ADVERTISEMENT

പാരിസ്∙ ഫുട്ബോൾ കരിയർ ഇനിയും നീണ്ടകാലം തുടരില്ലെന്ന സൂചന നൽകി ബലോന്‍ ദ് ഓർ വേദിയിൽ അര്‍ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. പാരിസിൽ എട്ടാം ബലോൻ ദ് ഓർ പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കവെയാണ് മെസ്സി ഭാവിയെക്കുറിച്ചു മനസ്സു തുറന്നത്. ‘‘മുൻപു ഞാൻ ബലോൻ ദ് ഓര്‍ പുരസ്കാരം നേടുന്നത് അർജന്റീന ദേശീയ ടീം ,കോപ്പ അമേരിക്ക വിജയിച്ചപ്പോഴായിരുന്നു. പക്ഷേ ഈ പുരസ്കാരം വളരെ സ്പെഷലാണ്. കാരണം ‍ഞങ്ങൾ ലോകകപ്പ് ജയിച്ച ശേഷമാണ് ഇതു ലഭിക്കുന്നത്.’’– മെസ്സി പ്രതികരിച്ചു.

‘‘എല്ലാവരും ആഗ്രഹിക്കുന്ന ട്രോഫിയാണത്. സ്വപ്നം സാക്ഷാത്കരിച്ച പോലെയായിരുന്നു എനിക്ക് ആ വിജയം. എന്റെ സഹതാരങ്ങൾക്കും രാജ്യത്തിനും അങ്ങനെ തന്നെ. ഫുട്ബോളിൽ നീണ്ട ഭാവിയെക്കുറിച്ചു ഞാൻ ചിന്തിക്കുന്നില്ല. ഇപ്പോഴത്തെ നിമിഷങ്ങൾ ഞാൻ ആസ്വദിക്കുകയാണ്. യുഎസിൽ കോപ്പ അമേരിക്ക മത്സരങ്ങൾ വരാനിരിക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരെന്ന നിലയ്ക്കു മികച്ച പ്രകടനം നടത്തേണ്ടിയിരിക്കുന്നു.’’– മെസ്സി പ്രതികരിച്ചു. മറ്റു കാര്യങ്ങൾ അതിനു ശേഷം തീരുമാനിക്കുമെന്നും മെസ്സി പാരിസിൽ വ്യക്തമാക്കി.

‘‘ലോകത്തെ ഏറ്റവും മികച്ച ടീമിന്റെ ഭാഗമാകാന്‍ സാധിച്ചെന്നതാണ് എന്റെ ഭാഗ്യം. വ്യക്തിപരമായി ട്രോഫികള്‍ വിജയിക്കുന്നതു സന്തോഷമുള്ള കാര്യമാണ്. കരിയറിൽ നേടിയിട്ടുള്ള ബലോൻ ദ് ഓർ പുരസ്കാരങ്ങളെല്ലാം ഓരോ കാരണങ്ങൾകൊണ്ട് സ്പെഷലാണ്. ഇന്നു ഡിയേഗോ മറഡോണയുടെ ജന്മദിനമാണ്. മികച്ച താരങ്ങളും പരിശീലകരും ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ആളുകളും ഉള്ള ഈ വേദിയിൽവച്ചു ഞാൻ അദ്ദേഹത്തെ ഓർക്കാൻ ആഗ്രഹിക്കുന്നു. പിറന്നാൾ ആശംസകൾ ഡിയേഗോ, ഇതു നിങ്ങൾക്കുകൂടി വേണ്ടിയുള്ളതാണ്.’’– മെസ്സി പറഞ്ഞു.

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലെത്തിച്ചതിനു പിന്നാലെയാണ് മെസ്സിക്കു കരിയറിലെ എട്ടാം ബലോൻ ദ് ഓർ ലഭിക്കുന്നത്. കഴിഞ്ഞ തവണ ഫ്രഞ്ച് താരം കരിം ബെൻസെമയ്ക്കായിരുന്നു പുരസ്കാരം ലഭിച്ചത്. നോർവേയുടെ യുവതാരം എർലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെ പിന്നിലാക്കിയാണ് യുഎസ് ക്ലബ് ഇന്റർ മയാമിയിൽ കളിക്കുന്ന മെസ്സി വോട്ടിങ്ങിൽ മുന്നിലെത്തിയത്. മേജർ ലീഗിൽ കളിക്കുന്ന ഒരു താരം ആദ്യമായാണ് ബലോൻ ദ് ഓർ വിജയിക്കുന്നത്.

ഹാളണ്ട് ഫൈനൽ വോട്ടിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. എംബപെ മൂന്നാമതും കെവിൻ ഡി ബ്രുയ്നെ നാലാമതുമായിരുന്നു. ഖത്തർ ലോകകപ്പിൽ ഏഴു ഗോളുകൾ നേടിയ മെസ്സി, ടൂര്‍ണമെന്റിലെ താരമായിരുന്നു. ദോഹയിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് അർജന്റീന ലോകകപ്പ് ഉയർത്തിയത്.

English Summary:

What did the FIFA World Cup winner say after winning the Ballon d'Or

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com