ADVERTISEMENT

ദോഹ ∙ കഴിഞ്ഞ ദിവസം സ്റ്റേഡിയം 974ൽ പൊരുതിക്കളിച്ചിട്ടും ശക്തരായ പോർച്ചുഗലിനോട് 3–2ന് തോറ്റ ഘാന, ദിവസങ്ങൾക്കിപ്പുറം എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ അതേ സ്കോറിന് തോൽപ്പിച്ചു! പന്തടക്കത്തിലും പാസിങ്ങിലും ഉൾപ്പെടെ ബഹുദൂരം മുന്നിലായിരുന്ന ദക്ഷിണ കൊറിയയോടെ, അവസരങ്ങൾ മുതലെടുക്കുന്നതിൽ പ്രകടമാക്കിയ മികവിലാണ് ഘാന വീഴ്ത്തിയത്. ഘാനയ്ക്കായി മുഹമ്മദ് കുഡൂസ് ഇരട്ടഗോൾ നേടി. 34, 68 മിനിറ്റുകളിലായിരുന്നു കുഡൂസിന്റെ ഗോളുകൾ. അവരുടെ ആദ്യ ഗോൾ മുഹമ്മദ് സാലിസു (24) നേടി. ദക്ഷിണ കൊറിയയ്ക്കായി സുങ് ചോ ഗുവെയും (58, 61) ഇരട്ടഗോൾ നേടി.

ദക്ഷിണ കൊറിയ ആധിപത്യം പുലർത്തിയ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഘാന എതിരില്ലാത്ത രണ്ടു ഗോളുകൾക്കു മുന്നിലായിരുന്നു. അതേസമയം, മത്സരത്തിന്റെ ഇൻജറി ടൈമിന്റെ അവസാന നിമിഷം ദക്ഷിണ കൊറിയയ്ക്കു ലഭിച്ച കോർണർ കിക്ക് എടുക്കും മുൻപേ റഫറി ഫൈനൽ വിസിൽ മുഴക്കിയത് വിവാദമായി. ഇതിനെതിരെ പ്രതികരിച്ച ദക്ഷിണ കൊറിയൻ പരിശീലകന് റഫറി ചുവപ്പുകാർഡ് നൽകി.

ആദ്യ മത്സരത്തിൽ പോർച്ചുഗലിനോടു തോറ്റ ഘാനയ്ക്ക് ഈ വിജയത്തോടെ മൂന്നു പോയിന്റ് ലഭിച്ചു. ആദ്യ മത്സരത്തിൽ യുറഗ്വായെ സമനിലയിൽ തളച്ചതിനു ലഭിച്ച ഒരു പോയിന്റാണ് ദക്ഷിണ കൊറിയയുടെ ഏക സമ്പാദ്യം. ഇനി ഡിസംബർ രണ്ടിന് നടക്കുന്ന മത്സരത്തിൽ ഘാന യുറഗ്വായേയും ദക്ഷിണ കൊറിയ പോർച്ചുഗലിനെയും നേരിടും.

∙ ഗോളുകൾ വന്ന വഴി

ഘാന ആദ്യ ഗോൾ: ആക്രമണത്തിൽ ദക്ഷിണ കൊറിയൻ താരങ്ങൾ മികച്ചു നിൽക്കുന്നതിനിടെയാണ് കളിയുടെ ഗതിക്കെതിരായ ഘാന ലീഡു പിടിച്ചത്. ഘാന താരം ജോർദാൻ ആയൂ ദക്ഷിണ കൊറിയൻ ബോക്സിലേക്ക് ഉയർത്തി വിട്ട ക്രോസ് ക്ലിയർ ചെയ്യുന്നതിൽ അവരുടെ പ്രതിരോധം വരുത്തിയ പിഴവാണ് ആദ്യ ഗോളിനു വഴിവച്ചത്. പന്തു പിടിച്ചെടുത്ത് മുഹമ്മദ് സാലിസു തൊടുത്ത ഇടംകാലൻ ഷോട്ട് ദക്ഷിണ കൊറിയൻ വല കുലുക്കി. സ്കോർ 1–0.

