ADVERTISEMENT

ലോകകപ്പ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചപ്പോൾ മുതൽ ഫ്രാൻസിനു നെഞ്ചിടിപ്പ് തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് ഡിയിൽ ഒപ്പമുള്ള ഡെൻമാർക്കും ഓസ്ട്രേലിയയുമെല്ലാം അട്ടിമറിക്കു കെൽപുള്ളവരാണ്. കഴിഞ്ഞ ലോകകപ്പിലും 3 ടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നു ഫ്രാൻസും ‍ഡെൻമാർക്കുമാണ് നോക്കൗട്ടിലെത്തിയത്. തുനീസിയയാണ് ഇത്തവണ ഗ്രൂപ്പിലെ നാലാമത്തെ ടീം.

ഫ്രാൻസ് 

ഫിഫ റാങ്ക്: 4 പരിശീലകൻ: ദിദിയെ ദെഷാം

റഷ്യയിൽ ലോക ജേതാക്കളായ ശേഷം ഫ്രാൻസിനു കയറ്റിറക്കങ്ങളുടെ കാലമായിരുന്നു. യൂറോ കപ്പിൽ നേരത്തേ പുറത്തായെങ്കിലും യുവേഫ നേഷൻസ് ലീഗിൽ ജേതാക്കളായി. എന്നാൽ ഇത്തവണ നേഷൻസ് ലീഗിൽ തരംതാഴ്ത്തൽ ഒഴിവാക്കാൻ പെടാപ്പാട് വേണ്ടി വന്നു. ലോക ചാംപ്യൻമാരായി വന്ന് 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ സെനഗലിനോടു തോറ്റതിന്റെ ഓർമയും ഫ്രാൻസിനു മുന്നിലുണ്ട്.

കരുത്ത്: ലോകത്തെ ഏറ്റവും മികച്ച രണ്ട് സ്ട്രൈക്കർമാർ– കിലിയൻ എംബപെയും കരിം ബെൻസേമയും.  

ദൗർബല്യം: പരുക്ക്. എൻഗോളോ കാന്റെയെ നഷ്ടമായിക്കഴിഞ്ഞു. പോൾ പോഗ്ബ കളിച്ചേക്കില്ല.  

ഡെൻമാർക്ക് 

ഫിഫ റാങ്ക്: 10 പരിശീലകൻ: കാസ്പർ ഹ്യൂൽമണ്ട്

വലിയൊരു ‘ഹൃദയാഘാതം’ അതിജീവിച്ചാണ് ഡെൻമാർക്ക് വരുന്നത്. യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞു വീണ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൻ അദ്ഭുതകരമായി രക്ഷപ്പെടുക മാത്രമല്ല, ആരോഗ്യം വീണ്ടെടുത്ത് കളിക്കളത്തിലേക്കു തിരിച്ചെത്തുകയും ചെയ്തു. എറിക്സന്റെ അസാന്നിധ്യത്തിലും യൂറോ കപ്പിന്റെ സെമിഫൈനൽ വരെയെത്തിയ ഡെൻമാർക്കിന്റെ പിന്നീടുള്ള പ്രകടനങ്ങളും മികച്ചതായിരുന്നു.

കരുത്ത്: ഉജ്വലമായ പ്രതിരോധം. ഗോൾകീപ്പർ കാസ്പർ സ്മൈക്കൽ വരെ നീളുന്നു അത്.  

ദൗർബല്യം: ആരു ഗോളടിക്കും എന്നതൊരു ചോദ്യമാണ്. യോഗ്യതാ റൗണ്ടിൽ 5 ഗോളുകളോടെ ഡിഫൻഡർ യോക്കിം മെയ്‌ലെയായിരുന്നു ടോപ് സ്കോറർ.

തുനീസിയ     

ഫിഫ റാങ്ക്: 30 പരിശീലകൻ: ജലീൽ കദ്രി

തുനീസിയ ഗ്രൂപ്പ് ഘട്ടം കടന്നില്ലെങ്കിൽ സ്ഥാനമൊഴിയും എന്നാണ് പരിശീലകൻ കദ്രി പറയുന്നത്. ഫ്രാൻസും ഡെൻമാർക്കുമെല്ലാമുള്ള ഗ്രൂപ്പിൽ നിന്ന് അതെത്ര കടുപ്പമുള്ള കാര്യമാണെന്നോർക്കണം. അഞ്ചു വട്ടം ലോകകപ്പ് കളിച്ചിട്ടുണ്ടെങ്കിലും ഒരു വട്ടം പോലും ആഫ്രിക്കൻ ടീം നോക്കൗട്ടിലെത്തിയിട്ടില്ല. ‘കീരി’ എന്നറിയപ്പെടുന്ന വിങ്ങർ യൂസഫ് എംസാക്നിയിലാണ് ഇത്തവണ ടീമിന്റെ പ്രതീക്ഷ.

കരുത്ത്: ബസ് പാർക്കിങ് പ്രതിരോധം. കഴിഞ്ഞ 50 മത്സരങ്ങളിൽ പകുതിയിലേറെയും തുനീസിയ ഗോൾ വഴങ്ങിയിട്ടില്ല.  

ദൗർബല്യം: അതിവേഗ സ്ട്രൈക്കർമാരുള്ള ടീമുകൾക്കെതിരെ തുനീസിയ തകർന്നടിഞ്ഞേക്കാം. ഈ വർഷം തന്നെ ബ്രസീലിനോട് 5–1നു തോറ്റു.  

ഓസ്ട്രേലിയ 

ഫിഫ റാങ്ക്: 38 പരിശീലകൻ: ഗ്രഹാം അർ‌നോൾഡ്

ഗുസ് ഹിഡിങ്കിന്റെ കീഴിൽ ഓസ്ട്രേലിയ വരവറിയിച്ച 2006 ലോകകപ്പിൽ ടീമിന്റെ സഹപരീശിലകനായിരുന്നു ഗ്രഹാം അർ‌നോൾഡ്. അന്നത്തെ സുവർണ തലമുറയുടെ കരുത്തില്ലെങ്കിലും ആ പ്രഫഷനലിസം ഇപ്പോഴും ഓസ്ട്രേലിയയ്ക്കുണ്ട്. യൂറോപ്പ ചാംപ്യൻമാരായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിന്റെ അയ്ദിൻ ഹ്രൂസ്റ്റിച്ചാണ് ടീം പ്രതീക്ഷ വയ്ക്കുന്ന പ്രധാനതാരം.

കരുത്ത്:  ഏതു ടീമിനെതിരെയും പൊരുതും. മികച്ച ശരീരക്ഷമതയുള്ള ടീമുകളിലൊന്ന്.

ദൗർബല്യം: ടിം കാഹിൽ വിരമിച്ച ശേഷം ലോകനിലവാരമുള്ള ഒരു ഗോൾ സ്കോററെ കിട്ടിയിട്ടില്ല.

English Summary: FIFA world cup; Group D teams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com