ADVERTISEMENT

‘മാമ (MAMA) എന്നെഴുതിയ ഈ മോതിരം നോക്കൂ. മാതൃദിനത്തിൽ ഞാൻ എനിക്കു തന്നെ നൽകിയ സമ്മാനം’. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വനിതാ ലോകകപ്പ് ഫുട്ബോളിൽ യുഎസ് ടീമിലെ പ്രധാന താരമായ അലക്സ് മോർഗൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത്.  മകൾ ചാർലിയാണോ ഫുട്ബോളാണോ കൂടുതൽ പ്രിയപ്പെട്ടത് എന്ന ചോദ്യം താൻ നിരന്തരം നേരിടുന്നുവെന്ന് അലക്സ് പറയുന്നു. മകളാണ് തനിക്ക് എല്ലാം, പക്ഷേ അമ്മയാകാൻ വേണ്ടി കായികരംഗം വിടേണ്ടതില്ലെന്ന് അവർ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു. വനിതാ ലോകകപ്പ് ഫുട്ബോളിൽ കളിക്കുന്ന അമ്മത്താരങ്ങളുടെ മക്കളെല്ലാം ഒരേ സ്വരത്തിൽ അതിനു പിന്തുണ നൽകുന്നു.

കരിയറോ മാതൃത്വമോ പ്രധാനം? – ലോകമെമ്പാടുമുള്ള അമ്മമാരായ കായികതാരങ്ങൾ നിരന്തരം നേരിടുന്ന ചോദ്യമാണിത്. ഈ ചോദ്യത്തിന് വാക്കുകൾ കൊണ്ടല്ലെങ്കിലും ഉത്തരം പറയുകയാണ് വനിതാ ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന അലക്സ് മോർഗൻ അടക്കമുള്ള അമ്മമാരായ താരങ്ങൾ. യുഎസ് ടീമിലെ മറ്റ് അമ്മമാരായ ജൂലി ഏർട്സ്, ക്രിസ്റ്റൽ ഡുൻ, ഓസ്ട്രേലിയയുടെ കത്രീന ഗോറി, ജമൈക്കയുടെ ചെയ്ന മാത്യൂസ് തുടങ്ങിയവരെല്ലാം ‘സോക്കർ മോം’ ക്ലബ്ബിലുണ്ട്. ഫ്രാൻസ്, ജർമനി ടീമുകളിലും അമ്മത്താരങ്ങളുണ്ട്. അവർക്കു പിന്തുണയായി കുഞ്ഞുമക്കളും ഗാലറിയിലുണ്ട്.

 ശാരീരികക്ഷമത ഏറ്റവും നിർണായകമായ കായികരംഗത്ത് ഗർഭവും പ്രസവവും ചേർന്നുണ്ടാക്കുന്ന ശാരീരിക മാറ്റങ്ങൾ പല സ്ത്രീകൾക്കും തിരിച്ചടിയായിട്ടുണ്ട്. ‘മടങ്ങിവരാനാകുമോ എന്ന് ഉറപ്പില്ലായിരുന്നു. ബൂട്സ് അഴിച്ചുവയ്ക്കാൻ ഒരു കായികതാരവും ആഗ്രഹിക്കില്ല. പക്ഷേ, അമ്മയാകുന്നതോടെ ജീവിതം മാറിമറിയുകയാണ്’ – ജൂലി ഏർട്സ് പറയുന്നു. 2022 ഓഗസ്റ്റിൽ അമ്മയായ ജൂലി പക്ഷേ മടങ്ങിവരുക തന്നെ ചെയ്തു. ഫെബ്രുവരിയിൽ വീണ്ടും പരിശീലനം തുടങ്ങിയ അവർ വനിതാ ലോകകപ്പിനുള്ള ടീമിൽ ഇടംനേടി. മകൻ മാഡെനെ പരിചരിക്കുന്നതിൽ ഫുട്ബോൾ താരമായ ഭർത്താവ് സാക് ഏർട്സിന്റെ പിന്തുണ അവർക്കുണ്ടായി.

