ADVERTISEMENT

മഡ്രിഡ്∙ വനിതാ ഫുട്ബോൾ ലോകകപ്പ് വിജയിച്ച താരങ്ങളെ സ്പെയിൻ ഫുട്ബോൾ ഫെ‍ഡറേഷൻ തലവന്‍ ചുംബിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. സംഭവത്തിൽ വൻ പ്രതിഷേധം പുകയുന്നതിനിടെയാണ് പ്രധാനമന്ത്രി തന്നെ നിലപാടു വ്യക്തമാക്കിയത്. സ്പാനിഷ് ഫുട്ബോള്‍ ഫെ‍ഡറേഷൻ തലവൻ ലൂയിസ് റുബിയാലസ് മാപ്പു പറഞ്ഞാലൊന്നും പ്രശ്നം അവസാനിക്കില്ലെന്നാണു പ്രധാനമന്ത്രിയുടെ നിലപാട്.

‘‘നമ്മളെല്ലാം കാൺകെ നടന്നത് ഒരിക്കലും അംഗീകരിക്കാൻ‌ സാധിക്കാത്ത കാര്യമാണ്. അദ്ദേഹം നൽകിയ ഖേദപ്രകടനവും അപര്യാപ്തമാണെന്നാണു തോന്നുന്നത്.’’– പ്രധാനമന്ത്രി പ്രതികരിച്ചു. തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തലവൻ മാപ്പുപറഞ്ഞത്. മെഡൽ സ്വീകരിക്കാനെത്തിയ സ്പെയിൻ താരങ്ങളെ ഓരോരുത്തരെയായാണ് റുബിയാലസ് ആവേശഭരിതനായി ചുംബിച്ചത്.

ടീമിലെ പ്രധാന താരങ്ങളിലൊരാളായ ജെന്നിഫർ ഹെർമോസെയെ റുബിയാലസ് ചുണ്ടിൽ ചുംബിച്ചതാണ് കൂടുതൽ വിവാദമായത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, സ്പെയിൻ രാജ്ഞി ലെറ്റീഷ്യ, രാജകുമാരി സോഫിയ എന്നിവർ നോക്കിനിൽക്കുമ്പോഴായിരുന്നു റുബിയാലസിന്റെ ആവേശപ്രകടനം. സ്പെയിനിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ റുബിയാലസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. വിജയാഹ്ലാദത്തിലുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു തന്റേതെന്ന് റുബിയാലസ് ആദ്യം ന്യായീകരിച്ചെങ്കിലും പിന്നീട് സംഭവം വിവാദമായതോടെ മാപ്പു പറയുകയായിരുന്നു.

English Summary: Spain PM Blasts Football Boss Over FIFA World Cup Kiss Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com