ADVERTISEMENT

മാഞ്ചസ്റ്റർ ∙ ബേൺലിക്കെതിരായ 2–0 വിജയത്തോടെ ലിവർപൂൾ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയുടെ തലപ്പത്ത്. ബോക്സിങ് ഡേ ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കും ആഹ്ലാദിക്കാൻ വകയുണ്ടായി; അലഹാന്ദ്രോ ഗർനാച്ചോ 2 ഗോളുകൾ നേടിയ മത്സരത്തിൽ ചുവന്ന ചെകുത്താന്മാർ 3–2ന് ആസ്റ്റൻ വില്ലയെ കീഴടക്കി. തരംതാഴ്ത്തൽ മേഖലയിലെ അതിജീവനപ്പോരാട്ടത്തിൽ ലൂട്ടൻ ടൗണും വിജയമധുരം രുചിച്ചു. 2 സെൽഫ് ഗോളുകൾ മത്സരഫലം നിർണയിച്ച പോരാട്ടത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ 3–2നു ലൂട്ടൻ തോൽപിച്ചു.

ആറാം മിനിറ്റിൽ ഡാർവിൻ ന്യൂനസും 90–ാം മിനിറ്റിൽ ഡിയേഗോ ജോട്ടയുമാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. കോഡി ഗാപ്കോ, ഹാർവി എലിയട്ട് എന്നിവരുടെ ഗോളുകൾ വാർ പരിശോധനയിൽ അസാധുവാക്കപ്പെട്ടു. മുഹമ്മദ് സലായുടെ കിടിലനൊരു ഗോൾശ്രമം പോസ്റ്റിൽത്തട്ടിയും നിഷ്ഫലമായി. ഈ ദൗർഭാഗ്യങ്ങളില്ലായിരുന്നെങ്കിൽ ലിവർപൂളിന്റെ വിജയം വൻമാർജിനിലായേനെ.

ഇതോടെ, 19 കളിയിൽ 42 പോയിന്റുള്ള ലിവ‍ർപൂൾ 18 കളിയിൽ 40 പോയിന്റുളള ആർസനലിനെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ലണ്ടൻ ഡാർബിയിൽ വെസ്റ്റ്ഹാമിനെ നേരിടുന്ന ആർസനൽ ജയിച്ചാൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തും. സ്വന്തം മൈതാനമായ ഓൾ‍ഡ് ട്രാഫഡിൽ ആസ്റ്റൻ വില്ലയ്ക്കെതിരെ 2 ഗോളിനു പിന്നിൽനിന്ന ശേഷമാണ് 3 ഗോളുകൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേതാക്കളായത്.

21–ാം മിനിറ്റിൽ ജോൺ മക്ഗിൻ, 26–ാം മിനിറ്റിൽ ലിയാൻഡർ ഡെൻഡോൻകർ എന്നിവരുടെ ഗോളുകളിൽ ആസ്റ്റൻ വില്ല ലീഡ് എടുത്തു. ആദ്യപകുതിയിലെ മങ്ങിയ പ്രകടനത്തിനു രണ്ടാം പകുതിയിൽ യുണൈറ്റഡ് കണക്കു തീർത്തു. അർജന്റീന താരം അലഹാന്ദ്രോ ഗർനാച്ചോ (59, 71 മിനിറ്റുകൾ), ഡെന്മാർക്ക് താരം റാസ്മസ് ഹൊയ്‌ലുൻ (82) എന്നിവരിലൂടെ യുണൈറ്റഡ് 3 ഗോളുകൾ മടക്കി. ലീഗിൽ യുണൈറ്റഡിന് 6–ാം സ്ഥാനം; 19 കളിയിൽ 31 പോയിന്റ്. ആസ്റ്റൻ വില്ല (19 കളി, 39 പോയിന്റ്) 3–ാം സ്ഥാനത്തു  തുടരുന്നു.

English Summary:

English premier league point list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com