ADVERTISEMENT

റിയാദ് ∙ വിവാദം സൃഷ്ടിച്ച അഭിമുഖത്തിനു പിന്നാലെ, ആഴ്ചകൾക്കു മുൻപ് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലെ അൽ നസർ ക്ലബ്ബുമായി കരാറിലെത്തി. രണ്ടര വർഷത്തേക്കാണ് കരാർ എന്ന് അൽ നസർ ക്ലബ് അറിയിച്ചെങ്കിലും സാമ്പത്തിക വിവരങ്ങൾ ലഭ്യമല്ല. അതേസമയം, കരാർ പ്രകാരം ക്രിസ്റ്റ്യാനോയ്ക്ക് പ്രതിവർഷം 20 കോടി യൂറോ (ഏകദേശം 1,775 കോടി രൂപ) ലഭിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ഇതു ശരിയാണെങ്കിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരമാകും  ക്രിസ്റ്റ്യാനോ. 

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ താരങ്ങളുടെ ഗണത്തിൽപെടുന്ന ഒരു കളിക്കാരൻ ഏഷ്യൻ ക്ലബ്ബിനായി കളിക്കുന്നത് ആദ്യമാണ്. യൂറോപ്യൻ ഫുട്ബോളിൽ ലക്ഷ്യം വച്ചതെല്ലാം നേടാൻ കഴിഞ്ഞുവെന്നും ഏഷ്യയിൽ തന്റെ പരിചയസമ്പത്ത് പങ്കുവയ്ക്കാനുള്ള ശരിയായ സമയം ഇതാണെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. 

സൗദിയുടെ ഫുട്ബോൾ അംബാസഡറായും താരം പ്രവർത്തിക്കും. 2030ൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ഇത് ഊർജമേകുമെന്നാണ് പ്രതീക്ഷ. 

ഖത്തർ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെയാണ് റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും രമ്യമായി വേർപിരിഞ്ഞത്. വിവാദ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ ക്ലബ് ഉടമകളെയും കോച്ചിനെയും രൂക്ഷമായി വിമർശിച്ചതാണ് വേർപിരിയലിൽ കലാശിച്ചത്. 40 വയസ്സോടെ പ്രഫഷനൽ കരിയറിൽ നിന്നു വിരമിക്കുമെന്നു താരം നേരത്തേ സൂചിപ്പിച്ചിരുന്നു. പുതിയ കരാർ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ ഇപ്പോൾ മുപ്പത്തേഴുകാരനായ ക്രിസ്റ്റ്യാനോയുടെ അവസാനത്തെ ക്ലബ് ആകും അൽ നസർ. 

21ന് മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ അൽ ഇത്തിഫാഖ് ക്ലബ്ബിനെതിരെയാണ് അൽ നസറിന്റെ ജഴ്സിയിൽ ക്രിസ്റ്റ്യാനോ ആദ്യമായി കളിക്കുക.

ലക്ഷം ലക്ഷം പിന്നാലെ

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയതിനു പിന്നാലെ സൗദി അറേബ്യൻ ക്ലബ് അൽ നസറിനെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്റ്റ്യാനോ ക്ലബ്ബിൽ ചേർന്ന വിവരം പ്രഖ്യാപിക്കുമ്പോൾ 8.60 ലക്ഷം പേരാണ് ടീമിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്. പ്രഖ്യാപനത്തിനു പിന്നാലെയാണ് ആരാധക പിന്തുണ കത്തിപ്പടർന്നത്. ഇന്നലെ വൈകിട്ടോടെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 44 ലക്ഷമായി.

ഫെയ്സ്ബുക് ഫോളോവേഴ്സിന്റെ എണ്ണം 1.74 ലക്ഷം ആയിരുന്നത് 7.38 ലക്ഷം ആയി ഉയർന്നു. ക്ലബ്ബിനെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം 36 ലക്ഷമായി.

ഒരു സെക്കൻഡിന് 561 രൂപ !

ഒരു വർഷം: 20 കോടി യൂറോ (ഏകദേശം 1,775 കോടി രൂപ)

ഒരു മാസം: 1.66 കോടി യൂറോ (ഏകദേശം 147 കോടി രൂപ)

ഒരു ദിവസം: 5,48,000 യൂറോ (ഏകദേശം 4.85 കോടി രൂപ)

ഒരു മണിക്കൂർ: 22,833 യൂറോ (ഏകദേശം 20.22 ലക്ഷം രൂപ)

ഒരു മിനിറ്റ്: 380 യൂറോ (ഏകദേശം 33,665 രൂപ)

ഒരു സെക്കൻഡ്: 6.34 യൂറോ (561.5 രൂപ)

അൽ നസർ ക്ലബ്ബിന്റെ ചരിത്രം 

1955ൽ സ്ഥാപിതമായ ക്ലബ്ബിന്റെ ആസ്ഥാനം സൗദി തലസ്ഥാനമായ റിയാദ്. 18 ടീമുകൾ പങ്കെടുക്കുന്ന സൗദി പ്രഫഷനൽ ലീഗിൽ കളിക്കുന്നു.  

ടീമിന്റെ പ്രകടനം ഇതുവരെ

 സൗദി ലീഗിൽ 9 തവണ ജേതാക്കളായി. അവസാന കിരീട വിജയം 2018–19 സീസണിൽ. കഴിഞ്ഞ സീസണിൽ 3–ാം സ്ഥാനം. ആകെ കിരീടനേട്ടത്തിൽ അൽ ഹിലാൽ ക്ലബ്ബിനു പിന്നിൽ 2–ാം സ്ഥാനം. 6 തവണ സൗദി കിങ്സ് കപ്പ് ജേതാക്കളായി. അവസാന വിജയം 1990ൽ. 189 ഗോളുകൾ നേടിയ മാജിദ് അബ്ദുല്ലയാണ് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ.

ഈ സീസണിൽ ലീഗിലെ പ്രകടനം

നിലവിൽ 10 റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അൽ ശബാബ് ക്ലബ്ബിനു പിന്നിൽ 2–ാം സ്ഥാനത്ത്. 

 പ്രധാന വിദേശതാരങ്ങൾ

ഖത്തർ ലോകകപ്പിൽ കാമറൂണിന്റെ ഹീറോ ആയ വിൻസന്റ് അബൂബക്കർ, കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഓസ്പിന, ബ്രസീൽ താരം ലൂയിസ് ഗുസ്താവോ എന്നിവർ ഇപ്പോൾ ടീമിലുണ്ട്.

ഏഷ്യൻ മേഖലയിലെ പ്രകടനം

1995ൽ എഎഫ്സി ചാംപ്യൻസ് ലീഗിൽ റണ്ണറപ്പായതാണ് ഏഷ്യൻ ടൂർണമെന്റുകളിലെ മികച്ച നേട്ടം.

ടീമിന്റെ പരിശീലകൻ

ഫ്രഞ്ച് ക്ലബ്ബുകളായ ലിൽ ഒളിംപിക് മാഴ്സൈ, ഒളിംപിക് ലിയോൺ, ഇറ്റാലിയൻ ക്ലബ് എഎസ് റോമ എന്നിവയുടെ പരിശീലകനായിരുന്ന റൂഡി ഗാർസ്യയാണ് നിലവിലെ പരിശീലകൻ.

ടീമിന്റെ ഹോം ഗ്രൗണ്ട്

മർസൂൽ പാർക്ക്. ഇരിപ്പിടങ്ങൾ 25,000

English Summary: Al-Nassr confirm signing of Cristiano Ronaldo on free transfer following Man Utd exit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com