ADVERTISEMENT

മഡ്രിഡ് ∙ കരുത്തൻമാരുടെ പോരാട്ടത്തിൽ ലിവർപൂളിനെ വീഴ്ത്തി സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയലിന്റെ വിജയം. ലിവർപൂളിന്റെ തട്ടകത്തിൽ നേടിയ 5–2 വിജയം കൂടി ചേർത്ത് ഇരുപാദങ്ങളിലുമായി 6–2ന്റെ വിജയം നേടിയാണ് റയൽ മുന്നേറിയത്. 78–ാം മിനിറ്റിൽ ഫ്രഞ്ച് താരം കരിം ബെൻസേമയാണ് റയലിന്റെ വിജയഗോൾ നേടിയത്. ഗോൾകീപ്പർ അലിസൻ ബക്കറിന്റെ തകർപ്പൻ സേവുകള്‍ കൂടിയില്ലായിരുന്നെങ്കിൽ ചെമ്പടയുടെ തോൽവി ഇതിലും കഠിനമാകുമായിരുന്നു. തുടർച്ചയായ മൂന്നാം സീസണിലാണ് ലിവർപൂളിന്റെ ചാംപ്യൻസ് ലീഗ് മോഹങ്ങൾ റയലിൽത്തട്ടി തകരുന്നത്.

ഇന്നു പുലർച്ചെ നടന്ന മറ്റൊരു മത്സരത്തിൽ ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ഇറ്റാലിയൻ ക്ലബ് നാപ്പോളിയും ക്വാർട്ടറിൽ കടന്നു. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് നാപ്പോളിയുടെ വിജയം. നാപ്പോളിക്കായി വിക്ടർ ഒസിംഹെൻ (45'+2, 53 മിനിറ്റുകൾ) ഇരട്ടഗോൾ നേടി. മൂന്നാം ഗോൾ പെനൽറ്റിയിൽനിന്ന് പീറ്റർ സിയെലിൻസ്കി (64–ാം മിനിറ്റ്) നേടി. ഇരുപാദങ്ങളിലുമായി 5–0ന്റെ വിജയത്തോടെയാണ് നാപ്പോളിയുടെ മുന്നേറ്റം.

∙ ‘ഹാലണ്ട് ചിറകി’ൽ സിറ്റി

‘22–ാം വയസ്സിൽ തന്നെ ആ നേട്ടം സ്വന്തമാക്കിയാൽ ഇനിയുള്ള മത്സരങ്ങളിൽ ഹാളണ്ടിന് ബോറടി തോന്നിയേക്കാം’– ഒരു ചാംപ്യൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഒറ്റയ്ക്കു സ്വന്തമാക്കാൻ ഒരു ഗോൾ അകലെ മാത്രം നിൽക്കെ 63–ാം മിനിറ്റിൽ എർലിങ് ഹാളണ്ടിനെ പിൻവലിച്ച തീരുമാനത്തെപ്പറ്റി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ വാക്കുകൾ.

സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ പ്രീക്വാർട്ടറിൽ ഹാളണ്ട് അടിച്ചത് 5 ഗോളുകൾ; സിറ്റി ജയിച്ചത് 7–0ന്! ഇരുപാദങ്ങളിലുമായി സിറ്റിയുടെ ജയം 8–1ന്. ലൈപ്സീഗിന്റെ മൈതാനത്തു നടന്ന ആദ്യപാദം 1–1 സമനിലയായിരുന്നു. പോർച്ചുഗീസ് ക്ലബ് പോർട്ടോയ്ക്കെതിരായ രണ്ടാം പാദം ഗോളില്ലാ സമനിലയായതോടെ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും ക്വാർട്ടറിൽ കടന്നു. ഇറ്റലിയിൽ നടന്ന ആദ്യപാദത്തിൽ ഇന്റർ 1–0ന് ജയിച്ചിരുന്നു. 

ലൈപ്സീഗിനെതിരെ 22–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയ ഹാളണ്ട് 24,45+2, 53, 57 മിനിറ്റുകളിലും ഗോളടി ആവർത്തിച്ചു. 2012ൽ ബാർസിലോനയ്ക്കായി ലയണൽ മെസ്സിയും 2014ൽ ഷക്തറിനായി ലൂയിസ് അഡ്രിയാനോയുമാണ് ഇതിനു മുൻപ് ചാംപ്യൻസ് ലീഗ് മത്സരത്തിൽ 5 ഗോൾ നേടിയ താരങ്ങൾ. 49–ാം മിനിറ്റിൽ ഇൽകായ് ഗുണ്ടോവനും ഇൻജറി ടൈമിൽ (90+2) കെവിൻ ഡിബ്രൂയ്നെയും ഗോൾ നേടിയതോടെ    സിറ്റി 7 ഗോൾ തികച്ചു. 

∙ ഒരു സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഹാളണ്ട് സ്വന്തമാക്കി. ഈ സീസണിൽ സിറ്റിക്കായി 36 മത്സരങ്ങൾ കളിച്ച ഹാളണ്ട് 39 ഗോൾ നേടി. 1928–29 സീസണിൽ ടോമി ജോൺസൺ നേടിയ 38 ഗോളിന്റെ റെക്കോർഡാണ് മറികടന്നത്.

English Summary: UCL 2022-23 Pre-Quarter Final 2nd Leg - -Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com