ADVERTISEMENT

രണ്ടു രാജ്യങ്ങളുടെ ‘സുവർണ തലമുറ’ എഫ് ഗ്രൂപ്പിലുണ്ട്. ബൽജിയത്തിനും ക്രൊയേഷ്യയ്ക്കും ഇപ്പോഴുള്ള പോലൊരു കളിക്കൂട്ടത്തെ ഇനി കിട്ടാൻ കാലമെത്ര കാത്തിരിക്കേണ്ടി വരും! അതിനു മുൻപ് ഒരു കിരീടം എന്നതാണ് കിനാവ്. അവരെ കണ്ണീരു കുടിപ്പിക്കാൻ വരുന്നത് മൂന്നര പതിറ്റാണ്ടിനു ശേഷം ലോകകപ്പ് യോഗ്യത നേടിയ കാനഡയും വന്നും പോയുമിരിക്കുന്ന മൊറോക്കോയും. 

ബൽജിയം

ഫിഫ റാങ്ക്: 2

പരിശീലകൻ: റോബർട്ടോ മാർട്ടിനെസ് 

ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കയ്ക്കു സമാനമാണ് ഫുട്ബോളിൽ ബൽജിയത്തിന്റെ കാര്യം; എല്ലായ്പ്പോഴും കപ്പിനും ചുണ്ടിനുമിടയിൽ കയ്പ്പുനീരു കുടിക്കും! 2018 ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനെതിരെയും 2020 യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ ഇറ്റലിക്കെതിരെയും കഴിഞ്ഞ വർഷം നേഷൻസ് ലീഗ് സെമിഫൈനലിൽ ഫ്രാൻസിനെതിരെയും അതു കണ്ടു. കോച്ച് റോബർട്ടോ മാർട്ടിനെസിനും ടീമിലെ മിക്ക താരങ്ങൾക്കും ഇത് ഒരു രാജ്യാന്തര കിരീടം നേടാനുള്ള അവസാന അവസരമാണ്. മുൻ ഫ്രഞ്ച് ലോകകപ്പ് ജേതാവ് തിയറി ഒൻറിയാണ് മാർട്ടിനസിന്റെ അസിസ്റ്റന്റ്. 

കരുത്ത്: ലോകോത്തര താരങ്ങളുടെ സാന്നിധ്യം. ഗോൾകീപ്പർ തിബോ കോർട്ടോ, മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെ, വിങർ ഏദൻ ഹസാഡ്, സ്ട്രൈക്കർ റൊമേലു ലുക്കാക്കു... ബൽജിയം ലോക ഫുട്ബോളിലെ ഒരു ‘ഓൾ സ്റ്റാർ ടീം’ ആണ്. 

ദൗർബല്യം: പ്രതിരോധവും മധ്യനിരയും മുന്നേറ്റവും ഒന്നിച്ചു തിളങ്ങുന്നത് അപൂർവം. പരുക്കും പ്രായാധിക്യവും ടീമിനു വലിയ വെല്ലുവിളിയായി തുടരുന്നു.

ക്രൊയേഷ്യ

ഫിഫ റാങ്ക്: 12

പരിശീലകൻ: സ്‌ലാറ്റ്കോ ഡാലിച്ച് 

ബൽജിയം കോച്ച് റോബർട്ടോ മാർട്ടിനസ് ചെയ്യാൻ ധൈര്യപ്പെടാതിരുന്നത് ക്രൊയേഷ്യൻ കോച്ച് സ്‌ലാറ്റ്കോ ഡാലിച്ച് ചെയ്തു കഴി‍ഞ്ഞു. ടീമിലെ പല സീനിയർ താരങ്ങൾക്കും പകരം യുവതാരങ്ങളെ ടീമിലെടുത്തു. എങ്കിലും ടീമിന്റെ എൻജിൻ മുപ്പത്തിയേഴുകാരൻ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് തന്നെ. ജനറേഷൻ ഗ്യാപ് ഇല്ലാതെ ടീം ഒത്തിണങ്ങിയതോടെ യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസും ഡെൻമാർക്കും അടങ്ങിയ ഗ്രൂപ്പിൽ ഒന്നാമതെത്തി ക്രൊയേഷ്യ. 

