ADVERTISEMENT

ദോഹ ∙ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നെതർലൻഡ്സിനെ ഇക്വഡോർ പിടിച്ചുകെട്ടി! നെതർലൻഡ്സ്–1, ഇക്വഡോർ–1. നെതർലൻഡ്സിനായി കോഡി ഗാപ്കോയും ഇക്വഡോറിനായി എന്നർ വലൻസിയയും ഗോൾ നേടി. ഏറക്കുറെ വിരസമായ കളിയുടെ തുടക്കത്തിൽ നേടിയ ആധിപത്യം തുടർന്നുള്ള നേരത്ത് നിലനിർത്താൻ സാധിക്കാതെ പോയതാണ് നെതർലൻഡ്സിനു തിരിച്ചടിയായത്. അതേസമയം, വൈകിയാണെങ്കിലും കളിയിലേക്കുണർന്ന ഇക്വഡോറിനെ വട്ടംചുറ്റിനിന്ന ദൗർഭാഗ്യം പലവട്ടം വിജയഗോളിലേക്കുള്ള വഴിമുടക്കുകയും ചെയ്തു.

6–ാം മിനിറ്റിൽ കോഡി ഗാപ്കോയുടെ ഗോളിൽ നെതർലൻഡ്സ് മുന്നിലെത്തി. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന്റെ ഞെട്ടലിൽനിന്ന് ഇക്വഡോർ മുക്തരാകാൻ അൽപനേരമെടുത്തു. ആദ്യപകുതിയുടെ അവസാന നേരത്ത് നെതർലൻഡ്സ് വലയി‍ൽ ഇക്വഡോർ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. ഈ തീരുമാനത്തോടു പൊരുത്തപ്പെടാതെ ഇക്വഡോർ താരങ്ങൾ റഫറിയോടു തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റിലായിരുന്നു ഖത്തറിനെതിരായ കളിയിലെ സൂപ്പർ താരം എന്നർ വലൻസിയയുടെ തകർപ്പൻ ഗോൾ പിറന്നത്.

ഈ ഗോളോടെ ഖത്തർ ലോകകപ്പിൽ മുപ്പത്തിമൂന്നുകാരൻ വലൻസിയയുടെ പേരിൽ 3 ഗോളായി. എന്നാൽ, കാലിനു പരുക്കേറ്റ വലൻസിയയുടെ അടുത്ത മത്സരത്തിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്. കാലിനു പരുക്കേറ്റ വലൻസിയയെ 90–ാം മിനിറ്റിൽ സ്ട്രെച്ചറിലാണ് മൈതാനത്തുനിന്നു പുറത്തേക്കു കൊണ്ടുപോയത്.  നെതർലൻഡ്സും ഇക്വഡോറും സമനിലയായതോടെ വാതിൽ അടഞ്ഞതു ഖത്തറിനാണ്. ആദ്യ 2 മത്സരങ്ങളും തോറ്റ ആതിഥേയർ ഇതോടെ ലോകകപ്പിനു പുറത്തായി. ഗ്രൂപ്പ് എയിൽ 2 കളികളിൽ നെതർലൻഡ്സിനും ഇക്വഡോറിനും 4 പോയിന്റ് വീതം.

സെനഗലിനു 3 പോയിന്റ്. ഖത്തറിനു പോയിന്റൊന്നുമില്ല. ഇക്വഡോർ താരങ്ങളായ പെർവിസ് എസ്റ്റുപിനനും പ്ലേറ്റയും നെതർലൻഡ്സ് ഗോൾമുഖത്തു തുടർച്ചായി നടത്തിയ റെയ്ഡുകൾ വലിയ വെല്ലുവിളിയാണ് ഗോളി ആന്ദ്രേ നോപ്പർട്ടിനുണ്ടാക്കിയത്. മത്സരം തീരാൻ നേരത്ത് നെതർലൻഡ്സ് പ്രതിരോധനിരയുടെ മൈനസ് പാസ് സ്വീകരിച്ച നോപ്പർട്ടിന്റെ പിഴവിൽനിന്ന് പന്തു ഗോളാകേണ്ടാതായിരുന്നു. അവിടെയും ഭാഗ്യം നെതർലൻഡ്സിനെ രക്ഷിച്ചു. നെതർലൻഡ്സ് നിരയിലെ മിക്ക താരങ്ങളും മങ്ങിക്കളിച്ചതു കളിയുടെ ശോഭ കെടുത്തി. ഫ്രങ്കി ഡിയോങ്ങിന്റെ മനോഹര ടാക്ലിങ്ങുകൾ ഫുട്ബോൾ പ്രേമികൾ ഓർത്തിരിക്കും.

English Summary: Netherlands vs Ecuador match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com