രണ്ടു കിടുക്കാച്ചി ഗോളുകൾ; ജീനിയസ് മെസ്സി, എക്സലന്റ് എൻസോ!
Mail This Article
ഒടുവിൽ അർജന്റീന ഖത്തറിൽ വിജയത്തിന്റെ അക്കൗണ്ട് തുറന്നു. രണ്ടു മനോഹര ഗോളുകൾ തിളങ്ങി നിൽക്കുന്ന സുന്ദര ജയമാണ് മെക്സിക്കോയ്ക്കെതിരെ മെസ്സിയും സംഘവും കുറിച്ചത്. മെക്സിക്കോ സമനിലയ്ക്ക് വേണ്ടി കളിച്ചൊരു മത്സരത്തിലാണീ ഗോളുകളെന്നതും ശ്രദ്ധേയം. മികവും മിടുക്കും കാട്ടാതെ ഒരു ഗോൾ മെക്സിക്കോയ്ക്കെതിരെ കുറിക്കുക എന്നതു അസാധ്യമായ ഒന്നായിരുന്നു. മെക്സിക്കോ താരങ്ങൾ പ്രതിരോധത്തിൽ അതിജാഗ്രത പുലർത്തിയതു മാത്രമല്ല അതിനു പിന്നിൽ. ഗില്ലെർമോ ഒച്ചോവയെന്ന എതിരാളികളെ തൂക്കിയെറിയുന്ന ഒറ്റയാൻ കാവൽ നിൽക്കുന്ന ഇടം കൂടിയാണ് അവരുടെ ഗോൾ പോസ്റ്റ്. ഒച്ചോവയെയും പ്രതിരോധക്കൂട്ടത്തെയും പൊട്ടിച്ചു ഗോൾ അടിക്കാൻ ഇത്തിരി ക്ലാസും മാസ്സും ചേർന്ന മിന്നലാട്ടം വേണ്ടിയിരുന്നു. അതു മെസ്സി അങ്ങു നടപ്പിലാക്കി.എൻസോ ഫെർണാണ്ടസ് അതിനു കിടുക്കാച്ചി ക്ലൈമാക്സും സമ്മാനിച്ചു.
മെസ്സിയുടെ ഗോൾ
ഒന്നാം പകുതിയിലെ നിരാശയ്ക്ക് അർജന്റീന പലിശ സഹിതം കണക്കു തീർക്കുമെന്നു തോന്നിപ്പിച്ച കളിയായിരുന്നു ഇടവേളയ്ക്കു പിന്നാലെ കണ്ടത്. അപ്പോഴും എങ്ങനെ ആ വലയിൽ പന്തെത്തിക്കും എന്നായിരുന്നു ഗാലറിയിൽ പരിശീലകൻ വി.പി.ഷാജിയും സുഹൃത്ത് ഷോണി സെബാസ്റ്റ്യനും ഞാനും ഉൾപ്പെട്ട ' ആരാധക ത്രയത്തിന്റെ' ചിന്ത.ബോക്സിലേക്കു കയറുന്നതിൽനിന്ന് അർജന്റീന താരങ്ങളെ തടയുന്ന മെക്സിക്കോയെ ഞെട്ടിക്കാൻ ലയണൽ മെസ്സി എന്തെങ്കിലും ചെയ്തേ പറ്റൂവെന്നു ഞങ്ങൾ പരസ്പരം പറഞ്ഞ നിമിഷങ്ങൾ.
