വിസിൽ പോട്...!; 80,000 രൂപ ശമ്പളത്തിൽ 50 റഫറിമാർക്ക് കരാർ നിയമനം
Mail This Article
ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) 50 റഫറിമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 80,000 രൂപ വരെ ശമ്പളത്തോടെയാകും നിയമനം. സ്ഥിരവരുമാനം ഉറപ്പാക്കുന്നതോടെ രാജ്യത്തെ ഫുട്ബോൾ റഫറിമാരുടെ നിലവാരം ഉയരുമെന്നു എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പ്രതികരിച്ചു. ‘രാജ്യത്തെ ഫുട്ബോൾ റഫറിമാരുടെ നിലവാരത്തെക്കുറിച്ചു പരാതികൾ പതിവാണ്.
ഐഎസ്എൽ ടീമുകളുടെ വിദേശ പരിശീലകർ പ്രത്യേകിച്ച്. ഐഎസ്എൽ, ഐ–ലീഗ്, സന്തോഷ് ട്രോഫി തുടങ്ങി ഏതു ടൂർണമെന്റിലുമാകട്ടെ റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ ടീമുകളുടെ പ്രകടനത്തെ ബാധിക്കും’ അദ്ദേഹം പറഞ്ഞു.
നിലവിൽ രാജ്യത്തെ ഫുട്ബോൾ റഫറിമാരുടെ പ്രതിഫലം വളരെ കുറവാണ്. സംസ്ഥാന ലീഗുകളിൽ 2,500 മുതൽ 5,000 രൂപ വരെയാണ് ഒരു റഫറിക്കു പ്രതിഫലമായി ലഭിക്കുന്നത്.
ദേശീയ ലീഗിൽ ഇതു 8,000–10,000 രൂപയാണ്. ഫലത്തിൽ ഒരു വർഷം 2.5–3 ലക്ഷം രൂപയാണു പ്രതിഫലമായി ഒരു റഫറിക്കു ലഭിക്കുക.
ഈ പണം കൊണ്ടു കുടുംബം പുലർത്തുക പ്രയാസമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു പുതിയ ശമ്പള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
English Summary: AIFF plans to have 50 professional referees on full-time basis