റൊണാൾഡോയ്ക്ക് ഇനിയും ചാംപ്യൻസ് ലീഗ് കളിക്കാം; പക്ഷേ ന്യൂകാസിൽ കനിയണം
Mail This Article
റിയാദ്∙ സൗദി അറേബ്യൻ ക്ലബ് അൽ നസറുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാക്കിയ കരാറിൽ യുവേഫ ചാംപ്യൻസ് ലീഗ് കളിക്കാനുള്ള ഉപാധികളുമുണ്ടെന്നു റിപ്പോർട്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പ്രിയപ്പെട്ട ചാംപ്യൻസ് ലീഗ് ടൂർണമെന്റിൽ വീണ്ടും കളിക്കാനുള്ള സാധ്യതകൾ കരാറിലുണ്ടെന്ന് സ്പാനിഷ് മാധ്യമമായ മാർക്കയാണു റിപ്പോർട്ട് ചെയ്തത്. ഫുട്ബോളിലെ ഏറ്റവും വില കൂടിയ താരമായ റൊണാൾഡോ യൂറോപ്പിൽ ടീമിനെ കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് സൗദി ക്ലബിൽ ചേർന്നത്.
ഈ സീസണിൽ ന്യൂകാസിൽ യുണൈറ്റഡ് ചാംപ്യൻസ് ലീഗിനു യോഗ്യത നേടിയാൽ താരത്തിന് അൽ നസർ വിട്ട് അങ്ങോട്ട് ലോണിൽ പോകാനുള്ള സാധ്യതയാണു കരാറിലുള്ളത്. ചാംപ്യൻസ് ലീഗ് ഉറപ്പിക്കാൻ ന്യൂകാസിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആദ്യ നാലു സ്ഥാനങ്ങളിൽ സീസൺ അവസാനിപ്പിക്കേണ്ടതുണ്ട്. സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ് ഫണ്ടാണ് ന്യൂകാസിൽ ക്ലബിന്റെ ഉടമകൾ.
18 മത്സരങ്ങൾ പൂർത്തിയാക്കിയ ന്യൂകാസിൽ ഒൻപതു വിജയവുമായി മൂന്നാം സ്ഥാനത്താണ്. 35 പോയിന്റാണ് നിലവിൽ ന്യൂകാസിലിനുള്ളത്. എട്ട് മത്സരങ്ങൾ അവർ സമനില പിടിച്ചപ്പോൾ തോറ്റത് ഒന്നിൽ മാത്രം. ന്യൂകാസിലിനു തൊട്ടുപിന്നിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (35), ടോട്ടനം (30), ലിവര്‍പൂൾ (28) ക്ലബുകളുമുണ്ട്.
ചാംപ്യൻസ് ലീഗിൽ 140 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോ ടൂർണമെന്റിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ്. തൊട്ടുപിന്നിലുള്ള ലയണൽ മെസ്സിക്ക് 129 ഗോളുകളാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ പരിശീലകൻ എറിക് ടെൻ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണു ക്ലബ് വിട്ടത്.
English Summary: The clause that could let Cristiano Ronaldo leave Al Nassr and play the Champions League again