ലിസ്ബന്‍∙ പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിലെത്തിയ മത്സരത്തിൽ ഇരട്ട ഗോളടിച്ച് തിളങ്ങി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2024 യൂറോ കപ്പ് യോഗ്യതയ്ക്കുള്ള മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പോർച്ചുഗൽ ലിച്ചൻസ്റ്റെയ്നെ തകർത്തത്. ലിസ്ബണിൽ നടന്ന കളിയിൽ പോർച്ചുഗലിന്റെ പ്ലേയിങ് ഇലവനിൽ 38 വയസ്സുകാരനായ റൊണാൾഡോയ്ക്ക് ഇടം ലഭിച്ചിരുന്നു.
ദേശീയ ടീമിൽ റോണോയുടെ 197–ാം മത്സരമായിരുന്നു ഇത്. 51 (പെനൽറ്റി), 63 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. എട്ടാം മിനിറ്റിൽ ജോവോ കാൻസെലോ, 47–ാം മിനിറ്റിൽ ബെർണാഡോ സിൽവ എന്നിവരും പോർച്ചുഗലിനായി ഗോൾ നേടി. കഴിഞ്ഞ വർഷം നടന്ന ഫിഫ ലോകകപ്പിലെ മത്സരങ്ങളിൽ താരത്തെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.
2003ലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോർച്ചുഗലിനായി ആദ്യ മത്സരം കളിക്കുന്നത്. ഖത്തർ ലോകകപ്പില്‍ ഗോൾ നേടിയതോടെ അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡ് താരം സ്വന്തമാക്കിയിരുന്നു. സൗദി പ്രോ ലീഗില്‍ അൽ നസർ ക്ലബിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
English Summary: Portugal vs Liechtenstein Match Updates