ADVERTISEMENT

മിലാൻ ∙ ലൗറ്റാരോ മാർട്ടിനസിനെയും റൊമേലു ലുക്കാകുവിനെയും ഒന്നിച്ച് ഇന്റർ മിലാൻ ആരാധകർ ‘ലുലാ’ എന്ന് സ്നേഹത്തോടെ വിളിക്കുന്നത് വെറുതെയല്ല! പന്ത് കാലിൽ കിട്ടിയാൽ പരസ്പരം എവിടെയുണ്ടെന്ന ഉൾക്കണ്ണ് ഇരുവർക്കുമുണ്ട്. ബോക്സിനുള്ളിൽ ലുക്കാകു പാകപ്പെടുത്തി നൽകിയ പന്തിനെ ഗോളിലേക്കു പായിച്ച് ലൗറ്റാരോ ഇന്റർ മിലാന് സമ്മാനിച്ചത് ഒരു വ്യാഴവട്ടത്തിനു ശേഷമുള്ള ചാംപ്യൻസ് ലീഗ് ഫൈനൽ ടിക്കറ്റ്. ചിരവൈരികളായ എസി മിലാനെതിരെ രണ്ടാം പാദത്തിൽ 1–0നാണ് ഇന്ററിന്റെ ജയം. ആദ്യപാദത്തിലും ഇന്റർ 2–0നു ജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി ജയം 3–0ന്. മാഞ്ചസ്റ്റർ സിറ്റി–റയൽ മഡ്രിഡ് സെമിഫൈനൽ വിജയികളെ ജൂൺ 10ന് ഇസ്തംബുളിൽ നടക്കുന്ന ഫൈനലിൽ ഇന്റർ നേരിടും. ഇതിനു മുൻപ് ഇന്റർ ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ചത് 2010ലാണ്. അന്ന് ബയൺ മ്യൂണിക്കിനെ തോൽപിച്ച് ചാംപ്യൻമാരാവുകയും ചെയ്തു.

ഇരുടീമുകളുടെയും ഹോംഗ്രൗണ്ടായ സാൻസിറോ സ്റ്റേഡിയത്തിൽ ആദ്യ പാദ മത്സരത്തിലെ 2 ഗോൾ കടം വീട്ടാനുള്ള ആവേശത്തോടെയാണ് എസി മിലാൻ ഇറങ്ങിയത്. പരുക്കു മൂലം ആദ്യപാദം കളിക്കാതിരുന്ന സ്ട്രൈക്കർ റാഫേൽ ലിയാവോ തിരിച്ചെത്തിയത് അവരുടെ മുന്നേറ്റങ്ങൾക്കു മൂർച്ച കൂട്ടുകയും ചെയ്തു. എന്നാ‍ൽ ഹാഫ്ടൈമിനു തൊട്ടുമുൻ‌പ് പോർച്ചുഗീസ് താരത്തിന്റെ ഷോട്ട് പോസ്റ്റിനെ ചാരി പുറത്തേക്കു പോയത് മിലാൻ ആരാധകർക്കു വലിയ നിരാശയായി. ഗോൾ നേടാൻ ഇന്ററിനും അവസരങ്ങൾ കിട്ടിയെങ്കിലും എസി മിലാൻ ഗോൾകീപ്പർ മൈക്ക് മെയ്നാന്റെ സേവുകൾ മിലാനെ കാത്തു. ഒടുവിൽ 66–ാം മിനിറിൽ എഡിൻ ജെക്കോയ്ക്കു പകരക്കാരനായി ലുക്കാകു ഇറങ്ങിയതോടെ ഇന്റർ ആരാധകർ ആവേശത്തിലായി. അവരുടെ വിശ്വാസം ബൽജിയൻ സ്ട്രൈക്കർ കാത്തു. 74–ാം മിനിറ്റിൽ, ലൗറ്റാരോ പന്തു നൽകുമ്പോൾ ബോക്സിൽ മിലാൻ ഡിഫൻഡർമാർക്ക് ഇടയിലായിരുന്നു ലുക്കാകു. മികച്ച നിയന്ത്രണത്തോടെ പന്ത് പരുവപ്പെടുത്തിയെടുത്ത ലുക്കാകു അതു തിരിച്ച് ലൗറ്റോരോയ്ക്കു തന്നെ നൽകി. അർജന്റീന താരത്തിന്റെ ഷോട്ട് ഗോൾലൈൻ കടന്നു. ഗാലറിയിലേക്കു കടന്ന് ആരാധകർക്കൊപ്പമാണ് ലൗറ്റാരോ ഗോൾ ആഘോഷിച്ചത്.

രണ്ടു വർഷം മുൻപ് ഇന്ററിന് ഇറ്റാലിയൻ സീരി എ കിരീടം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ചവരാണ് ‘ലുല’ എന്നറിയപ്പെടുന്ന ലുക്കാകുവും ലൗറ്റാരോയും. പിന്നീട് ചെൽസിയിലേക്കു പോയ ലുക്കാകു ലോൺ അടിസ്ഥാനത്തിലാണ് ഇത്തവണ ഇന്ററിലേക്കു തന്നെ തിരിച്ചെത്തിയത്. തന്റെ പ്രതിഫലം കുറച്ചായിരുന്നു ലുക്കാകുവിന്റെ തിരിച്ചുവരവ്.

English Summary: Inter Milan in the Champions League final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com