സ്പെയിൻ– ജർമനി മത്സരം വ്യത്യസ്ത കേളീശൈലികളുടെ മാത്രമല്ല, വിഭിന്ന മനോഭാവങ്ങളുടെ കൂടി ഏറ്റുമുട്ടലായി. ഇരുകൂട്ടരും യൂറോപ്പിലെ കരുത്തരാണെങ്കിലും ഈ മത്സരത്തിൽ സ്പെയിൻ സുസജ്ജമായ നിലയിലായിരുന്നു. എന്നാൽ, ജർമനി അത്ര ആത്മവിശ്വാസത്തിലായിരുന്നില്ല. പന്തു കാൽക്കലെത്തുമ്പോൾ സ്പെയിൻ താരങ്ങൾ പ്രവചനാതീതമായ, സവിശേഷമായ ഫുട്ബോളാണ് കളിക്കുന്നത്. അതേസമയം, ജർമനിയെന്നു കേട്ടാൽ ഇപ്പോൾ ആരും പഴയതു പോലെ ഭയപ്പെടുന്നില്ല. അതിനുള്ള കരുത്തോ പ്രതിഭാസമ്പത്തോ ഇല്ലാത്ത സാധാരണ ടീം.
2022ലെ ജർമനി ആവേശം കൊള്ളിക്കുന്ന ടീമാണ്, പക്ഷേ, അതുപോലെ തന്നെ ദുർബലവുമാണ്. പ്രീക്വാർട്ടറിൽ എത്തണമെങ്കിൽ സ്പെയിനിന്റെ അടുത്ത മത്സരഫലത്തെ ആശ്രയിക്കണമെന്ന സ്ഥിതിയിലുമാണ് അവർ. അതേസമയം, മെക്സിക്കോയെ തോൽപിച്ചതോടെ അർജന്റീന ലോകകപ്പ് പ്രതീക്ഷ നിലനിർത്തി. ഇനി, പ്രീക്വാർട്ടർ ഉറപ്പിക്കാൻ അടുത്ത മത്സരം നന്നായി കളിച്ചേ മതിയാകൂ. പക്ഷേ, അമിത പ്രതീക്ഷ നൽകുന്നതല്ല ടീമിന്റെ പ്രകടനം. ടീം നന്നായി കളിക്കുന്നില്ലെന്നതാണ് വാസ്തവം.
സൗദി അറേബ്യയ്ക്കെതിരെ 10 മിനിറ്റും മെക്സിക്കോയ്ക്കെതിരെ അരമണിക്കൂറും മാത്രമാണ് അർജന്റീന മികച്ച രീതിയിൽ കളിച്ചത്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെയും ഫൈനലിസിമയിൽ ഇറ്റലിയെയും തോൽപിച്ച മികവിൽ നിന്ന് ഏറെ അകലെയാണ് ഇപ്പോഴും അർജന്റീന. ദക്ഷിണ അമേരിക്കയുടെ പ്രതീക്ഷകൾ പേറുന്ന ബ്രസീൽ മികച്ച രീതിയിലാണ് ലോകകപ്പിനു തുടക്കമിട്ടത്. പക്ഷേ, നെയ്മാറിനു പരുക്കേറ്റത് ബ്രസീലിന്റെ ആഘോഷങ്ങളുടെ മേൽ ആശങ്കയുടെ നിഴൽ വീഴ്ത്തുന്നു.
നെയ്മാറില്ലെങ്കിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ശേഷിക്കുന്ന കളികളിൽ നെയ്മാറിനു പകരം താരത്തെ ഇറക്കുകയാണോ, അതോ തന്ത്രപരമായ മാറ്റം വരുത്തുകയാണോ വേണ്ടതെന്ന് കോച്ച് ടിറ്റെ തീരുമാനിക്കേണ്ടതുണ്ട്. സൂപ്പർ താരങ്ങൾക്കു പരുക്കേൽക്കുമ്പോൾ ചിന്തിക്കേണ്ടത് പകരക്കാരനെക്കുറിച്ചു മാത്രമല്ല, ടീമിന്റെ ഘടനയോ ശൈലിയോ മാറ്റുന്നതിനെക്കുറിച്ചു കൂടിയാണ്.
English Summary: juan veron speaks about spain germany match fifa world cup 2022