ADVERTISEMENT

ദോഹ ∙ റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനത്തോളം എത്തിയില്ലെങ്കിലും, നാലു വർഷങ്ങൾക്കിപ്പുറം ഖത്തർ ലോകകപ്പിൽനിന്ന് മൂന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയ്ക്ക് മടക്കം. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ലൂസേഴ്സ് ഫൈനലിൽ, മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ക്രൊയേഷ്യയ്ക്കായി ജോസിപ് ഗ്വാർഡിയോൾ (7-ാം മിനിറ്റ്), മിസ്ലാവ് ഓർസിച്ച് (42–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. മൊറോക്കോയുടെ ആശ്വാസഗോൾ ഒൻപതാം മിനിറ്റിൽ അച്റഫ് ദാരി നേടി. സമനില ഗോളിനായി അവസാന സെക്കൻഡ് വരെ വീറോടെ പൊരുതിയ മൊറോക്കോയും, ആരാധകരുടെ ഹൃദയം കവർന്നാണ് ഖത്തറിൽനിന്ന് മടങ്ങുന്നത്.

ലൂസേഴ്സ് ഫൈനലിലെ വിജയത്തോടെ ക്രൊയേഷ്യയ്ക്ക് വെങ്കല മെഡൽ സമ്മാനമായി ലഭിക്കും. ഒപ്പം 2.7 കോടി യുഎസ് ഡോളറും (ഏകദേശം 223 കോടി രൂപ). നാലാം സ്ഥാനക്കാർക്ക് 2.5 കോടി യുഎസ് ഡോളർ (ഏകദേശം 206 കോടി രൂപ). ഇനി ഞായറാഴ്ച ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ക്രൊയേഷ്യയെ തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്. ഫ്രാൻസ് ആകട്ടെ, രണ്ടാം സെമിയിൽ മൊറോക്കോയെ വീഴ്ത്തിയാണ് തുടർച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിൽ കടന്നത്.

∙ ഗോളുകൾ വന്ന വഴി

ക്രൊയേഷ്യ ആദ്യ ഗോൾ: കിക്കോഫിനുശേഷം മത്സരം മുറുകും മുൻപേയാണ് ക്രൊയേഷ്യ ആദ്യ ഗോളടിച്ച് മുന്നിലെത്തിയത്. അർജന്റീനയ്ക്കെതിരായ സെമിപോരാട്ടത്തിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ ഡ്രിബിളിനു മുന്നിൽ നിസ്സഹായനായ ഗ്വാർഡിയോളാണ് ക്രൊയേഷ്യയ്ക്ക് ലീഡ് സമ്മാനിച്ചത്. മൊറോക്കോ ബോക്സിനു പുറത്ത് ക്രൊയേഷ്യയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ലൂക്കാ മോഡ്രിച്ച് ബോക്സിലേക്ക് ഉയർത്തിവിട്ട പന്ത് ഇവാൻ പെരിസിച്ച് തലകൊണ്ട് കുത്തി ബോക്സിനു നടുവിലേക്കിട്ടു. പന്തിനു കണക്കാക്കി തലവച്ച ഗ്വാർഡിയോൾ, അതിനു വലയിലേക്ക് വഴികാട്ടി. ഇതോടെ ക്രൊയേഷ്യയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇരുപതുകാരനായ ഗ്വാർഡിയോളിനായി. സ്കോർ 1–0.

മൊറോക്കോ സമനില ഗോൾ: ക്രൊയേഷ്യയുടെ ലീഡിന് ആയുസ് വെറും രണ്ടു മിനിറ്റ് മാത്രം. ഗോളാഘോഷത്തിനു ശേഷം ക്രൊയേഷ്യൻ ആരാധകർ സീറ്റുകളിൽ ഇരിപ്പുറപ്പിക്കും മുൻപേ മൊറോക്കോ ഗോൾ മടക്കി. ഏഴാം മിനിറ്റിൽ ക്രൊയേഷ്യ നേടിയ ആദ്യ ഗോളിനു സമാനമായിരുന്നു മൊറോക്കോയുടെ ആദ്യ ഗോളും. ക്രൊയേഷ്യയ്ക്ക് ആദ്യ ഗോൾ സമ്മാനിച്ച ഗ്വാർഡിയോളിന്റെ പിഴവിൽ ക്രൊയേഷ്യൻ ബോക്സിനു പുറത്ത് മൊറോക്കോയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. ഹക്കം സിയെഷിന്റെ ഷോട്ട് ക്രൊയേഷ്യൻ ‍പ്രതിരോധമതിലിനു മുകളിലൂടെ ബോക്സിലേക്ക് താഴ്ന്നിറങ്ങുമ്പോൾ അച്റഫ് ദാരി കൃത്യസ്ഥലത്തുണ്ടായിരുന്നു. മുൻപോട്ടു കയറിവന്ന ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവക്കോവിച്ചിനെ കബളിപ്പിച്ച് ദാരിയുടെ ഹെഡർ വലയിലേക്ക്. സ്കോർ 1–1.

