‘സർക്കാർ’ ടീമിൽ ജിങ്കാനും ഗുർപ്രീതും, ഏഷ്യൻ ഗെയിംസിൽ വീണ്ടും കൺഫ്യൂഷൻ
Mail This Article
ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസ് ഫുട്ബോളിനുള്ള ഇന്ത്യൻ പുരുഷ ടീമിന്റെ കാര്യത്തിൽ വീണ്ടും കൺഫ്യൂഷൻ! ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്നലെ പ്രഖ്യാപിച്ച 17 അംഗ ടീമിൽ നിന്നു തീർത്തും വ്യത്യസ്തമായ ടീമിനെ കേന്ദ്രകായികന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ചു. ഫെഡറേഷന്റെ ടീമിൽ ഇല്ലാതിരുന്ന ഡിഫൻഡർ സന്ദേശ് ജിങ്കാനും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവുമെല്ലാം മന്ത്രാലയത്തിന്റെ 22 അംഗ ടീമിലുണ്ട്.
ലിസ്റ്റൻ കൊളാസോ, അൻവർ അലി, വിശാൽ യാദവ്, ആകാശ് മിശ്ര, വിക്രം പ്രതാപ് സിങ്, ലാൽചുംഗ്‌നുംഗ, ജീക്സൻ സിങ്, സുരേഷ് സിങ് വാങ്ജാം എന്നിവരാണ് പുതുതായി ഇടംപിടിച്ച മറ്റുള്ളവർ. ഫെഡറേഷന്റെ ടീമിലുണ്ടായിരുന്ന ധീരജ് സിങ്, സുമിത് രതി, ദീപക് ടാംഗ്രി, അമർജിത് സിങ് കിയാം, ബ്രൈസ് മിറാൻഡ, അഫ്സർ നൂറാനി, രോഹിത് ധനു, ഗുർകീരത് സിങ് എന്നിവർ ഇതോടെ പുറത്തായി. ഇതിൽ ഏതു ടീമാണ് ഏഷ്യൻ ഗെയിംസിനു പോവുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
മലയാളി താരങ്ങളായ കെ.പി.രാഹുലും അബ്ദുൽ റബീഹും രണ്ടു ടീമിലുമുണ്ട്. ഒരു മാസത്തിലേറെയായി തുടരുന്ന ആശയക്കുഴപ്പം വർധിപ്പിച്ചാണ് മന്ത്രാലയത്തിന്റെ പുതിയ പട്ടിക. ഓഗസ്റ്റ് ഒന്നിന് പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തി 22 അംഗ ടീമിനെ ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഐഎസ്എൽ ക്ലബ്ബുകൾ താരങ്ങളെ വിട്ടുനൽകില്ലെന്ന് അറിയിച്ചതോടെ സീനിയർ താരങ്ങളിൽ സുനിൽ ഛേത്രിയെ മാത്രം നിലനിർത്തി പുതിയ 17 അംഗടീമിനെ പ്രഖ്യാപിച്ചു.
രണ്ടാം നിരയെ ഏഷ്യൻ ഗെയിംസിന് അയയ്ക്കുന്നതിൽ വിമർശനമുയർന്ന സമയത്താണ് പുതിയ ടീമുമായി മന്ത്രാലയത്തിന്റെ രംഗപ്രവേശം. 19 മുതലാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്.
English Summary: Sandesh Jhingan added to India's Asian Games squad alongside Chinglensana Singh