സ്പെയിനെ അട്ടിമറിച്ച് സ്കോട്‌ലൻഡ്; ജർമനിയെ കീഴടക്കിയത് ബൽജിയം

Mail This Article
ഗ്ലാസ്ഗോ∙ യൂറോ ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ സ്പെയിനെതിരെ സ്കോട്‌ലൻഡിന് 2–0 അട്ടിമറി വിജയം. രാജ്യാന്തര സൗഹൃദ മത്സരത്തിൽ ബൽജിയം 3–2നു ജർമനിയെയും കീഴടക്കി.
സ്കോട്ട് മക്ടോമിനേയുടെ ഇരട്ടഗോളുകളുടെ മികവിലാണ് സ്കോട്‌ലൻഡ് 39 വർഷത്തിനു ശേഷം സ്പെയിനെതിരെ വിജയിച്ചത്. 1984ൽ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഇതിനു മുൻപത്തെ വിജയം. യൂറോ യോഗ്യതാ റൗണ്ടിൽ പരാജയമറിയതെ 19 മത്സരങ്ങൾ പിന്നിട്ട ശേഷമാണ് സ്പെയിന്റെ അപ്രതീക്ഷിത തോൽവി. ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ 6 പോയിന്റുമായി സ്കോട്‌ലൻഡ് ഒന്നാമതായി. ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യ 2–0നു തുർക്കിയെയും ഗ്രൂപ്പ് ഐയിൽ സ്വിറ്റ്സർലൻഡ് 3–0ന് ഇസ്രയേലിനെയും റുമേനിയ 2–1നു ബലാറൂസിനെയും തോൽപിച്ചു.
കൊളോണിൽ നടന്ന സൗഹൃദ മത്സരത്തിൽ ബൽജിയത്തോടേറ്റ തോൽവി 2024 യൂറോ കപ്പ് ആതിഥേയർ കൂടിയായ ജർമനിക്കു ക്ഷീണമായി. ആദ്യത്തെ 2 ഗോളുകൾക്കു വഴിയൊരുക്കുകയും 3–ാം ഗോൾ നേടുകയും ചെയ്ത പുതിയ ക്യാപ്റ്റൻ കെവിൻ ഡിബ്രൂയ്നെയാണ് ബൽജിയത്തിന്റെ വിജയനായകൻ. 1954നു ശേഷം ജർമനിക്കെതിരെ ബൽജിയത്തിന്റെ ആദ്യ ജയമാണിത്. യാനിക് കാരാസ്കോ (6–ാം മിനിറ്റ്), റൊമേലു ലുക്കാകു (9), ഡിബ്രൂയ്നെ (78) എന്നിവരാണ് ബൽജിയത്തിനു വേണ്ടി ഗോൾ നേടിയത്. നിക്‌ലാസ് ഫുൾക്രൂഗ്(44– പെനൽറ്റി), സെർജ് ഗനാബ്രി(87) എന്നിവരിലൂടെ ജർമനി 2 ഗോൾ മടക്കി.
English Summary: UEFA EURO Qualifiers 2024