ക്രൊയേഷ്യ രണ്ടാം ഗോൾ: ആദ്യ രണ്ടു ഗോൾ രണ്ടു മിനിറ്റിന്റെ ഇടവേളയിൽ പിറന്നെങ്കിൽ, മത്സരത്തിലെ മൂന്നാം ഗോൾ വന്നത് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ്. ആദ്യപകുതിയിലുടനീളം ഏതു നിമിഷവും ഗോളടിക്കുമെന്ന് തോന്നിച്ച ക്രൊയേഷ്യ, 42–ാം മിനിറ്റിലാണ് രണ്ടാം ഗോൾ നേടി ലീഡ് വീണ്ടെടുത്തത്. ഗോള്‍ നേടിയത് യുവതാരം മിസ്ലാവ് ഓർസിച്ച്. ക്രൊയേഷ്യൻ മുന്നേറ്റത്തിനൊടുവിൽ പന്തു ലഭിച്ച ലോവ്റോ മയേർ ഷോട്ടെടുക്കുന്നതിനായി അൽപം മുന്നിലേക്കു തട്ടിയ പന്ത് കുറച്ചധികം നീങ്ങിപ്പോയി. പന്തു പക്ഷേ, വീണ്ടും സുരക്ഷിതമായി മാർക്കോ ലിവാജയിലേക്ക്. അൽപം പോലും വൈകാതെ ലിവാജ ഇടതുവിങ്ങിൽനിന്ന ഓർസിച്ചിന് പന്തു നീട്ടി. അളന്നുകുറിച്ചപോലെ ഓർസിച്ച് ഉയർത്തിവിട്ട പന്ത് സെക്കൻഡ് പോസ്റ്റിലിടിച്ച് വലയിലേക്ക്. സ്കോർ 2–1.

∙ പോരാട്ടത്തിന്റെ ആദ്യ പകുതി

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽത്തന്നെ ക്രൊയേഷ്യ മുന്നിലെത്തേണ്ടതായിരുന്നു. ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ചിന്റെ മുന്നേറ്റത്തിനൊടുവിൽ വീണ്ടെടുത്ത് കിട്ടിയ പന്ത് പോസ്റ്റിനു മുന്നിലൂടെ സമാന്തരമായി പ്രതിരോധനിരയ്ക്ക് നൽകാനുള്ള ഗോൾകീപ്പർ യാസീൻ ബോണോയുടെ ശ്രമമാണ് ക്രൊയേഷ്യയെ ഗോളിന് അടുത്തെത്തിച്ചത്. അപകടകരമായി നീങ്ങിയ പന്ത് നേരിയ വ്യത്യാസത്തിലാണ് പോസ്റ്റിനുള്ളിൽ കയറാതെ പുറത്തേക്കു പോയത്.

ഇരു ടീമുകളും ഓരോ ഗോൾ നേടിയ ശേഷവും ക്രൊയേഷ്യയ്ക്ക് ലീഡ് വീണ്ടെടുക്കാൻ അവസരം ലഭിച്ചതാണ്. 24–ാം മിനിറ്റിൽ ക്രൊയേഷ്യൻ മുന്നേറ്റം തടയുന്നതിൽ മൊറോക്കോ പ്രതിരോധം കാട്ടിയ അലസതയിൽനിന്ന് പന്ത് ലൂക്കാ മോഡ്രിച്ചിന് ലഭിച്ചെങ്കിലും, താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ യാസീൻ ബോണോ ഒരുവിധത്തിൽ രക്ഷപ്പെടുത്തി.

