ADVERTISEMENT

ന്യൂഡൽഹി ∙ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കഴിഞ്ഞ ഐഎസ്എൽ ഫൈനലിൽ ഉൾപ്പെടെ റഫറി ക്രിസ്റ്റൽ ജോൺ കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ഇത്തവണ ബെംഗളൂരു എഫ്‍സിക്കെതിരായ പ്ലേഓഫ് മത്സരത്തിനിടെ ടീമിനെ പിൻവലിച്ചതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെ വിശദീകരണം. ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നൽകിയ നോട്ടിസിന് മറുപടിയായാണ് ഇവാൻ ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരുവിനെതിരായ ഒറ്റ മത്സരത്തിലെ തെറ്റായ തീരുമാനം മാത്രമല്ല ടീമിനെ പിൻവലിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് ഇവാന്റെ വിശദീകരണം. മത്സരം പൂർത്തിയാക്കാതെ പാതിയിൽ അവസാനിപ്പിക്കേണ്ടി വന്നതിനു കാരണം കോച്ചിന്റെ ഇടപെടലാണെന്നു വിലയിരുത്തിയാണ് എഐഎഫ്എഫ് അച്ചടക്ക സമിതി ഇവാനു നോട്ടീസ് അയച്ചത്. ഫുട്ബോളിനെത്തന്നെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാണ് എഐഎഫ്എഫ്, ബ്ലാസ്റ്റേഴ്സ് പരിശീലകനെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാൽ, ആ നിമിഷത്തെ തോന്നലിലാണ് ടീമിനെ തിരിച്ചുവിളിച്ചതെന്നാണ് ഇവാൻ ഫെഡറേഷനു നൽകിയ മറുപടി. ‘‘കഴിഞ്ഞ ഐഎസ്എൽ ഫൈനലിൽ ഹൈദരാബാദ് എഫ്‍സിക്കെതിരായ മത്സരത്തിൽ ഇതേ റഫറി (ക്രിസ്റ്റൽ ജോൺ) വരുത്തിയ പിഴവ് ഉൾപ്പെടെയുള്ളവയുടെ തുടർച്ചയായാണ് ടീമിനെ പിൻവലിച്ചത് ഉൾപ്പെടെയുള്ള കഠിനമായ തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നതെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ നൽകിയ മറുപടിയിലുള്ളത്. അന്നും ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചിരുന്നു. പക്ഷേ, യാതൊന്നും സംഭവിച്ചില്ല. അന്ന് ഫൈനലിലെ തോൽവിക്കു ശേഷം കളിക്കാരെയും ആരാധകരെയും സമാധാനിപ്പിക്കാൻ സാധിച്ചില്ല. ഇത്തവണയും അതേ റഫറി നിർണായക മത്സരത്തിൽ പിഴവ് ആവർത്തിച്ചപ്പോൾ സഹിക്കാനായില്ല’ – ഇവാന്റെ മറുപടിക്കത്തിലെ പരാമർശത്തെക്കുറിച്ച് ഐഎസ്എൽ അധികൃതരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ വിവാദ ഗോളിനു പിന്നാലെ ആദ്യം താരങ്ങളെ അടുത്തേക്കു വിളിക്കുകയാണ് ചെയ്തതെന്ന് പരിശീലകൻ വിശദീകരിച്ചു. ഇതിനു ശേഷം ഛേത്രിയുടെ ഗോൾ നിയമാനുസൃതമല്ലെന്നും പുനഃപരിശോധിക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം അവർ ഗൗനിച്ചില്ലെന്നും പരിശീലകൻ വിശദീകരിച്ചു.

‘‘ഏതാണ്ട് അര മിനിറ്റോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇത്തരത്തിൽ ക്വിക് ഫ്രീകിക്ക് എടുക്കാനാകില്ല. ഛേത്രിയുടെ സകല കളിനിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള ഗോൾ അനുവദിച്ച്  റഫറി ഇത്തരത്തിലൊരു വലിയ പിഴവു വരുത്തിയപ്പോൾ, തന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നാണ് പരിശീലകൻ ചിന്തിച്ചത്. മത്സരം പാതിവഴിയിൽ ഉപേക്ഷിക്കണമെന്ന് ബ്ലാസ്റ്റേഴ്സ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, മാച്ച് ഒഫീഷ്യൽസ് ടീമിന്റെ പരാതി പരിഗണിക്കാനോ പരിഹരിക്കാനോ ശ്രമിച്ചില്ല’ – ഇവാന്റെ മറുപടിയിലെ വിശദാംശങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, വുക്കൊമനോവിച്ചിനെ നേരിട്ടുകണ്ട് ഗോൾ അനുവദിക്കാനിടയായ സാഹചര്യം വിശദീകരിക്കാൻ ശ്രമിച്ചെന്നാണ് റഫറിയും മാച്ച് കമ്മിഷണറും നൽകിയ റിപ്പോർട്ടിലുള്ളത്.

‘‘മുഖ്യ പരിശീലകന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ടച്ച് ലൈന് സമീപം വച്ച് സംസാരിക്കാമെന്ന് ഞാൻ ബ്ലാസ്റ്റേഴ്സ് മാനേജർ മനീഷ് അനൂപ്കുമാർ കൊച്ചാറിനോടു വ്യക്തമാക്കിയിരുന്നു. എന്നാൽ എന്റെ നിർദ്ദേശം നിരസിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ, ടീമംഗങ്ങളെയും സ്റ്റാഫിനെയും കൂട്ടി ഡ്രസിങ് റൂമിലേക്ക് മടങ്ങി’ – എന്നാണ് റഫറി നൽകിയ റിപ്പോർട്ടിലുള്ളത്.

മത്സരം ബഹിഷ്കരിച്ച് തിരികെ കയറിയ ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ കളത്തിലേക്ക് തിരിച്ചെത്തിയില്ലെങ്കിലുള്ള ഭവിഷ്യത്തുകൾ മുഖ്യ പരിശീലകനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ടീം മാനേജർ വഴി ശ്രമിച്ചെങ്കിലും, ബ്ലാസ്റ്റേഴ്സ് ടീം ഡ്രസിങ് റൂമിൽത്തന്നെ തുടർന്നതായി മാച്ച് കമ്മിഷണർ അമിത് ധരപിന്റെ റിപ്പോർട്ടിലും വിശദീകരിക്കുന്നു.

അതേസമയം, 20 സെക്കൻഡിലധികം നീണ്ട ഇടവേള സംഭവിക്കുന്ന പക്ഷം എതിർ ടീമിന് ക്വിക് ഫ്രീകിക്ക് അനുവദിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി വിവിധ താരങ്ങളും മുൻ റഫറിമാരും നൽകിയ വിശദീകരണം ബ്ലാസ്റ്റേഴ്സ് പരിശീലകൻ തന്റെ നിലപാടിനെ സാധൂകരിക്കാനായി മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ റഫറിമാരുടെ മുൻ ഡയറക്ടറായിരുന്ന ഗൗതം കാറിന്റെ നിലപാടും ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകന് അനുകൂലമാണ്. ഇതും മറുപടിക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary: Ivan Vukomanovic gets charge notice, says ‘culmination of circumstances’ behind walkout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com