയും ഗോൾകീപ്പർ ഗില്ലർമോ ഓച്ചോവയും അഞ്ചാം ലോകകപ്പാണ് കളിക്കുന്നത്. ഹെക്ടർ മൊറീനോ, ഹെക്ടർ ഹെരേര..നൂറിലേറെ രാജ്യാന്തര മത്സരങ്ങൾ കളിച്ച താരങ്ങൾ പിന്നെയുമുണ്ട് ടീമിൽ.

ദൗർബല്യം: വിങ്ങർ ഹെസ്യൂസ് മാനുവൽ കൊറോണയുടെ പരുക്ക്. തലയ്ക്കേറ്റ പരുക്കിനു ശേഷം റൗൾ ജിമെനെസ് പതിവു ഫോമിലേക്കുയർന്നിട്ടില്ല എന്നതും മെക്സിക്കോയെ അലട്ടുന്നു.

∙ലോക ജേതാക്കളാവാതെ ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച ടീമാണ് മെക്സിക്കോ. 16 ലോകകപ്പുകളാണ് അവർ കളിച്ചത്. 1970ലും 1986ലും ക്വാർട്ടർ ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം.

പോളണ്ട്

ഫിഫ റാങ്ക്: 26

പരിശീലകൻ: ചെസ്‌വാ മിഹ്ന്യോവിച്ച്

1974, 1982 ലോകകപ്പുകളിൽ മൂന്നാം സ്ഥാനത്തെത്തിയ ചരിത്രമുണ്ട് പോളണ്ടിന്. എന്നാൽ അതിനു ശേഷം തിരിച്ചിറക്കമായിരുന്നു. ഇപ്പോൾ ലെവൻഡോവ്സ്കിയുടെ ഈ ടീമിനെച്ചൊല്ലി ആരാധകർ വീണ്ടും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. എന്നാൽ പോളണ്ടിന്റെ യോഗ്യതാ റൗണ്ട് പ്രകടനം ഒട്ടും മികച്ചതായിരുന്നില്ല. പ്ലേ ഓഫിൽ സ്വീഡനെ മറികടന്നാണ് ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. നേഷൻസ് ലീഗിൽ ബൽജിയത്തോടേറ്റ 6–1 തോൽവിയുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടുമില്ല.

കരുത്ത്: ഒന്നാന്തരം മുന്നേറ്റനിര. ലെവൻഡോവ്സ്കിക്കൊപ്പം ക്രിസ്റ്റോഫ് പ്യാംതെക്, അർകേഡിയസ് മിലിക് എന്നിവരും കൂട്ടുണ്ട്.

ദൗർബല്യം: പ്രതിരോധത്തിൽ പോരാളിയായി കാമിൽ ഗിൽക് ഉണ്ടെങ്കിലും മധ്യനിര പോര. പിയോത്ർ സീലിൻസ്കിക്കു മികച്ച കൂട്ടില്ല.

∙ലോകകപ്പിൽ ഒരു പോളണ്ട് താരം ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്. 1974 ലോകകപ്പിൽ 7 ഗോളുകൾ നേടിയ സെഗോർസ് ലാറ്റോ.

സൗദി അറേബ്യ

ഫിഫ റാങ്ക്: 51

പരിശീലകൻ: ഹെർവെ റെനാഡ്

അയലത്തു നടക്കുന്ന ലോകകപ്പിൽ ആവേശത്തോടെയാണ് സൗദിയുടെ വരവ്. ജപ്പാൻ, ഓസ്ട്രേലിയ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഒന്നാമതെത്തിയാണ് ലോകകപ്പിനു യോഗ്യത നേടിയത്. എന്നാൽ, ലോകകപ്പിന്റെ വലിയ വേദിയിൽ വൻ തോൽവികൾ ഏറ്റുവാങ്ങാറാണ് പതിവ്. ഇത്തവണ ആദ്യ മത്സരം തന്നെ അർജന്റീനയ്ക്കെതിരെയാണ് എന്നത് ഫ്ര‍ഞ്ച് പരിശീലകൻ ഹെർവെ റെനാഡിന്റെ ചങ്കിടിപ്പ് കൂട്ടുന്ന കാര്യം. മുൻപ് സാംബിയയെയും ഐവറി കോസ്റ്റിനെയും ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടത്തിലേക്കു നയിച്ച ചരിത്രം റെനാഡിനുണ്ട്.

കരുത്ത്: ഹോം ഫീലിങ്. കളി നടക്കുന്ന ഖത്തർ സൗദിക്കു ചിരപരിചിതമായ അന്തരീക്ഷമാണ്. ടീമിലെ മിക്ക താരങ്ങളും അൽ ഹിലാൽ ക്ലബ്ബിൽ ഒരുമിച്ചു കളിക്കുന്നവരാണ് എന്നതും ഒത്തിണക്കം കൂട്ടുന്ന കാര്യം.

ദൗർബല്യം: ഗോളടിച്ചു കൂട്ടുന്ന ഒരാൾ സൗദിക്കില്ല. വിങ്ങർ സലാം അൽ ദൗസരിയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു. ദൗസരി മങ്ങിയാൽ സൗദി കഷ്ടപ്പെടും.

∙ലോകകപ്പ് ചരിത്രത്തിലെ വലിയ തോൽവികളിലൊന്ന് സൗദിയുടെ പേരിലാണ്. 2002 ലോകകപ്പിൽ ജർമനിയോടു തോറ്റത് 8–0ന്!

English Summary: FIFA World cup; Group C teams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com