ADVERTISEMENT

ഐഎസ്എൽ ഇന്ത്യൻ ഫുട്ബോളിനെ മാറ്റിയെഴുതി: സെർജിയോ ലൊബേറ 

ആരാകും ഇത്തവണ ഐഎസ്എലിലെ കറുത്ത കുതിര? പ്രവചനങ്ങൾ പലതാണെങ്കിലും പലരും കരുതുന്നത് അത് ഒഡീഷ എഫ്സി ആയിരിക്കുമെന്നാണ്. മികച്ച താരനിര മാത്രമല്ല അതിനു കാരണം; സെർജിയോ ലൊബേറ എന്ന പരിശീലകൻ കൂടിയാണ്. 

ഇന്ത്യയുടെ പെപ് ഗ്വാർഡിയോള എന്നാണ് ലൊബേറയെ വിശേഷിപ്പിക്കുക! സ്പാനിഷ് ക്ലബ് ബാർസിലോനയിൽ ഗ്വാർഡിയോളയുടെ കോച്ചിങ് സംഘത്തിലുണ്ടായിരുന്ന ലൊബേറ പരിശീലിപ്പിക്കുന്നതും വിട്ടുവീഴ്ചയില്ലാത്ത ആ അറ്റാക്കിങ് ശൈലി തന്നെ. ടിറ്റോ വിലനോവ ബാർസ കോച്ചായിരുന്നപ്പോൾ അസിസ്റ്റന്റ് മാനേജരായിരുന്നു ലൊബേറ.

കളി ജയിക്കാനുള്ളതാണ് എന്നു മാത്രം വിശ്വസിക്കുന്നയാൾ. അതിനായി സ്വന്തം കളിക്കാരോടു പോലും കർക്കശമായി പെരുമാറാൻ തെല്ലും മടിയില്ല, ലൊബേറയ്ക്ക്. 2017 ൽ എഫ്സി ഗോവയുടെ പരിശീലകനായി ഇന്ത്യയിൽ അരങ്ങേറിയ അദ്ദേഹം ടീമിനെ മാറ്റിമറിച്ചു; അതിവേഗ പാസുകൾ, കൗശലം നിറച്ച പൊസിഷനിങ്, അടിമുടി അറ്റാക്കിങ് ശൈലി! ഗോവയെ ഐഎസ്എൽ ഫൈനലിൽ എത്തിച്ച അദ്ദേഹം സൂപ്പർ കപ്പും നേടിക്കൊടുത്തു. പിന്നീട്, മുംബൈ സിറ്റി എഫ്സിയെ ഐഎസ്എൽ ജേതാക്കളാക്കിയപ്പോഴും ലൊബേറ നടപ്പാക്കിയതു ഹൈ പ്രസിങ് ശൈലി തന്നെ. 

ഗോവക്കാരൻ ക്ലിഫോർഡ് മിറാൻഡയുടെ കീഴിൽ ഒഡീഷ സൂപ്പർ കപ്പ് ജയിച്ചതിനു പിന്നാലെയാണു ലൊബേറ ടീമിന്റെ ചുമതലയേറ്റത്. ലൊബറ സംസാരിക്കുന്നു...

ഐഎസ്എൽ ഇന്ത്യൻ ഫുട്ബോളിൽ

ഇന്ത്യൻ ഫുട്ബോളിന് ഏറെ സംഭാവനകളാണ് ഐഎസ്എൽ നൽകിക്കൊണ്ടിരിക്കുന്നത്. പ്രഫഷനലിസം കൊണ്ടുവരാൻ കഴിഞ്ഞുവെന്നതു ചെറിയ കാര്യമല്ല. കളിക്കാർക്കു കൂടുതൽ അവസരങ്ങൾ ലഭിച്ചു.വിദേശ താരങ്ങളുമായി ഒപ്പം കളിക്കാനും ഡ്രസിങ് റൂം പങ്കിടാനും കഴിഞ്ഞതോടെ ഇന്ത്യൻ കളിക്കാരുടെ സാങ്കേതിക അറിവുകൾ മെച്ചപ്പെട്ടു.