കത്രീന ഗോറിയും (ഓസ്ട്രേലിയ) മകൾ ഹാർപർ ഒലിയും
കത്രീന ഗോറിയും (ഓസ്ട്രേലിയ) മകൾ ഹാർപർ ഒലിയും

 ഫിഫയുടെ മാതൃനയം

ഇങ്ങനെ മടങ്ങിവരുന്ന സ്ത്രീകൾക്ക് ശരീരവും കുടുംബവും കൂട്ടുനിന്നാലും കായികരംഗം പലപ്പോഴും വേണ്ട പിന്തുണയോ പരിഗണനയോ നൽകിയിരുന്നില്ല. ഗർഭ – പ്രസവ കാലങ്ങളിൽ ക്ലബ്ബുകൾ ശമ്പളം നിഷേധിക്കും. പ്രസവശേഷം മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ കുഞ്ഞിനെ ഒപ്പം കൂട്ടുന്നതിനു വേണ്ട സാമ്പത്തിക പിന്തുണ ലഭിച്ചിരുന്നില്ല. കുഞ്ഞുങ്ങളെ വീട്ടിൽ നിർത്തി പോകുന്നതിന്റെ മാനസിക സമ്മർദം താങ്ങാനാകാതെ കളിക്കളം വിടേണ്ടിവന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് ഫിഫ വനിതാ താരങ്ങളുടെ മാതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിബന്ധനകൾ കൊണ്ടുവന്നത്. ഈ നിയമങ്ങളനുസരിച്ച് വനിതാ താരങ്ങൾക്ക് ക്ലബ്ബുകൾ കുറഞ്ഞത് 14 ആഴ്ച മാതൃഅവധി നൽകണം. ആ സമയത്ത് മിനിമം മൂന്നിൽ രണ്ട് ഭാഗം ശമ്പളം നൽകുകയും വേണം. അവധിക്ക് ശേഷം മടങ്ങിവന്നാൽ അവർക്ക് വൈകാതെ അവസരം നൽകണം, ആവശ്യമെങ്കിൽ വൈദ്യസഹായം ഉറപ്പാക്കണം. ഇങ്ങനെ ഒട്ടേറെ സ്ത്രീസൗഹൃദ നയങ്ങൾ ഫിഫ നടപ്പാക്കി. 

യുഎസ് ടീമിലെ ‘ആന്റി’മാർ

fotball-3
1) അമേൽ മജ്‌രി (ഫ്രാൻസ്) മകൾ മറിയമിനൊപ്പം. 2) ക്രിസ്റ്റൽ ഡുൻ (യുഎസ്) മകൻ മാർസലിനൊപ്പം.

കായികരംഗത്തെ വനിതാസൗഹൃദ നിയമങ്ങളുടെ കാര്യത്തിൽ യുഎസ് ആണ് മുൻനിരയിൽ. മത്സരവേദികളിലേക്ക് മക്കളുമൊത്ത് യാത്ര ചെയ്യുന്നതിന് അവർക്ക് അലവൻസുകളുണ്ട്. അതുകൊണ്ട് തന്നെ മിക്കവാറും താരങ്ങൾ വിദേശത്തെ കായികമത്സര വേദികളിലേക്കും മക്കളെ കൂടെക്കൂട്ടുന്നു. പലരുടെയും കാര്യത്തിൽ കുടുംബം പൂർണ പിന്തുണയുമായി കൂടെയുണ്ട്. അങ്ങനെ അല്ലാത്ത അവസരങ്ങളിൽ വിജയമെന്നത് പോലെ തന്നെ മക്കൾ എന്നതു ടീമിന്റെ കൂട്ടുത്തരവാദിത്തമായാണ് അവർ കാണുന്നത്. യുഎസ് ടീമിലെ ‘ആന്റി’മാരെല്ലാം തന്റെ മകനെ പരിപാലിക്കാൻ കൂടെയുണ്ടെന്ന സന്തോഷം ജൂലി ഏർട്സ് പങ്കു വയ്ക്കുന്നു. തന്റെ മകളെ കൂടെക്കൂട്ടുന്നതിലൂടെ അമ്മ എന്താണ് ചെയ്യുന്നതെന്ന് അവൾ അറിഞ്ഞു വളരണമെന്ന് അലക്സ് മോർഗൻ പറയുന്നു. മാത്രമല്ല, കരുത്തരും ആത്മവിശ്വാസമുള്ളവരുമായ ഒരു സംഘം സ്ത്രീകൾ അവൾക്ക് ചുറ്റുമുണ്ടാകുന്നത് മനോഹരമായ കാര്യമാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു.

എന്തായാലും ഇത്തവണ വനിതാ ലോകകപ്പ് ഫുട്ബോൾ വേദികളിലേക്ക് ഒരുപാട് താരങ്ങൾ തങ്ങളുടെ മക്കളുമായി എത്തിയിട്ടുണ്ട്. യഥാർഥത്തി‍ൽ അവർ ലോകത്തോട് വിളിച്ചുപറയുകയാണ്, ‘ഞങ്ങൾക്ക് മക്കളുണ്ട്, കരിയറും. രണ്ടും ഞങ്ങൾക്ക് പ്രധാനമാണ്’.

English Summary : Mothers shine in the Women's Football World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com