ADVERTISEMENT

നോ എൻട്രി!..നാപ്പൊളി ഇറ്റാലിയൻ ഫുട്ബോൾ ലീഗ് കിരീടം ഉറപ്പിക്കും എന്ന ഘട്ടത്തിൽ നേപ്പിൾസ് ഭരണകൂടം ആദ്യ ചെയ്തത് ചരിത്രപ്രസിദ്ധമായ വെസൂവിയസ് അഗ്നിപർവതത്തിലേക്കുള്ള പ്രവേശന കവാടം അടച്ചിടുക എന്നതാണ്. ക്ലബ്ബിന്റെ വിജയത്തിൽ ഉന്മത്തരായ ആരാധകർ ഇപ്പോഴും സജീവമായ അഗ്നിപർവതത്തിലേക്കു കയറി ആഘോഷം നടത്തും എന്നതു മുൻകൂട്ടി കണ്ടായിരുന്നു അത്. നാപ്പൊളിയുടെ ആരാധകരെ കുറ്റം പറഞ്ഞു കൂടാ. ഇതിഹാസതുല്യമായ ഈ വിജയം എങ്ങനെ ആഘോഷിക്കണമെന്ന് അവരിൽ പലർക്കും അറിഞ്ഞു കൂടാ; ലോക ഫുട്ബോളിന്റെ സമതലങ്ങളിലൂടെ ഒരു ലാവാ പ്രവാഹം പോലെ ഒഴുകിപ്പരന്ന ഡിയേഗോ അർമാൻഡോ മറഡോണയുടെ കാലത്തിനു ശേഷം നാപ്പൊളി  ഇറ്റാലിയൻ ലീഗ് ട്രോഫി കയ്യിലെടുത്തിട്ടില്ല. 

മറഡോണയുടെ കാലം 

‘മറഡോണയുടെ കാലത്ത് ഞാൻ അവിടെയുണ്ടായിരുന്നു..’ എന്നത് ഒരു മധുരനൊമ്പരം പോലെ ഇപ്പോഴും നിയൊപൊളിറ്റൻ നൊസ്റ്റാൾജിയയുടെ ഒന്നാം വാക്യമാണ്. ‘ഇറ്റലിയിലെ അഴുക്കുചാൽ’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലത്ത് തങ്ങളെ പുണർന്ന അർജന്റൈൻ ഇതിഹാസത്തെ അവരിപ്പോഴും ശരീരത്തിലും തെരുവിലും കൊണ്ടു നടക്കുന്നു. 

2013ൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ നേടിയ ദ് ഗ്രേറ്റ് ബ്യൂട്ടി എന്ന ചിത്രത്തിന്റെ സംവിധായകനായ നേപ്പിൾസുകാരൻ പൗളോ സൊറന്റിനോ പുരസ്കാരവേദിയിൽ പറഞ്ഞത് ‘മറഡോണ എന്റെ ജീവൻ രക്ഷിച്ചു’ എന്നാണ്. ആ കഥയിങ്ങനെ: മറഡോണ മിന്നിക്കളിക്കുന്ന കാലത്ത് ഒരു ഞായറാഴ്ച വീട്ടുകാരിൽ നിന്നു സമ്മതം വാങ്ങി സൊറന്റിനോ നാപ്പൊളിയുടെ കളി കാണാൻ പോയി. ഇതിഹാസത്തെ നേരിട്ടു കണ്ടതിന്റെ ഇമ്പത്തിൽ വീട്ടിലേക്കു മടങ്ങിയെത്തിയ സൊറന്റിനോയെ കാത്തിരുന്നത് വലിയൊരു ദുരന്ത വാർത്തയാണ്. വീട്ടിലുണ്ടായ കാർബൺ മോണോക്സൈഡ് വിഷവാതക ചോർച്ചയിൽ മാതാപിതാക്കൾ മരണപ്പെട്ടിരിക്കുന്നു! മറഡോണയോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് താൻ അന്ന് രക്ഷപ്പെട്ടതെന്ന് സൊറന്റീനോ ഉറച്ചു വിശ്വസിച്ചു. 

ക്വറഡോണയുടെ കളി 

1987ലും 1990ലും ലീഗ് കിരീടം നേടിത്തന്ന മറഡോണയുടേതിനു തുല്യമായ ഒരു കാലം ഇനിയെന്ന് എന്നാണ് നാപ്പൊളി ആരാധകരെല്ലാം കാത്തിരുന്നത്. മൗറീഷ്യോ സാറിയെപ്പോലുള്ള പരിശീലകരുടെ കീഴിൽ മനോഹരമായ ഫുട്ബോൾ കളിച്ചിട്ടും പിന്നീടൊരു ലീഗ് കിരീടം ക്ലബ്ബിന് നേടാനായില്ല. 

2021ൽ പരിശീലകനായി എത്തിയ ലൂസിയാനോ സ്പാലെറ്റിയോടും ആരാധകർക്കു മതിപ്പുണ്ടായിരുന്നില്ല. സ്പാലെറ്റിയുടെ ഫിയറ്റ് പാണ്ട കാർ മോഷ്ടിച്ച ആരാധകക്കൂട്ടം അതു തിരിച്ചു നൽകാൻ അദ്ദേഹത്തിനു മുൻപിൽ വച്ചത് ഒരു ഡിമാൻഡ് ആണ്: ക്ലബ് വിട്ടു പോവുക! സ്പാലെറ്റി കാർ പോട്ടെ എന്നു വച്ചു. നൈജീരിയക്കാരൻ സ്ട്രൈക്കർ വിക്ടർ ഒസിമനെയും ജോർജിയക്കാരൻ വിങ്ങർ ക്വിച്ച ഖവാറെറ്റ്സ്കെലിയയെയും ദക്ഷിണ കൊറിയക്കാരൻ ഡിഫൻഡർ കിം മിൻ ജെയ് എന്നിവരെയും പോലുള്ള പുതിയ താരങ്ങളിൽ വിശ്വാസമർപ്പിച്ചു. ക്ലബ് ആരാധകർ സ്നേഹപൂർവം ‘ക്വറഡോണ’ എന്നു വിളിച്ച ഖവാറെറ്റ്സ്കെലിയയെ ഭാഗ്യം കൊണ്ടാണ് നാപ്പൊളിക്കു കിട്ടിയത്. റഷ്യൻ ക്ലബ് റൂബിൻ കസാന്റെ താരമായിരുന്ന ഖവാറെറ്റ്സ്കെലിയ റഷ്യയ്ക്കു വിലക്കു വന്നതോടെ കരാർ അവസാനിപ്പിച്ച് നാപ്പൊളിയിലെത്തുകയായിരുന്നു. 

English Summary : Napoli revive memories of Maradona with Serie A title win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com