ADVERTISEMENT

ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ന് സർവ്വം മെസ്സി മയമായിരുന്നു! ലോകകപ്പ് തുടങ്ങും മുൻപ് ഫുട്ബോൾ ലോകം ഒപ്പമെണ്ണിയിരുന്ന പലരും കണ്ണീരോടെ ഖത്തറിൽനിന്ന് മടങ്ങിയപ്പോൾ, മികവിന്റെ ഔന്നത്യത്തിൽ ഒറ്റയ്ക്ക് ചിരിച്ചു നിൽക്കുകയാണ് ലയണൽ മെസ്സിയെന്ന ഇതിഹാസം. ഏറെയും സാധാരണക്കാരായ താരങ്ങളുള്ള ഒരു ടീമിന്റെ നായകനായി ഖത്തറിൽ വിമാനമിറങ്ങിയ മെസ്സി, കരിയറിലെ ആദ്യ വിശ്വകിരീടത്തിൽനിന്ന് ഇപ്പോൾ ഒരേയൊരു ജയം മാത്രം അകലെയാണ്! ഡിസംബർ 18ന് ഇതേ വേദിയിൽ ഒരിക്കൽക്കൂടി അങ്കത്തിന് ഇറങ്ങുമ്പോൾ, എതിരാളികൾ ഫ്രാൻസായാലും മൊറോക്കൊ ആയാലും മെസ്സി തന്നെ കിരീടത്തിൽ മുത്തമിടുമെന്ന ആത്മവിശ്വാസം ഇപ്പോൾ എല്ലാ അർജന്റീന ആരാധകർക്കുമുണ്ട്. അതിനു കാരണം, ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിൽ താരം പുറത്തെടുത്ത പ്രകടനം തന്നെ!

ലോകകപ്പ് വേദിയിൽ അർജന്റീന ജഴ്സിയിൽ കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ കാൽസെഞ്ചറി തികച്ച് ലോകറെക്കോർഡിനൊപ്പമെത്തിയ സൂപ്പർതാരം ആ മത്സരം എന്നെന്നും ഓർമിക്കത്തക്കതാക്കിയതോടെയാണ്, ലോകകപ്പിൽ തുടർഫൈനലെന്ന ക്രൊയേഷ്യയുടെ സ്വപ്നം കരിഞ്ഞു ചാമ്പലായത്. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ബ്രസീലിനെ കരയിച്ച് മുന്നേറിയ ക്രൊയേഷ്യയ്ക്ക്, ഏതാനും ദിവസങ്ങൾക്കിപ്പുറം ഇങ്ങകലെ ലുസെയ്ൽ സ്റ്റേഡിയത്തിൽനിന്ന് കണ്ണീർമടക്കം. മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും മിന്നിത്തിളങ്ങിയ മത്സരത്തിൽ അർജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ്. അർജന്റീനയ്ക്കായി യുവതാരം ജൂലിയൻ അൽവാരസ് ഇരട്ടഗോൾ (39–ാം മിനിറ്റ്, 69–ാം മിനിറ്റ്) നേടി. ആദ്യ ഗോൾ 34–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് മെസ്സി നേടി.

മെസ്സിയുടേയും അൽവാരസിന്റെയും ഗോളാഘോഷം
മെസ്സിയുടേയും അൽവാരസിന്റെയും ഗോളാഘോഷം

ഇതോടെ ഖത്തർ ലോകകപ്പിലെ ടോപ് സ്കോറർമാരിൽ മെസ്സി, അഞ്ചു ഗോളുമായി ഫ്രാൻസിന്റെ കിലിയൻ എംബപെയ്ക്കൊപ്പമെത്തി. അസിസ്റ്റുകൾ കൂടി പരിഗണിക്കുമ്പോൾ, നിലവിൽ എംബപെയ്ക്കു മേൽ മെസ്സിക്കു മുൻതൂക്കമുണ്ട്. അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടവും ഇനി മെസ്സിക്കു സ്വന്തം. 11 ഗോളുകളുമായി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണ് സൂപ്പർതാരം മറികടന്നത്. മെസ്സി മിന്നിയതോടെ, കളിച്ച ആറു ലോകകപ്പ് സെമികളിലും തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ച് അർജന്റീന ഫൈനലിലേക്ക്.

∙ പന്തടക്കത്തിൽ ക്രൊയേഷ്യ, ഗോളടിച്ച് അർജന്റീന

മത്സരത്തിൽ പന്തടക്കത്തിലും പാസിങ്ങിലും മുന്നിൽ നിന്ന ടീം ക്രൊയേഷ്യയായിരുന്നു. ആദ്യ പകുതിയിൽ മത്സരം അര മണിക്കൂർ പിന്നിടുമ്പോൾ കളത്തിൽ ക്രൊയേഷ്യയുടെ ആധിപത്യം പ്രകടമായിരുന്നു. ഈ ആധിപത്യത്തിന്റെ മുകളിലേക്കാണ് പെനൽറ്റിയുടെ രൂപത്തിൽ അർജന്റീനയുടെ ആദ്യഗോൾ വന്നു വീഴുന്നത്.

ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും പന്തു കൈവശം വച്ച ക്രൊയേഷ്യയെ ഞെട്ടിച്ച് 34–ാം മിനിറ്റിലാണ് അർജന്റീന ആദ്യം ലീഡു പിടിച്ചത്. ഖത്തറിൽ ഒരിക്കൽക്കൂടി അർജന്റീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത് പെനൽറ്റി. ക്രൊയേഷ്യൻ പ്രതിരോധം പിളർത്തി ബോക്സിലേക്ക് കടന്നുകയറിയ അർജന്റീന താരം ജൂലിയൻ അൽവാരസിനെ തടയാൻ മുന്നോട്ടുകയറിവന്ന ഗോൾകീപ്പർ ലിവക്കോവിച്ചിനു പിഴച്ചു. പന്തു ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ അൽവാരസിനെ വീഴ്ത്തിയ ഗോൾകീപ്പറിന് മഞ്ഞക്കാർഡും അർജന്റീനയ്ക്ക് പെനൽറ്റിയും. കിക്കെടുത്ത ലയണൽ മെസ്സി അനാസായം ലക്ഷ്യം കണ്ടു. സ്കോർ 1–0.

മിക്ക മത്സരങ്ങളിലും എതിരാളികളെ പൂർണമായം തളച്ചിട്ട ക്രൊയേഷ്യൻ പ്രതിരോധം, മെസ്സിയുടെ പെനൽറ്റി ഗോളിൽ പകച്ചുപോയെന്ന് തൊട്ടുപിന്നാലെ വ്യക്തമായി. വെറും അഞ്ച് മിനിറ്റിനുള്ളിലാണ് ജൂലിയൻ അൽവാരസിലൂടെ അർജന്റീന ലീഡ് വർധിപ്പിച്ചത്.

മധ്യവരയ്ക്കു സമീപത്തുനിന്നും ലയണൽ മെസ്സി നൽകിയ പന്തുമായി ഒരിക്കൽക്കൂടി ക്രൊയേഷ്യൻ പ്രതിരോധം പിളർത്തി ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം. തടയാനെത്തിയ ക്രൊയേഷ്യൻ താരങ്ങൾ പന്തു തട്ടിയെങ്കിലും കറങ്ങിത്തിരിഞ്ഞ് പന്തെത്തിയത് അൽവാരസിന്റെ കാലിൽത്തന്നെ. മുന്നേറ്റം പോസ്റ്റിനു തൊട്ടടുത്തെത്തിയതിനു പിന്നാലെ ക്ലോസ് റേഞ്ചിൽനിന്നും അൽവാരസ് തൊടുത്ത ഷോട്ട് ഗോൾകീപ്പറെ വീഴ്ത്തി വലയിൽ. സ്കോർ 2–0.

സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി സൂപ്പർതാരം ലയണൽ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്. വലതുവിങ്ങിലൂടെ പന്തു കാലിൽക്കൊരുത്ത് അർജന്റീന നായകന്റെ മിന്നൽക്കുതിപ്പ്. ഖത്തർ ലോകകപ്പിലുടനീളം മുന്നേറ്റനിരക്കാരെ വെള്ളം കുടിപ്പിച്ച യുവതാരം ഗ്വാർഡിയോൾ ഇതിനിടെ മെസ്സിയെ തടയാനെത്തി. പ്രതിഭാസമ്പത്തിന്റെ വീര്യമത്രയും കാലിൽക്കൊരുത്ത് നിന്നും വീണ്ടും മുന്നോട്ടുനീങ്ങിയും ഞൊടിയിടയ്ക്കുള്ളിൽ വെട്ടിത്തിരിഞ്ഞും മെസ്സി ഗ്വാർഡിയോളിനെ നിഷ്പ്രഭനമാക്കി. പിന്നെ പന്ത് ബോക്സിന്റെ നടുമുറ്റത്ത് ജൂലിയൻ അൽവാരസിനു നൽകി. തളികയിലെന്നവണ്ണം മെസ്സി നൽകിയ പന്തിന്, ആ അധ്വാനത്തെ വിലമതിച്ച് ജൂലിയൻ അൽവാരസിന്റെ കിടിലൻ ഫിനിഷ്. സ്കോർ 3–0.

English Summary: Argentina defeats Croatia in Qatar World Cup Semi Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com