ഘാന രണ്ടാം ഗോൾ: ആദ്യ ഗോൾ പിറന്ന് 10 മിനിറ്റ് പൂർത്തിയാകുമ്പോഴേയ്ക്കും ഘാന രണ്ടാം ഗോളും നേടി. ഇടതുവിങ് കേന്ദ്രീകരിച്ച് ഘാന നടത്തിയ മുന്നേറ്റത്തിന്റെ തുടർച്ചയായിരുന്നു രണ്ടാം ഗോൾ. ബോക്സിനു പുറത്ത് ഇടതുവിങ്ങിൽനിന്ന് ജോർദാൻ‌ ആയൂ ദക്ഷിണ കൊറിയൻ ബോക്സിലേക്ക് പന്ത് ഉയർത്തി വിടുമ്പോൾ പ്രതിരോധിക്കാനായി കൊറിയൻ താരങ്ങൾ ഉയർന്നുചാടി. ദക്ഷിണ കൊറിയക്കാരുടെ പ്രതിരോധം കടന്ന് ബോക്സിലേക്ക് ചാഞ്ഞിറങ്ങിയ പന്തിന് അതേ വേഗത്തിൽ മുഹമ്മദ് കുഡൂസ് തലകൊണ്ട് വലയിലേക്ക് വഴികാട്ടി. സ്കോർ 2–0.

ദക്ഷിണ കൊറിയ ആദ്യ ഗോൾ: ആദ്യ പകുതിയിൽ മികച്ച കളി കെട്ടഴിച്ചിട്ടും ഘാന രണ്ടു ഗോൾ ലീഡു നേടിയതിന്റെ നിരാശ തീർത്ത് ദക്ഷിണ കൊറിയ ആദ്യ ഗോൾ നേടുമ്പോൾ മത്സരത്തിനു പ്രായം 58 മിനിറ്റ്. ഘാന ബോക്സിലേക്ക് ദക്ഷിണ കൊറിയൻ താരങ്ങൾ നടത്തിയ അലകടലായുള്ള ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു ആദ്യ ഗോൾ. ഇടതുവിങ്ങിലൂടെ കരുപ്പിടിപ്പിച്ച മുന്നേറ്റത്തിനൊടുവിൽ ലീ കാങ് ഇൻ ഘാന ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസിൽ സുങ് ചോ ഗുവെയുടെ തകർപ്പൻ ഹെഡർ. ഘാന ഗോൾകീപ്പർ ആട്ടി സിഗിയുടെ പ്രതിരോധം കടന്ന് പന്ത് വലയിൽ. സ്കോർ 1–2.

ദക്ഷിണ കൊറിയ രണ്ടാം ഗോൾ: ആദ്യ ഗോളിന്റെ ചൂടാറും മുൻപേ ദക്ഷിണ കൊറിയ രണ്ടാം ഗോളും നേടി. ഇത്തവണയും ഗോളിനു വഴിയൊരുക്കിയത് ഘാന ബോക്സിലേക്ക് പറന്നിറങ്ങിയൊരു തകർപ്പൻ ക്രോസ്. ദക്ഷിണ കൊറിയ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഒരിക്കൽക്കൂടി ഇടതുവിങ്ങിൽ നിന്ന് പന്ത് ഘാന ബോക്സിലേക്ക്. കിം ജിൻ സു തളികളയിലെന്നവണ്ണം ഉയർത്തി നൽകിയ പന്തിൽ സുങ് ചോ ഗുവെയുടെ ബുള്ളറ്റ് ഹെഡർ. ഗോൾകീപ്പറുടെ നിലതെറ്റിച്ച് പന്ത് വല തുളച്ചു. സ്കോർ 2–2.

ഘാന മൂന്നാം ഗോൾ: ദക്ഷിണ കൊറിയയുടെ സമനില ഗോളിന് ആയുസ് വെറും ഏഴു മിനിറ്റു മാത്രം. ഘാനയ്ക്കായി രണ്ടാം ഗോൾ നേടിയ മുഹമ്മദ് കുഡൂസ് തന്നെ ഒരിക്കൽക്കൂടി അവരുടെ രക്ഷകനായി. ഇടതുവിങ്ങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് ഗിഡിയോൻ മെൻസാഹ് ദക്ഷിണ കൊറിയൻ‌ പോസ്റ്റിനു സമാന്തരമായി ബോക്സിലേക്ക് മറിച്ചു. പന്തിനു ഗോളിലേക്കു വഴികാട്ടാനുള്ള ഇനാകി വില്യംസിന്റെ ശ്രമം പാളിയെങ്കിലും, പന്ത് അപ്പുറത്തു കാത്തുനിന്ന കുഡൂസിന്. ഒരു നിമിഷം പോലും പാഴാക്കാതെ കുഡൂസ് പന്ത് ദക്ഷിണ കൊറിയൻ ബോക്സിന്റെ ഇടതു മൂലയിലേക്കു പാലിച്ചു. സ്കോർ 3–2.

English Summary: South Korea vs Ghana FIFA World Cup 2022 Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com