64–ാം മിനിറ്റിൽ മെസ്സിയുടെ ഗോൾ വന്നു. പ്രതീക്ഷിച്ചതു ഒന്നു രണ്ടു പേരെ വെട്ടിയൊഴിഞ്ഞുള്ള പ്രയോഗം. പക്ഷേ വന്നത് അതിനെയും വെല്ലുന്നൊരു ക്ലിനിക്കൽ ഫിനിഷ്. മെസ്സിയും ഡിമരിയയും തമ്മിലുള്ള 'ടെലിപ്പതി' യുണ്ട് ആ ഗോളിന് പിന്നിൽ. മെക്സിക്കോ താരങ്ങൾക്കിടയിലൂടെ ദുഷ്കരമായൊരു ആംഗിളിൽ ആയിരുന്നു ഡിമരിയയുടെ പാസ്സിങ്. വലതു പാർശ്വത്തിൽ നിന്നു ചാട്ടുളി പോലെവന്ന പന്ത് സ്വീകരിച്ച മെസ്സി മുന്നോട്ടു കയറുന്നതിനു പകരം സാവധാനം, തന്ത്രപൂർവം ഒരു ഷോട്ട് തൊടുത്തിടത്താണ് പ്രതിരോധവും ഒച്ചോവയും തരിച്ചു നിന്നു പോയത്. ഇടംകാലിൽ നിയന്ത്രിച്ചു അതേ കാലിൽ നേർരേഖയിൽ നിലംപറ്റെയൊരു ലോങ്ഷോട്ട് തൊടുത്ത മെസ്സിയുടെ ആ തീരുമാനമാണ് ഗോളിന്റെ രഹസ്യം. അത്തരമൊരു സമ്മർദ നിമിഷത്തിൽ, ഗോളിയെയും പ്രതിരോധക്കാരെയും കണ്ടറിഞ്ഞു, സിംപിളും പവർഫുളും ആയൊരു ഷോട്ട് പായിക്കാൻ ഒരു ജീനിയസിനെക്കൊണ്ടേ സാധിക്കൂ. അതാണ് മെസ്സി ചെയ്തതും. അതുതന്നെയാണ് ഈ ഗോൾ സുന്ദരമായതിന്റെ ഗുട്ടൻസും.
രണ്ടാം ഗോൾ 'മെസ്സി വഴി'
ഫുട്ബോൾ അല്ലേ, ഒറ്റ ഗോളിൽ ഒരു ഉറപ്പും പറയാൻ ആകില്ലല്ലോ. അർജന്റീന ജയം ഉറപ്പിക്കുന്നതിനും മെക്സിക്കോ തിരിച്ചടിക്കുന്നതിനും മധ്യേയുള്ള ആശങ്കാവേള. സമ്മർദമെല്ലാം തൂത്തെറിയപ്പെട്ടതൊരു കിടിലൻ ഗോൾ വന്നതോടെയാണ്.
ഇടതു പാർശ്വത്തിലായിരുന്നു രണ്ടാമൂഴം. റോഡ്രിഗോ ഡി പോളിന്റെ കോർണർ കിക്ക് മെസ്സിയെ ലക്ഷ്യമിട്ടു 'കോർണർ ടച്ച്' മാത്രമായി മാറിയിടത്തു തുടങ്ങുന്നു ഗോൾ നീക്കം. പന്തു യുവതാരം എൻസോയ്ക്കു കൈമാറി മെസ്സി ബോക്സിലേക്കു ഓടിക്കയറുമെന്നു മെക്സിക്കോ താരങ്ങളും അർജന്റീനക്കാരും കാണികളും പ്രതീക്ഷിച്ചിരിക്കും. പക്ഷേ,
മെസ്സിയുടെ പാസ് സ്വീകരിച്ച് മെക്സിക്കോ ബോക്സിനകത്തേക്ക് വെട്ടിച്ചു കയറാനാണ് ഇരുപത്തൊന്നുകാരൻ എൻസോ തീരുമാനിച്ചത്. മെസ്സിക്കു 'റിട്ടേൺ' പ്രതീക്ഷിച്ച ഓച്ചോവ ഉൾപ്പെടെയുള്ളവർക്ക് ഒന്നും ചെയ്യാൻ ആകുന്നതിനും മുൻപേ കുലുങ്ങിയാടി മെക്സിക്കോ വല. ലോകവേദിയിൽ തന്റെ വരവ് അറിയിക്കാൻ ഇതിൽപരം എന്തുവേണം ഒരു യുവതാരത്തിന്! അടിച്ചതിന്റെ ക്രെഡിറ്റ് എൻസോയ്ക്ക്, ഒരുക്കിയതിന്റെ പകിട്ട് മെസ്സിക്ക് എന്നതാണ് ആ ഗോളിന്റെ സമവാക്യം.
Englishs Summary : IM Vijayan assesses Argentina vs Mexico match