ADVERTISEMENT

കൊച്ചി ∙ എട്ടാം ചാംപ്യൻഷിപ്പിന് ജഴ്സിയണിയുന്ന ക്യാപ്റ്റൻ വി.മിഥുന്റെ പരിചയസമ്പത്ത്, 16 പുതുമുഖങ്ങളുടെ പോരാട്ട വീര്യം, യുവപരിശീലകൻ പി.ബി. രമേശിന്റെ തന്ത്രങ്ങൾ. കഴിഞ്ഞ വർഷം സ്വന്തമാക്കിയ സന്തോഷ് ട്രോഫി കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായി കേരളത്തിന്റെ ‘ഓപ്പറേഷൻ ഒഡീഷ’യ്ക്കു തുടക്കം. ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന സന്തോഷ്് ട്രോഫി ഫൈനൽ റൗണ്ടിനുള്ള 22 അംഗ ടീമിനെ മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന പരിശീലന ക്യാംപിലെ അവസാന ദിനത്തിൽ പ്രഖ്യാപിച്ചു. പ്രതിഭാധനരായ യുവനിരയാണ് ടീമിന്റെ കരുത്ത്. ക്യാപ്റ്റനും ടീമിന്റെ വിശ്വസ്ത ഗോൾ‍കീപ്പറുമായ കണ്ണൂർ സ്വദേശി മിഥുന്റെ സാന്നിധ്യം ടീമിനു ആത്മവിശ്വാസമേകും. കൊല്ലം സ്വദേശി പി.ബി. രമേശാണ് മുഖ്യ പരിശീലകൻ. 22 അംഗ ടീമിൽ 16 പേർ പുതുമുഖങ്ങളാണ്. മുൻപ് സന്തോഷ് ട്രോഫി കളിച്ചവർ 6 പേരുണ്ട്. കീപ്പർ മിഥുനെ കൂടാതെ കഴിഞ്ഞ വർഷം കിരീടം നേടിയ ടീമിലെ എം.വിഘ്നേഷ്, നിജോ ഗിൽബർട്ട് എന്നിവർ ഇത്തവണയും ടീമിലുണ്ട്. കേരള ടീം ട്രെയിൻ മാർഗം നാളെ ഭുവനേശ്വറിലേക്കു യാത്ര തിരിക്കും.  

കോട്ട പോലെ മിഥുൻ

2014–15 സന്തോഷ് ട്രോഫി ചാംപ്യൻഷിപ് മുതൽ കേരള ടീമിലെ സാന്നിധ്യമാണ് ഗോൾകീപ്പർ വി.മിഥുൻ. ഇത് 8–ാം സന്തോഷ് ട്രോഫി സീസൺ. 2014–ൽ പഞ്ചാബ് നാഷനൽസിലായിരുന്നു മിഥുന്റെ അരങ്ങേറ്റം. 2018ൽ കൊൽക്കത്തയിൽ ബംഗാളിനെ കീഴടക്കി സന്തോഷ് ട്രോഫി നേടിയ കേരളത്തിന്റെ ഗോൾവല കാത്തത് മിഥുനാണ്. കഴിഞ്ഞ വർഷം മഞ്ചേരിയിൽ കേരളം കപ്പുയർത്തിയപ്പോഴും ടീമിലുണ്ടായിരുന്നു.  റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ വി.മുരളീധരന്റെയും മഹിജയുടെയും മകനാണ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയായ മിഥുൻ. പിതാവ് ഒട്ടേറെ ദേശീയ മത്സരങ്ങളിൽ കേരള പൊലീസിന്റെ ഗോൾ വല കാത്തിട്ടുണ്ട്. ഏക സഹോദരൻ ഷിനോയ് സർവകലാശാലാ ഫുട്ബോൾ താരമായിരുന്നു. മിഥുന്റെ ഭാര്യ: ജോബിന. മകൾ: എത്‌വിയ.