2017 ലെ ഐഎസ്എലും ഇപ്പോഴത്തെ ലീഗും

ഞാൻ വരുന്ന കാലത്തെ അപേക്ഷിച്ച് ഐഎസ്എൽ ഒരുപാടു മാറി. അന്നത്തെക്കാൾ വേഗം കൂടി. മത്സരങ്ങൾക്കു കടുപ്പം കൂടി. ലീഗിലെ ഓരോ കളിയും ആവേശമായി. ഇക്കുറി, ഇതുവരെയുള്ളതിൽ ഏറ്റവും കടുത്ത ലീഗാണു നടക്കാൻ പോകുന്നത്. സാങ്കേതികമായി ടീമുകളെല്ലാം വളരെ മെച്ചപ്പെട്ടു. അതിന്റെ പ്രതിഫലനം വരും മത്സരങ്ങളിൽ ഉറപ്പായും കാണാൻ കഴിയും.

ഒരുനാൾ ഇന്ത്യയും ലോകകപ്പ് കളിക്കും: അഹമ്മദ് ജാഹു  

ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലൊബേറയ്ക്കു ചില പ്രിയപ്പെട്ട ശിഷ്യൻമാരുണ്ട്. അദ്ദേഹം ടീം മാറുന്നതിനൊപ്പം ‘കൊണ്ടുപോകുന്ന’ കളിക്കാർ. മൊർത്താദ ഫോൾ, അഹമ്മദ് ജാഹു തുടങ്ങിയവർ ഉദാഹരണം. ഇക്കുറി, ലൊബേറയ്ക്കൊപ്പം ഒഡീഷയുടെ കരുത്താണ് ഇവരും. മൊറോക്കയിലെ ക്ലബ് കാലം മുതൽ പ്രിയ ശിഷ്യനാണു ജാഹു. 

ലൊബേറയ്ക്കൊപ്പം 2017ൽ എഫ്സി ഗോവയിലെത്തിയതാണ് ജാഹു. അതിനപ്പുറം മൊറോക്കോ ദേശീയ ടീം അംഗം, ഐഎസ്എലിലെ ഏറ്റവും ബുദ്ധിമാനായ മിഡ്ഫീൽഡർ തുടങ്ങി വിശേഷണങ്ങളേറെ. കളത്തിനു പുറത്തു തീർത്തും സൗമ്യനെങ്കിലും കളത്തിൽ കടുപ്പക്കാരനായ പോരാളി! അഹമ്മദ് ജാഹു സംസാരിക്കുന്നു

ശരിക്കും ഇന്ത്യക്കാരൻ

ഞാനിപ്പോൾ 6 വർഷമായി ഇവിടെയുണ്ട്. ശരിക്കും ഇന്ത്യക്കാരനായി! മൊറോക്കോയെ അപേക്ഷിച്ച് ഇന്ത്യയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളുണ്ട്, കൂടുതൽ പ്രഫഷനൽ ക്ലബ്ബുകളുമുണ്ട്. മൊറോക്കോയിൽ അത്രയ്ക്കു സൗകര്യങ്ങളില്ല. പക്ഷേ, അവിടെ പ്രതിഭകൾ ഏറെയുണ്ട്. 

യൂറോപ്പിൽ ഉൾപ്പെടെ വിദേശ ക്ലബ്ബുകളിൽ കളിക്കുന്ന ഒരുപാടു പേരുണ്ട്. ഒരു നാൾ ഇന്ത്യയ്ക്കു ലോകകപ്പിൽ കളിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ; പക്ഷേ, അതിനു സമയമെടുക്കും. അതിലേക്ക് ഏറെ അധ്വാനം ആവശ്യമുണ്ട്.

ലോകകപ്പും മൊറോക്കോയും

ഈ ലോകകപ്പു വരെ മൊറോക്കോയിലെ മാതാപിതാക്കൾക്കു ഫുട്ബോളിനോടു വലിയ പ്രിയം ഉണ്ടായിരുന്നില്ല. ലോകകപ്പിലെ പ്രശസ്തിയോടെ കളി മാറി. ഇപ്പോൾ മൂന്നു വയസ്സുകാരെ വരെ ഫുട്ബോൾ അക്കാദമിയിൽ വിടാൻ മത്സരിക്കുകയാണ് അച്ഛനമ്മമാർ! ഫുട്ബോൾ ഒരു വലിയ തൊഴിൽ സാധ്യതയാണ് എന്ന് അവർക്കു മനസ്സിലായി. എന്റെ അച്ഛൻ സയീദ് ജാഹു കർഷകനായിരുന്നു. കുട്ടിക്കാലത്ത് എന്നെ പന്തു കളിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടേയില്ല!

English Summary: Sergio Lobera, Ahmed Jahouh Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com