ADVERTISEMENT

ഇസ്തംബുൾ ∙ ചാംപ്യൻസ് ലീഗ് ട്രോഫി ഇല്ല എന്ന കുറവ് മാഞ്ചസ്റ്റർ സിറ്റി നികത്തി. ഇസ്തംബുളിൽ വീശിയടിച്ച ഇംഗ്ലിഷ് കാറ്റിൽ ഇറ്റാലിയൻ പട തകർന്നു. ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ തോൽപിച്ച് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം (1–0). 68–ാം മിനിറ്റിൽ റോഡ്രി നേടിയ ഗോളിലാണ് സിറ്റിയുടെ ജയം. സിറ്റി ആദ്യമായാണ് ചാംപ്യൻസ് ലീഗ് കിരീടം നേടുന്നത്. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച അവസരത്തിലാണ് റോഡ്രി സിറ്റിക്കായി ഗോൾ നേടിയത്. സിറ്റി നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ റീബൗണ്ടായി വന്ന പന്ത് തകർപ്പൻ ഷോട്ടിൽ റോഡ്രി ഗോൾവര കടത്തുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ പദ്ധതിയിട്ട സിറ്റിയുടെ മുന്നേറ്റ നിരയെ ഇന്ററിന്റെ 11 താരങ്ങളും ചേർന്നാണ് പ്രതിരോധിച്ചത്. ആദ്യ മിനിറ്റുകളിൽ പെനൽറ്റി ബോക്സ് കടക്കാൻ കഴിയാതിരുന്ന സിറ്റിയുടെ കളിക്കാർക്കെതിരെ ഇന്റർ ഹൈ പ്രെസിങ് ഗെയിം പുറത്തെടുത്തതോടെ മത്സരം ആവേശമായി. പിന്നാലെ ഇരു ബോക്സിലേക്കും പന്തെത്തിതുടങ്ങി. 

ആദ്യ പകുതിയിലെ 2 ഗോളവസരങ്ങളും മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായിരുന്നു. 5–ാം മിനിറ്റിൽ ബെർണാഡോ സിൽവ പെനൽറ്റി ബോക്സിനുള്ളിൽ നിന്നെടുത്ത ഇടംകാലൻ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. 27–ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയ്നെയുടെ ത്രൂപാസ് സ്വീകരിച്ച് മുന്നേറിയ എർലിങ് ഹാളണ്ട് അടിച്ച പവർ ഷോട്ട് ഇന്റർ മിലാൻ ഗോൾകീപ്പർ ആന്ദ്രേ ഒനാന തടഞ്ഞു. 36–ാം മിനിറ്റിൽ പ്ലേമേക്കർ ഡിബ്രൂയ്നെ പരുക്കേറ്റു പുറത്തായത് സിറ്റിക്ക് തിരിച്ചടിയായി.

2–ാം പകുതിയിൽ അറ്റാക്കുകളുമായി സിറ്റിയെ വിറപ്പിച്ചത് ഇന്ററായിരുന്നു. 59–ാം മിനിറ്റിൽ സിറ്റി ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ഇന്റർ മിലാൻ സ്ട്രൈക്കർ ലൗറ്റാരോ മാർട്ടിനസ് നഷ്ടമാക്കിയില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. 

സിറ്റി ഗോൾ നേടിയതിനു പിന്നാലെയും ഇന്ററിന് തിരിച്ചടിക്കാൻ അവസരങ്ങൾ ലഭിച്ചു. 70–ാം മിനിറ്റിലും 88–ാം മിനിറ്റിലും ലഭിച്ച അവസരങ്ങൾ റൊമേലു ലുക്കാകു നഷ്ടമാക്കി.സിറ്റി ഗോൾകീപ്പർ എഡേഴ്സന്റെ സേവുകളും മത്സരത്തിൽ നിർണായകമായി. 

English Summary: Manchester City beat Inter Milan to win UEFA Champions League and complete the treble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com