ടീം നന്നായി കളിക്കുമെന്നാണ് പ്രതീക്ഷ. 16 പേർ പുതുമുഖങ്ങളാണെങ്കിലും കെഎസ്ഇബി, ഗോകുലം കേരള തുടങ്ങിയ ടീമുകൾക്കായി കളിച്ചു പരിചയമുള്ളവരാണ്. ടീം ഇപ്പോൾ നന്നായി സ്കോർ ചെയ്യുന്നുണ്ട്. ഗോളുകൾ വീണാൽ ഫൈനൽ റൗണ്ട് പിടിക്കാം’

– പി.ബി. രമേശ്, മുഖ്യപരിശീലകൻ

ഗ്രൂപ്പ് ഘട്ടമായ ആദ്യ റൗണ്ടിൽ എല്ലാ മത്സരങ്ങളിലും മികച്ച കളി കാഴ്ചയ്ക്കാൻ ടീമിനു കഴിഞ്ഞിട്ടുണ്ട്. ഫൈനൽ റൗണ്ടിലും നല്ല കളി തന്നെ പുറത്തെടുക്കാൻ കഴിയുമെന്ന് കരുതുന്നു. നല്ല പ്രതീക്ഷയിലാണ് ടീമംഗങ്ങൾ’

– വി. മിഥുൻ, കേരള ക്യാപ്റ്റൻ

ഈ വീട്ടിൽ എല്ലാവർക്കും സന്തോഷം!

കൊച്ചി നഗരഹൃദയത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള അമ്മൻ കോവിൽ റോഡിലെ ഇൻഡിയോ ടൂറിസ്റ്റ് ഹോം കഴിഞ്ഞ രണ്ടാഴ്ചയായി ഒരു ‘പരിശീലന വീടാണ്’. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള കേരള ടീം മഹാരാജാസ് സ്റ്റേഡിയത്തിലെ പരിശീലനത്തിനു ശേഷം തന്ത്രങ്ങൾ പ്ലാൻ ചെയ്യുന്ന വീട്. കയറിച്ചെല്ലുമ്പോൾ സ്വീകരിക്കുന്നത് വേദനസംഹാരികളുടെയും വിയർപ്പണിഞ്ഞ ജഴ്സിയുടെയും ഗന്ധമാണ്. ജനുവരി 22ന് തുടങ്ങിയ രാപകൽ അധ്വാനത്തിന്റെ സുഗന്ധം.

പരിശീലകരുടെയും ക്യാപ്റ്റൻ മിഥുന്റെയും മുറികളാണ് ഒന്നാം നിലയിൽ. സഹതാരങ്ങൾക്കു നിർദേശങ്ങൾ നൽകാനും ആവശ്യങ്ങൾക്ക് ഓടിയെത്താനും ക്യാപ്റ്റന്റെ മുറിയുടെ വാതിൽ എപ്പോഴും തുറന്നു കിടപ്പുണ്ട്. മുകളിലെ ഷീറ്റിട്ട ടെറസാണ് ടീമിന്റെ ഊട്ടുപുര. രാവിലത്തെ പരിശീലനത്തിനു ശേഷം തിരികെ മുറിയിലെത്തിയാൽ കുളിയും പ്രഭാതഭക്ഷണവും വിശ്രമവും. 

ഒഡീഷയിലേക്കുള്ള ഫൈനൽ ടീമിന്റെ പ്രഖ്യാപനത്തിനു ശേഷം മുറിയിലെത്തിയപ്പോൾ എല്ലായിടത്തും സന്തോഷത്തിന്റെ തിരയിളക്കം. മിക്കയിടത്തും ഫോൺ ബെല്ലടിക്കുന്നു. കുടുംബത്തിന്റെ ‘ഓൾ ദ് ബെസ്റ്റ്’ കൂടി എത്തുമ്പോൾ കേരളത്തിന്റെ സ്വന്തം ടീം ഇന്ത്യയുടെ ‘സന്തോഷക്കപ്പ്’ സ്വന്തമാക്കാൻ സജ്ജം.

English Summary : Kerala team for santhosh trophy final round announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com