താരങ്ങളെ നൽകില്ലെന്ന് ക്ലബ്ബുകൾ, സുനിൽ ഛേത്രിയും ജിങ്കാനും ഏഷ്യൻ ഗെയിംസിനില്ല
Mail This Article
ന്യൂഡൽഹി ∙ സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിങ് സന്ധു എന്നീ മുൻനിര താരങ്ങൾ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിലുണ്ടാകില്ല. ഐഎസ്എൽ 21ന് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പല മുൻനിര താരങ്ങളെയും വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണു ക്ലബുകൾ. അതേസമയം ചർച്ചകൾ തുടരുകയാണെന്നും അവസാന നിമിഷം ക്ലബുകൾ അനുകൂല നിലപാടു സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ പ്രതികരിച്ചു.
ചൈനയിലെ ഹാങ്ചൗവിൽ 19 മുതലാണു ഏഷ്യൻ ഗെയിംസ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്. ഇതിനായി 16ന് ടീം പുറപ്പെടണം. എന്നാൽ, ഇതിനിടെ 21ന് ഐഎസ്എൽ സീസൺ ആരംഭിക്കുന്നതിനാലാണ് പ്രതിസന്ധി. 50 മുൻനിര താരങ്ങളുടെ പട്ടികയിൽ നിന്നു 22 താരങ്ങളെ ലഭിക്കാനുള്ള ശ്രമമാണു എഐഎഫ്എഫ് നടത്തുന്നത്. ബെംഗളൂരു എഫ്സി, ഗോവ എഫ്‌സി, മോഹൻ ബഗാൻ തുടങ്ങിയ ക്ലബുകൾ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. രണ്ടാം നിരയെ മത്സരത്തിന് അയയ്ക്കുന്നതും ഫുട്ബോൾ ഫെഡറേഷൻ പരിഗണിക്കുന്നുണ്ട്.
ഛേത്രി, ജിങ്കാൻ, സന്ധു എന്നീ 3 മുൻനിര താരങ്ങളെ ഉൾപ്പെടുത്തി എഐഎഫ്എഫ് 22 അംഗ ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 6 പേർ ബെംഗളൂരു എഫ്സിയുടെയും 3 പേർ മുംബൈ സിറ്റി എഫ്സിയുടെയും താരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഒഡീഷ എഫ്സി എന്നിവയിൽനിന്ന് 2 വീതം താരങ്ങളുണ്ട്. തായ‌്‌ലൻഡിൽ നടന്ന കിങ്സ് കപ്പുമായി ബന്ധപ്പെട്ട വിവാദവും താരങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. പല താരങ്ങൾക്കും മടക്ക ടിക്കറ്റ് ലഭ്യമാക്കിയില്ലെന്ന വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും എഐഎഫ്എഫ് ഇതു നിഷേധിച്ചു.
English Summary : Sunil Chhetri and Sandesh Jhingan not in Asian Games Football