ഐഎസ്എൽ ക്ലബ്ബുകളോടു 2 കളിക്കാരെയെങ്കിലും വിട്ടുനൽകാൻ അഭ്യർഥിച്ച് എഐഎഫ്എഫ്
Mail This Article
ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസ് ടീമിലേക്ക് കളിക്കാരെ വിട്ടുനൽകാൻ മടിക്കുന്ന ക്ലബ്ബുകൾക്ക് മുൻപിൽ ഒത്തുതീർപ്പ് ഫോർമുലയുമായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ഐഎസ്എൽ ക്ലബ്ബുകൾ 2 താരങ്ങളെ വീതം ഏഷ്യൻ ഗെയിംസ് ടീമിലേക്കു വിട്ടുതരണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. ഗെയിംസിനുള്ള ഇന്ത്യയുടെ 22 അംഗ ടീമിൽ 6 പേരും ബെംഗളൂരു എഫ്‌സിയിൽ നിന്നാണ്. 3 പേർ മുംബൈ സിറ്റിയിൽ നിന്നും. കളിക്കാരെ വിട്ടുനൽകുന്നതിൽ ഈ ക്ലബ്ബുകളുടെ എതിർപ്പ് കണക്കിലെടുത്താണ് പുതിയ നിർദേശം.
19ന് ചൈനയ്ക്കെതിരെയാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ആദ്യ മത്സരം. 2 ദിവസത്തിനപ്പുറം 21 മുതൽ പുതിയ ഐഎസ്എൽ സീസൺ ആരംഭിക്കുന്നതിനാലാണ് കളിക്കാരെ വിട്ടുനൽകാൻ ക്ലബ്ബുകൾ മടിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഒഡീഷ എഫ്സി ക്ലബ്ബുകളിൽ നിന്ന് 2 താരങ്ങൾ വീതവും ഏഷ്യൻ ഗെയിംസ് പുരുഷ ടീമിലുണ്ട്.
പുതിയ നിർദേശം വന്നതോടെ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ഏഷ്യൻ ഗെയിംസ് ടീമിലുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായി. റിസർവ് ഗോൾകീപ്പർമാരായ അമ്രിത് ഗോപ്, വിക്രം ലഖ്ബിർ എന്നിവർക്കു പരുക്കേറ്റതിനാൽ ഗുർപ്രീതിനെ റിലീസ് ചെയ്യാനാകില്ലെന്ന് ബെംഗളൂരു നേരത്തേ അറിയിച്ചിരുന്നു. ക്യാപ്റ്റൻ സുനിൽ ഛേത്രി, മിഡ്ഫീൽഡർ സുരേഷ് സിങ് എന്നിവരാകും ടീമിലേക്ക് എത്തുക. മൂന്നാമത്തെ സീനിയർ താരമായി എടികെ മോഹൻ ബഗാൻ സ്ട്രൈക്കർ ലിസ്റ്റൻ കൊളാസോ എത്തും.
English Summary: AIFF Requesting ISL clubs to release at least 2 players