കൊറിയന്‍ താരത്തോട് വായടക്കാന്‍ ആംഗ്യം കാട്ടി റൊണാൾഡോ: ‘സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിന്റെ അരിശമല്ല’
Mail This Article
ദോഹ. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ദക്ഷിണ കൊറിയൻ താരം അപമാനിച്ചുവെന്ന ആരോപണവുമായി പോർച്ചുഗൽ മുഖ്യപരിശീലകൻ ഫെർണാണ്ടോ സാന്റോസ്. മത്സരത്തിന്റെ 65–ാം മിനിറ്റിൽ റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിലുള്ള എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ദേഷ്യത്തോടെ താരംഗ്രൗണ്ട് വിട്ടുവെന്ന രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടിനാണ് പരിശീലകന്റെ മറുപടി.
‘എന്നെ പോലെയുള്ള താരത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ നിങ്ങൾക്ക് എന്താണ് ധൃതിയെന്നു കോപത്തോടെ ഫെർണാണ്ടോ സാന്റോസിനോട് റൊണാൾഡോ ചോദിച്ചതായും’ വാർത്തകൾ പ്രചരിച്ചിരുന്നു. ഗ്രൗണ്ടിൽ നിന്ന് സാവകാശം ഡഗ്ഔട്ടിലേക്ക് നടക്കുന്നതിനിടെ കൊറിയൻ താരം ചോ ഗ്യി സങ് എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കാൻ തന്നോട് ആവശ്യപ്പെട്ടതാണ് പ്രകോപിച്ചതെന്നു റൊണാൾഡോ രാജ്യാന്തര വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. . ദക്ഷിണ കൊറിന്‍ താരത്തോട് വായടക്കാന്‍ ആംഗ്യം കാട്ടിയാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്. തന്നോട് അത്തരത്തിൽ സംസാരിക്കാൻ നിങ്ങൾക്ക് എന്താണ് അധികാരമെന്നു താൻ കൊറിയൻ താരത്തോട് ചോദിച്ചുവെന്നും റൊണാൾഡോ പറഞ്ഞു.
ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടറില്‍ കടന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ദക്ഷിണ കൊറിയയുടെ വിജയം. അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർറ്റയിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും കിം യങ് ഗ്വോൺ (27), ഹ്വാങ് ഹീ ചാൻ (91) എന്നിവരിലൂടെ ദക്ഷിണ കൊറിയ ഗോള്‍ മടക്കി.
ഗ്രൂപ്പിലെ യുറഗ്വായ് ഘാന പോരാട്ടത്തിൽ യുറഗ്വായ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു ജയിച്ചെങ്കിലും കൂടുതൽ ഗോളുകൾ അടിച്ചതിന്റെ അടിസ്ഥാനത്തിൽ കൊറിയ മുന്നേറുകയായിരുന്നു. കൊറിയയ്ക്കും യുറഗ്വായ്ക്കും നാലു പോയിന്റുകൾ വീതമാണുള്ളത്.
English Summary: I told him to shut up' - Ronaldo explains furious reaction to substitution