ADVERTISEMENT

ദോഹ ∙ അവസാന ലോകകപ്പാണിതെന്നു പ്രഖ്യാപിച്ച് ഖത്തറിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ മത്സരം കഴിഞ്ഞു തിരികെക്കയറിയതു റെക്കോർഡോടെ. മത്സരത്തിന്റെ 65–ാം മിനിറ്റി‍ൽ പെനൽറ്റി കിക്ക് ഗോളാക്കി മാറ്റിയ പോ‍ർച്ചുഗൽ ക്യാപ്റ്റൻ തുടർച്ചയായി 5 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി. 2006, 2010, 2014, 2018, 2022 ലോകകപ്പുകളിലാണ് ക്രിസ്റ്റ്യാനോയുടെ ഗോൾനേട്ടം. ലോകകപ്പിൽ ക്രിസ്റ്റ്യാനോയുടെ ആകെ ഗോൾ നേട്ടം 8 ആയി. ഘാനയ്ക്കെതിരെ പോർച്ചുഗലിന് 3–2 വിജയം.  ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പുറമേ ജോവ ഫെലിക്സ്, റാഫേൽ ലിയാവോ എന്നിവരാണു പോർച്ചുഗലിന്റെ വിജയഗോളുകൾ നേടിയത്. ഘാനയ്ക്കായി ക്യാപ്റ്റൻ ആന്ദ്രേ അയേവ്, ബുകാരി എന്നിവർ ഗോൾ മടക്കി. 2–ാം പകുതിയിലായിരുന്നു കളിയിലെ 5 ഗോളുകളും.

28ന് യുറഗ്വായ്ക്കെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. ഘാന അന്നു തന്നെ ദക്ഷിണ കൊറിയയെയും നേരിടും. ആഫ്രിക്കൻ കരുത്തരായ ഘാനയ്ക്കെതിരെ ജയിച്ചെങ്കിലും പോർച്ചുഗലിനു ശ്വാസം നേരേ വീണതു ഫൈനൽ വിസിൽ മുഴങ്ങിയപ്പോഴാണ്. കളിയുടെ അവസാന 15 മിനിറ്റുനേരം പോർച്ചുഗലിനെ വിറപ്പിച്ച ശേഷമാണു ഘാന കീഴടങ്ങിയത്. ഇൻജറി ടൈമിന്റെ അവസാന മിനിറ്റുകളിൽ പോർച്ചുഗൽ ഗോൾമുഖത്തേക്കു ഘാന നടത്തിയ റെയ്ഡുകൾ ഗോളാകാതെ പോയതു ദൗർഭാഗ്യം മാത്രം.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷമാണ് കളം ഉണർന്നത്. 65–ാം മിനിറ്റി‍ൽ പെനൽറ്റി സ്പോട്ടി‍ൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഗോൾ നേടി. പക്ഷേ, ആവേശം അധികനേരം നീണ്ടില്ല. 73–ാം മിനിറ്റിൽ ക്യാപ്റ്റൻ ആന്ദ്രേ അയേവിന്റെ ഗോളി‍ൽ ഘാന ഒപ്പമെത്തി. 78–ാം മിനിറ്റിൽ ജോവ ഫെലിക്സിന്റെ ഗോളിൽ പോർച്ചുഗൽ ലീഡെടുത്തു. 80–ാം മിനിറ്റിൽ റാഫേൽ ലിയാവോയുടെ ഗോൾകൂടി വീണതോടെ പോർച്ചുഗലിന് ആത്മവിശ്വാസമായി.

അതോടെ, 88–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ, ജോവ ഫെലിക്സ് എന്നിവരെ പിൻവലിക്കാൻ കോച്ച് ഫെർണാണ്ടോ സാന്റസ് ധൈര്യം കാട്ടി. അതുപക്ഷേ തിരിച്ചടിയായോ എന്നു സംശയിപ്പിക്കുന്ന വിധം ഘാന അടുത്ത ഗോൾ കൂടി നേടി. 89–ാം മിനിറ്റിൽ ബുകാരിയുടേതായിരുന്നു ആ പവർ ഗോൾ (3–2). പ്രമുഖ താരങ്ങളെ കോച്ച് തിരികെ വിളിച്ചതോടെ പോർച്ചുഗലിന്റെ കരുത്തു ചോർന്നു. അതോടെ ഘാന ഉണർന്നു കളിക്കാനും തുടങ്ങി. ഇതാണ് അവസാന മിനിറ്റുകളിൽ പോർച്ചുഗലിന്റെ ഗോൾമുഖത്ത് ഘാന താരങ്ങൾ കുതിച്ചുകയറി ആക്രമണം വിതയ്ക്കാൻ കാരണം.

ക്രിസ്റ്റ്യാനോ ഗോൾ: റഫറിയെ വിമർശിച്ച് ഘാന കോച്ച് 

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പെനൽറ്റി ഗോൾ സമ്മാനമായി കിട്ടിയതെന്ന് ഘാന കോച്ച് ഒട്ടോ അഡോ. ഘാനയ്ക്കെതിരായ മത്സരം നിയന്ത്രിച്ച അമേരിക്കൻ റഫറി ഇസ്മയിൽ എൽഫാത്ത് പെനൽറ്റി അനുവദിച്ചതു ശരിയായില്ല. ഘാന ഡിഫൻഡർ മുഹമ്മദ് സാലിസു ക്രിസ്റ്റ്യാനോയെ ഫൗൾ ചെയ്തിട്ടില്ല. എന്നിട്ടും റഫറി പെനൽറ്റി അനുവദിച്ചു.

English Summary: Portugal vs Ghana Result Cristiano Ronaldo Registers new World Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com