ന്യൂഡൽഹി ∙ ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കോ പോയിന്റ് വെട്ടിക്കുറയ്ക്കലോ ഉണ്ടായേക്കില്ല. അതേസമയം ബ്ലാസ്റ്റേഴ്സ് ടീം 5 കോടി രൂപ പിഴയൊടുക്കേണ്ടി വരുമെന്നാണു സൂചന. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ(എഐഎഫ്എഫ്) അച്ചടക്ക സമിതി ഇതു സംബന്ധിച്ച തീരുമാനം ഉടനെടുക്കും. അതേസമയം കളിക്കിടെ താരങ്ങളെ മൈതാനത്തുനിന്നു തിരികെ വിളിച്ച പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിനെതിരെ നടപടിയുണ്ടാേക്കും.
മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം എഐഎഫ്എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു. വിവാദത്തിൽ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിനു കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു. മത്സരം പൂർത്തിയാക്കാതെ പാതിയിൽ അവസാനിപ്പിക്കേണ്ടി വന്നതിനു കാരണം കോച്ചിന്റെ ഇടപെടലാണെന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ.
ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി ഗോൾ നേടിയതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനു പിന്നാലെയാണു മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് ടീം മൈതാനം വിട്ടത്. ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ 58.1 ചട്ടം അനുസരിച്ച് ഒരു ടീം മത്സരം കളിക്കാൻ വിസമ്മതിക്കുകയോ മത്സരം പൂർത്തിയാക്കാതിരിക്കുകയോ ചെയ്താൽ കുറഞ്ഞത് 6 ലക്ഷം രൂപ പിഴ ചുമത്താം. ഗുരുതരമായ അച്ചടക്ക ലംഘനമാണെങ്കിൽ സീസണിൽ നിന്ന് അയോഗ്യരാക്കുകയോ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്നു വിലക്കുകയോ ചെയ്യാം.
എന്നാൽ ബ്ലാസ്റ്റേഴ്സിനെതിരെ ഇത്തരം നടപടികളുണ്ടാകില്ലെന്നാണു വിവരം. കളിയുടെ മാന്യതയ്ക്കു നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചുവെന്ന കാരണത്താൽ 5 കോടി രൂപ പിഴ ചുമത്തുമെന്നാണു സൂചന. ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാനും ബ്ലാസ്റ്റേഴ്സിന് അവസരം നൽകും.
English Summary : Kerala Blasters may not be banned from competition