ADVERTISEMENT

കൊച്ചി ∙ഓർമകളിരമ്പിയ സായാഹ്നത്തിൽ അവർ ഒത്തുചേർന്നു; അൻപതാണ്ട് മുൻപ് സന്തോഷ് ട്രോഫിയിൽ മുത്തമിട്ട കേരള ടീമിലെ പടക്കുതിരകൾ. ഇന്നു ജീവിച്ചിരിപ്പില്ലാത്തവരും അസുഖബാധിതരായി എത്താനാകാത്തവരുമൊഴികെ എല്ലാ താരങ്ങളും അവരുടെ 86 വയസ്സു തികഞ്ഞ മുഖ്യപരിശീലകൻ ഒളിംപ്യൻ സൈമൺ സുന്ദർരാജിനൊപ്പം എറണാകുളം മഹാരാജാസ് മൈതാനത്തേക്കിറങ്ങി. 1973 ഡിസംബർ 27ലെ കലാശപ്പോരാട്ടത്തിൽ ഇന്ത്യൻ റെയിൽവേസിനെ ക്യാപ്റ്റൻ മണിയുടെ ഹാട്രിക് മികവിൽ തകർത്തെറിഞ്ഞ അതേ പുൽമൈതാനത്തേക്കിറങ്ങിയപ്പോൾ അവരുടെ മനസ്സുകൾ അര നൂറ്റാണ്ടു പിന്നോട്ടു പാഞ്ഞു. വാശിയേറിയ പോരാട്ടത്തിനൊടുവിലെ 3–2ന്റെ വിജയത്തിന്റെ ആവേശം അവരിലേക്കു വീണ്ടും പ്രസരിച്ചു. 

സന്തോഷ് ട്രോഫി ഫുട്ബോൾ പ്ലെയേഴ്സ് വെൽഫെയർ അസോസിയേഷനാണു ‘സന്തോഷ സംഗമം’ സംഘടിപ്പിച്ചത്. 73ലെ ഫൈനലിൽ കളിക്കാനുപയോഗിച്ച പന്തും എത്തിച്ചിരുന്നു. അന്നത്തെ അതേ നിറത്തിലുള്ള ജഴ്സിയണിഞ്ഞു ടീമംഗങ്ങൾ മൈതാനത്തെ കസേരകളിലിരുന്നപ്പോൾ പലപ്പോഴായി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിൽ അംഗങ്ങളായവരും ഒപ്പം അണിനിരന്നു.

ഇരുപതാണ്ടിനുശേഷം 93ൽ ഇതേ മൈതാനത്തു കിരീടനേട്ടം ആവർത്തിച്ച ടീമിന്റെ ക്യാപ്റ്റൻ കുരികേശ് മാത്യു, ടീമംഗങ്ങളായ കെ.ടി.ചാക്കോ, യു.ഷറഫലി, മാത്യു വർഗീസ്, ഐ.എം.വിജയൻ, പി.പി.തോബിയാസ്, അജിത് കുമാർ, സി.കെ.ജയചന്ദ്രൻ, സഹപരിശീലകരായിരുന്ന വിക്ടർ മഞ്ഞില, എം.എം.ജേക്കബ് തുടങ്ങിയവരും അതിലുണ്ടായിരുന്നു. 73ലെ ടീമിന്റെ വൈസ് ക്യാപ്റ്റനും 93ലെ പ്രധാന പരിശീലകനുമായ ടി.എ.ജാഫറിന് അസുഖംമൂലം എത്താനായില്ല. വിക്ടർ മഞ്ഞിലയ്ക്കും രണ്ടു ടീമിന്റെയും ഭാഗമായതിന്റെ അപൂർവതയുണ്ട്. ഇന്നു ജീവിച്ചിരിപ്പില്ലാത്ത ടീമംഗങ്ങളുടെയും ഇന്നലെ എത്താനാവാത്ത മറ്റുള്ളവരുടെയും കുടുംബാംഗങ്ങളും സംഗമത്തിന്റെ ഭാഗമായി. 

ഹൈബി ഈഡൻ എംപി സംഗമം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ശ്രദ്ധേയമായതു ടീമിന്റെ മുഖ്യപരിശീലകനായിരുന്ന ഒളിംപ്യൻ സൈമൺ സുന്ദർരാജിന്റെ വാക്കുകളായിരുന്നു. ‘അസോസിയേഷനുകൾ ടീമിനെ തിരഞ്ഞെടുക്കും. കളിക്കാൻ പറയും. വിജയിച്ചു വന്നാൽ നന്നായി കളിച്ചു, അഭിനന്ദനങ്ങൾ എന്നു പറയും. കളിക്കാർ ജീവിക്കാൻ എന്താണു ചെയ്തിരുന്നത് എന്ന് ആരും അന്വേഷിച്ചിരുന്നില്ല. ഫുട്ബോൾ താരങ്ങളുടെ ഗതികേടും ദൗർഭാഗ്യവുമായിരുന്നു അത്’.

ഫാക്ടിന്റെ താരവും പരിശീലകനുമെല്ലാമായി കൊച്ചിയിൽ ജീവിച്ചിരുന്ന സൈമൺ സുന്ദർരാജിന് ഒട്ടേറെ പഴയ സഹപ്രവർത്തകരെ കാണാനുള്ള അവസരം കൂടിയായി ഇന്നലത്തെ സംഗമം. അസോസിയേഷൻ പ്രസിഡന്റ് ജോസഫ് പി.അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ടി.ജെ.വിനോദ് എംഎൽഎ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ രാജ്യാന്തര താരവുമായ യു.ഷറഫലി, കെഎഫ്എ മുൻ പ്രസിഡന്റ് കെ.എം.ഐ.മേത്തർ, മുൻ സെക്രട്ടറി യു.പി.ജോണി, ഡോ.പി.കെ.രാജഗോപാൽ, ഐ.എം.വിജയൻ, എ.എൻ.രവീന്ദ്രദാസ്, രമേഷ് മാത്യു, അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.പി.തോബിയാസ്, അബ്ദുൽ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Kerala's first Santosh trophy Winners with memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com