വനിതാ ലോകകപ്പ്: ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്വാർട്ടറിൽ
Mail This Article
ബ്രിസ്ബെയ്ൻ ∙ ആഫ്രിക്കൻ അട്ടിമറിക്കരുത്തുമായെത്തിയ നൈജീരിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ (4–2) കീഴടക്കി, യൂറോപ്യൻ ചാംപ്യന്മാരായ ഇംഗ്ലണ്ട് വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ. ഡെന്മാർക്കിനെ 2–0ന് തോൽപിച്ച് സഹ ആതിഥേയരായ ഓസ്ട്രേലിയയും ക്വാർട്ടറിൽ കടന്നു.
പരുക്കുമൂലം പുറത്തിരുന്ന ക്യാപ്റ്റൻ സാം കെർ ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിൽ കെയ്‌റ്റിലിൻ ഫോർഡ്, ഹെയ്‌ലി റാസോ എന്നിവരാണ് ഓസ്ട്രേലിയയുടെ വിജയഗോളുകൾ നേടിയത്. 78–ാം മിനിറ്റിൽ പകരക്കാരിയായാണ് സാം കെർ കളത്തിലിറങ്ങിയത്. നേരത്തേ, ഗോളി മേരി ഇയാർപ്സിന്റെ 2 കിടിലൻ സേവുകളാണ് ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമിനും ഗോൾനേടാനായില്ല.
87–ാം മിനിറ്റിൽ ഫോർവേഡ് ലോറൻ ജയിംസ് ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ ഇംഗ്ലണ്ട് 10 പേരായി ചുരുങ്ങി. ഇതോടെ എക്സ്ട്രാ ടൈമിൽ ഇംഗ്ലിഷ് നിരയ്ക്കു പ്രതിരോധത്തിലേക്കു വലിയേണ്ടിവന്നു. ക്വാർട്ടർ ഫൈനലിൽ ജമൈക്ക– കൊളംബിയ വിജയികളെ ഇംഗ്ലണ്ട് നേരിടും. ഇത് ആറാം തവണയാണ് ഇംഗ്ലണ്ട് വനിതാ ലോകകപ്പിൽ മത്സരിക്കുന്നത്. 2015ലെ മൂന്നാം സ്ഥാനമാണ് ഇതുവരെയുള്ള മികച്ച നേട്ടം.
English Summary: Women's World Cup, England, Australia in quarter final