ADVERTISEMENT

ദോഹ∙ ടിക്കി ടാക്കയെന്ന സ്പാനിഷ് യാഗാശ്വത്തെ പിടിച്ചുകെട്ടി ജപ്പാന്റെ സമുറായ് പോരാളികൾ. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച് മുൻ ലോകചാംപ്യൻമാരെ അട്ടിമറിച്ച ജപ്പാൻ 6 പോയിന്റോടെ ഗ്രൂപ്പ് ഇ ജേതാക്കളായി പ്രീക്വാർട്ടറിലെത്തി. ഏഷ്യയുടെ അഭിമാനമുയർത്തുന്ന പ്രകടനത്തോടെ നോക്കൗട്ട് റൗണ്ടിലെത്തിയ ജപ്പാനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി സ്പെയിനും യോഗ്യത നേടി. സ്പെയിനും ഗ്രൂപ്പിലെ മറ്റൊരു കളിയിൽ കോസ്റ്ററിക്കയെ 4–2നു തോൽപിച്ച ജർമനിക്കും 4 പോയിന്റ് വീതമുണ്ടെങ്കിലും ഗോൾവ്യത്യാസത്തിലെ മികവ് സ്പെയിനെ തുണച്ചു. 

ജപ്പാനു വേണ്ടി 48–ാം മിനിറ്റിൽ പകരക്കാരൻ സ്ട്രൈക്കർ റിറ്റ്സു ഡോവൻ, 51–ാം മിനിറ്റിൽ ആവോ തനാക്ക എന്നിവർ ഗോൾ നേടി. 12–ാം മിനിറ്റിൽ സ്ട്രൈക്കർ അൽവാരോ മൊറാട്ടയുടെ ഹെഡറിൽ നിന്നായിരുന്നു സ്പെയിനിന്റെ ഗോൾ. ആദ്യപകുതിയിൽ സ്പെയിനിന്റെ സമഗ്രാധിപത്യത്തിനു മുന്നിൽ മങ്ങിപ്പോയ ജപ്പാൻ ഇടവേളയ്ക്കു ശേഷം ഹൈപ്രസിങ് ഗെയിമിലൂടെ മുൻലോകചാംപ്യൻമാരെ വീഴ്ത്തി. 

3 മിനിറ്റുകൾക്കിടെ നേടിയ 2 ഗോളുകൾ ജപ്പാൻ തിരിച്ചടിച്ചു. ആ മേൽക്കോയ്മ അവർ പിന്നീടു വിട്ടുകൊടുത്തതുമില്ല. രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിൽ സ്പെയിൻ നിരന്തരം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ശക്തമായ പ്രതിരോധത്തിലൂടെ ജപ്പാൻ മറുപടി നൽകി.സ്പാനിഷ് മുന്നേറ്റത്തിനൊടുവിൽ ബോക്സിനു പുറത്തേക്കു വന്ന് പന്തിൽ സെസാർ അസ്പിലിക്വെറ്റ ഉയർത്തിയ ക്രോസിലേക്ക് കുതിച്ചുയർന്ന മൊറാട്ടയുടെ ഹെഡർ ജപ്പാൻ ഗോൾകീപ്പർ ഷുയ്ചി ഗോൻഡയ്ക്ക് ഒരവസരവും നൽകിയില്ല.(1–0)

ഇടവേളയ്ക്കു പിന്നാലെ നടത്തിയ ഹൈ പ്രസിങ്ങിലൂടെ ജപ്പാൻ സമനില പിടിച്ചെടുത്തു. സ്പാനിഷ് ബോക്സിനകത്തേക്കു കയറി പന്തുപിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗോൾകീപ്പർ ഉനായ് സിമോൺ തട്ടിയകറ്റിയ പന്ത് കിട്ടിയത് നിമിഷങ്ങൾക്കു മുൻപ് പകരമിറങ്ങിയ റിറ്റ്സു ഡോവന്. ബോക്സിനു തൊട്ടുമുന്നിൽവച്ച് കിട്ടിയ പന്ത് നിയന്ത്രിച്ച് റിറ്റ്സു തൊടുത്ത ഷോട്ട് ഗോളി സിമോണിന്റെ കൈകളിലൂടെ വലയിൽ(1–1)

പന്ത് വര കടന്നോ

3 മിനിറ്റിനകം ജപ്പാൻ മുന്നിലെത്തിയതും റിറ്റ്സുവിന്റെ ക്രോസിലൂടെ. പെനൽറ്റി ബോക്സിനു വലതുവശത്തു നിന്ന് റിറ്റ്സു സമാന്തരമായി നിന്ന കരൗ മിറ്റോമയെ ലക്ഷ്യമാക്കി ക്രോസ് നൽകി. എൻഡ്‌ലൈൻ കടന്നുവെന്ന് തോന്നിച്ച പന്ത് മിറ്റോമ ബോക്സിലേക്കു മറിച്ചിട്ടു. തുറന്നുകിടന്ന വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ ആവോ തനാക്കയ്ക്ക് ഉണ്ടായിരുന്നുള്ളൂ.  മിറ്റോമ ബോക്സിലേക്കു മറിക്കും മു‍ൻപ്  പന്ത് ഗോൾപോസ്റ്റിന് ഇടതു ഭാഗത്ത് അതിർവര കടന്നതുപോലെയാണ് വിഡിയോയിലും ചിത്രങ്ങളിലുമുള്ളത്. എന്നാൽ, വിശദമായ വിഡിയോ പരിശോധനകൾക്കുശേഷം റഫറി ഗോൾ അനുവദിച്ചു.(2–1).

English Summary: Why did VAR allow Ao Tanaka goal for Japan vs Spain?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com