കരുത്ത്: പരന്നു കളിക്കുന്ന മിഡ്ഫീൽഡ്. മോഡ്രിച്ചിനു കൂട്ടായി മാറ്റിയോ കൊവാസിച്ച്, മാർസലോ ബ്രൊസോവിച്ച്, നിക്കോള വ്ലാസിച്ച്, മരിയോ പസാലിച്ച് തുടങ്ങിയവരെല്ലാമുണ്ട്. 

ദൗർബല്യം: മിഡ്ഫീൽഡർമാർ കൂടി ഗോളടിക്കേണ്ടി വരും. ഇവാൻ പെരിസിച്ച് മാത്രമാണ് പൂർണമായി വിശ്വാസിക്കാവുന്ന സ്ട്രൈക്കർ. ആന്ദ്രെ ക്രമാരിച്ചിനു സ്ഥിരതയില്ല. 

കാനഡ

ഫിഫ റാങ്ക്: 41

പരിശീലകൻ: ജോൺ ഹെർഡ്മാൻ 

36 വർഷത്തിനു ശേഷമാണ് കാനഡ ലോകകപ്പിനെത്തുന്നത്. 1986ൽ അവസാനമായി കളിച്ചപ്പോൾ ഒരു ഗോൾ പോലും അടിക്കാതെയാണ് അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത്. മെക്സിക്കോയും യുഎസ്എയും ഉൾപ്പെടുന്ന കോൺകകാഫ് മേഖലാ യോഗ്യതാ റൗണ്ടിൽ നിന്ന് ഖത്തർ ലോകകപ്പിനു യോഗ്യത നേടുന്ന ആദ്യ ടീമായതോടെ തന്നെ ടീം അപാരമായ ആത്മവിശ്വാസത്തിലാണ്. ബയൺ മ്യൂണിക് താരം അൽഫോൺസോ ഡേവിസാണ് ടീമിന്റെ പ്രതീക്ഷാ താരം. 

കരുത്ത്: അൽഫോൺസോ ഡേവിസിന്റെയും ടജോൻ ബുക്കാനന്റെയും മികവിൽ വിങ്ങിലൂടെ കുതിച്ചു കയറും കാനഡ. ബയണിൽ ലെഫ്റ്റ് ബാക്ക് ആയ ഡേവിസിനെ കാനഡ കോച്ച് ഹെർഡ്മാൻ നമ്പർ 10 ആയി വരെ കളിപ്പിച്ചിട്ടുണ്ട്. 

ദൗർ‌ബല്യം: തങ്ങളുടെ വൻകരയ്ക്കു പുറത്ത് വലിയ മത്സരാന്തരീക്ഷം പരിചയമില്ല കാനഡയ്ക്ക്. ബൽജിയത്തിനെതിരെ ആദ്യ മത്സരം തന്നെ വലിയ വെല്ലുവിളിയാകും. 

മൊറോക്കോ

ഫിഫ റാങ്ക്: 22

പരിശീലകൻ: വാലിദ് റഹ്റാഗി 

ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ തോൽവിയറിയാതെയാണ് മൊറോക്കോ ലോകകപ്പിനു യോഗ്യത നേടിയത്. എന്നാൽ അയൽരാജ്യങ്ങളിലെ  രാഷ്ട്രീയസാഹചര്യങ്ങൾ കാരണം എവേ മത്സരങ്ങൾ പോലും മൊറോക്കോ കളിച്ചത് സ്വന്തം നാട്ടിലാണ്. ലോകകപ്പ് ചരിത്രത്തിൽ ഗ്രൂപ്പ് ഘട്ടം കടന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന നേട്ടം 1986ൽ സ്വന്തമാക്കിയ മൊറോക്കോയ്ക്ക് ഇത്തവണ അതു പോലും വലിയ വെല്ലുവിളിയാണ്. 

കരുത്ത്: ഡിഫൻഡർ അച്റഫ് ഹാക്കിമിയും മിഡ്ഫീൽഡർ ഹാക്കിം സിയെച്ചും. ക്ലബ് ഫുട്ബോളിലെ പേരുകേട്ട താരങ്ങളുണ്ട് മൊറോക്കൻ നിരയിൽ. 

ദൗർബല്യം: നമ്പർ 9 റോളിൽ ഒരാൾ വേണം. എൻ നെസിരി, എൽ കാബി, ഹംദല്ല..ആരും അവസരത്തിനൊത്തുയരുന്നില്ല.

English Summary: World cup 2022, Group D

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com