∙ അവസര നഷ്ടങ്ങളുടെ രണ്ടാംപകുതി

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്ചയോടെയാണ് രണ്ടാം പകുതിയും ആരംഭിച്ചത്. മൊറോക്കോ നിരയിൽ സബീരിക്കു പകരം ഇല്യാസ് ചെയർ കളത്തിലെത്തി. ക്രൊയേഷ്യയ്‌ക്കായി രണ്ടാം ഗോൾ നേടിയ ഓർസിച്ച് 47–ാം മിനിറ്റിൽത്തന്നെ ഒരിക്കൽക്കൂടി ഗോളിന് അടുത്തെത്തിയെങ്കിലും എൽ യമീഖിന്റെ ഇടപെടൽ മൊറോക്കോയ്ക്ക് രക്ഷയായി. ഇതിനിടെ മൊറോക്കോ നിരയിൽ എൽ ഖന്നൂസിനു പകരം ഔനാഹിയും ഗോൾ നേടിയ അച്റഫ് ദാരിക്കു പകരം ബെനോണും ബുഫലിനു പകരം സറൗറിയും എൽ യമീഖിനു പകരം അമല്ലയും കളത്തിലെത്തി. ക്രൊയേഷ്യൻ നിരയിൽ പരുക്കേറ്റ ക്രമാരിച്ചിനു പകരരം നിക്കോളോ വ്ലാസിച്ചും ലിവാജയ്ക്കു പകരം പസാലിച്ചും മയേറിനു പകരം പെട്കോവിച്ചുമിറങ്ങി.

ഇതിനിടെ ക്രൊയേഷ്യയുടെയും മൊറോക്കോയുടെയും പെനൽറ്റിക്കായുള്ള ആവശ്യം മിനിറ്റുകളുടെ ഇടവേളയിൽ റഫറി നിരാകരിക്കുന്നതിനും മത്സരം വേദിയായി. ഹക്കീമിയെ ബോക്സിൽ വീഴ്ത്തിയതിന് മൊറോക്കോ താരങ്ങൾ പെനൽറ്റിക്കായി റഫറിയെ വളഞ്ഞ് ബഹളം വച്ചെങ്കിലും ഫലമുണ്ടായില്ല. ഗ്വാർഡിയോളിനെ വീഴ്ത്തിയതിനായിരുന്നു ക്രൊയേഷ്യൻ താരങ്ങൾ പെനൽറ്റിക്കായി വാദിച്ചത്. ഇതിനിടെ ഗ്വാർഡിയോളിന്റെ പിഴവിൽനിന്ന് ലഭിച്ച നല്ലൊരു അവസരം യൂസഫ് എൻ നെസിരി പാഴാക്കുന്നത് അവിശ്വസനീയതോടെയാണ് മൊറോക്കോ ആരാധകർ കണ്ടത്. മുന്നോട്ടുകയറിവന്ന ലിവക്കോവിച്ചിന്റെ കയ്യിൽത്തട്ടി പന്ത് ദിശമാറുകയായിരുന്നു.

87–ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം മത്തിയോ കൊവാസിച്ചിനും ലഭിച്ചു ഒരു സുവർണാവസരം. ക്രൊയേഷ്യൻ ‍താരങ്ങൾ നടത്തിയ മുന്നേറ്റത്തിനൊടുവിൽ കൊവാസിച്ച് പായിച്ച ഷോട്ട് പോസ്റ്റിൽ ചാരി പുറത്തുപോയി.

∙ ക്രൊയേഷ്യയ്ക്ക് 5 മാറ്റം, മൊറോക്കോയ്ക്ക് 3

സെമിയിൽ തോറ്റ ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ക്രൊയേഷ്യൻ നിരയിൽ അഞ്ച് മാറ്റങ്ങളുണ്ടായിരുന്നു. അർജന്റീനയ്ക്കെതിരെ പരുക്കേറ്റ് മൈതാനത്തുനിന്നു കയറിയ ഡിഫൻഡർ മാർസലോ ബ്രൊസോവിച്ച്, ജുറാനോവിച്ച്, ലോവ്റെൻ, സോസ, പസാലിച്ച് എന്നിവരാണ് പകരക്കാരുടെ ബെഞ്ചിലേക്ക് മാറിയത്. ഇവർക്കു പകരം ജോസിപ് സ്റ്റാനിസിച്ച്, ജോസിപ് സുതാലോ, മിസ്ലാവ് ഓർസിച്ച്, ലോവ്റോ മയേർ, മാർക്കോ ലിവാജ എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു.

മൊറോക്കോ നിരയിൽ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. മൊറോക്കോ കോച്ച് വാലിദ് റഗ്റാഗി ഫ്രാൻസിനെതിരെ റിസ്കെടുത്ത് ഇറക്കിയ നയെഫ് അഗ്വെർദ്, റൊമെയ്ൻ സെയ്സ് എന്നിവർക്ക് ഇന്നു വിശ്രമം അനുവദിച്ചു. നുസെർ മസറോയി പകരക്കാരുടെ ബെഞ്ചിലായിരുന്നു. അത്തിയത്ത് അല്ലാ, അബ്ദൽഹമീദ് സാബിരി, ബിലാൽ എൽ ഖന്നൂസ് എന്നിവർ പകരമെത്തി.

English Summary: Croatia Vs Morocco, FIFA World Cup 2022 - Third Place Match - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com