ADVERTISEMENT

മഡ്രിഡ്∙ തന്റെ അനുവാദമില്ലാതെയാണ് ലോകകപ്പ് ആഘോഷങ്ങൾക്കിടെ സ്പാനിഷ് ഫുട്ബോൾ തലവൻ ലൂയിസ് റുബിയാലസ് ചുംബിച്ചതെന്ന് ജെന്നിർ ഹെർമോസോ. ലോകകപ്പ് നേടിയ സ്പെയിൻ ടീമിന്റെ ആഘോഷ പരിപാടിക്കിടെ സ്പാനിഷ് താരമായ ജെന്നിഫറിനെ റുബിയാലസ് ചുണ്ടിൽ ചുംബിച്ചതു വൻ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജെന്നിഫർ ഹെർമോസോ നിലപാടു വ്യക്തമാക്കിയത്. ഹെര്‍മോസെയുടെ അനുവാദത്തോടെയാണു ചുംബിച്ചതെന്നാണു റുബിയാലസ് നേരത്തേ അവകാശപ്പെട്ടിരുന്നത്.

‘‘സംഭവം കൂടുതൽ വഷളാക്കാതിരിക്കാൻ നല്ല സമ്മർദമുണ്ട്. റുബിയാലസിന്റെ അവകാശവാദങ്ങളെല്ലാം തെറ്റാണ്. അദ്ദേഹം അനുവാദത്തോടെയല്ല എന്നെ ചുംബിച്ചത്. ആ സമയത്ത് ലോകകപ്പ് വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. റുബിയാലസിനെ പിന്തുണയ്ക്കുന്ന രീതിയിൽ പ്രതികരിക്കാൻ എനിക്കു മേൽ വലിയ സമ്മർദമുണ്ട്.’’– ജെന്നിഫര്‍ ഹെർമോസോ പ്രതികരിച്ചു.

‘‘ആരും എവിടെവച്ചും ഇത്തരം സംഭവങ്ങൾക്ക് ഇരയാകരുതെന്ന് ഉള്ളതുകൊണ്ടാണ് ഇപ്പോൾ സംസാരിക്കുന്നത്. റുബിയാലസിന്റെ നീക്കം എന്നെ ശരിക്കും ഞെട്ടിച്ചു. അത് എനിക്കു നേരെയുള്ള അനാദരവായാണു തോന്നിയത്.’’– ഹെർമോസെ പ്രതികരിച്ചു. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും, മന്ത്രിമാരും റുബിയാലസിനെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. റുബിയാലസിനെതിരെ അച്ചടക്ക നടപടികൾ‌ സ്വീകരിക്കാനുള്ള നീക്കങ്ങൾ ഫിഫ തുടങ്ങിയിട്ടുണ്ട്.

വനിതാ ഫുട്ബോൾ ലോകകപ്പ് വിജയിച്ച് മെഡൽ സ്വീകരിക്കാനെത്തിയ സ്പെയിൻ താരങ്ങളെ ഓരോരുത്തരെയായാണ് റുബിയാലസ് ചുംബിച്ചത്. ടീമിലെ പ്രധാന താരങ്ങളിലൊരാളായ ജെന്നിഫർ ഹെർമോസോയെ റുബിയാലസ് ചുണ്ടിൽ ചുംബിച്ചതാണ് കൂടുതൽ വിവാദമായത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, സ്പെയിൻ രാജ്ഞി ലെറ്റീഷ്യ, രാജകുമാരി സോഫിയ എന്നിവർ നോക്കിനിൽക്കുമ്പോഴായിരുന്നു റുബിയാലസിന്റെ ആവേശപ്രകടനം. സ്പെയിനിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ റുബിയാലസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. സംഭവത്തിൽ റുബിയാലസ് മാപ്പു പറഞ്ഞിരുന്നു.

English Summary: Jenni Hermoso says she didn't give consent to Spain FA chief Luis Rubiales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com