ADVERTISEMENT

അൽ റയാൻ (ഖത്തർ)∙ എഎഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം തോൽവി. ഓസ്ട്രേലിയക്ക് പിന്നാലെ ഉസ്ബെക്കിസ്ഥാനോടും സുനില്‍ ഛേത്രിയും സംഘവും തോല്‍വി രുചിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉസ്ബെക്കിസ്ഥാൻ ഇന്ത്യയെ തകർത്തത്. ഉസ്ബെക്കിസ്ഥാൻ താരങ്ങൾ മൂന്നു ഗോളുകളും ആദ്യ പകുതിയിൽ തന്നെ സ്കോർ ചെയ്തു. അബോസ്‌ബേക് ഫയ്‍സുല്ല (4'), ഇഗോർ സെർഗീവ് (18'), ഷെര്‍സോദ് നസ്റുല്ലോവ് (45+5') എന്നിവരാണ് ഗോൾ നേടിയത്. ചൊവ്വാഴ്ച സിറിയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കഴിഞ്ഞ കളിയില്‍ ഓസ്ട്രേലിയയെ തുടക്കത്തിൽ പിടിച്ചുകെട്ടിയ ഇന്ത്യന്‍ പ്രതിരോധനിര തകർന്നതോടെ ആദ്യപകുതിയില്‍ 0-3ന് പിന്നിലായി. നാലാം മിനിറ്റില്‍ തന്നെ ആദ്യ ഗോൾ പിറന്നു. അബോസ്‌ബേക് ഫയ്‍സുല്ലയാണ് ആദ്യ ഗോൾ നേടിയത്. 18-ാം മിനുറ്റില്‍ ഇഗോര്‍ സെര്‍ഗീവ് ഇന്ത്യക്ക് രണ്ടാം പ്രഹരം നല്‍കി. ഇന്ത്യന്‍ പ്രതിരോധത്തിന്‍റെ പിഴവില്‍ നിന്നായിരുന്നു ഇരു ഗോളുകളും. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ (45+4) വീണുകിട്ടിയ അവസരം മുതലെടുത്ത ഷെര്‍സോദ് നാസ്‌റുല്ലോവും ലക്ഷ്യം കണ്ടതോടെ ഇന്ത്യ മൂന്ന് ഗോളിന് പിന്നിലാവുകയായിരുന്നു.

രണ്ടാംപകുതിയിൽ പകരക്കാരനായിറങ്ങിയ മലയാളി താരം രാഹുല്‍ കെ.പിയുടെ ഹാഫ്‌ വോളി ശ്രമം തലനാരിഴയ്ക്ക് നഷ്ടമായത് നീലപ്പടയ്ക്ക് തിരിച്ചടിയായി. 71-ാം മിനുറ്റില്‍ താരം മറ്റൊരു മുന്നേറ്റം നടത്തിയെങ്കിലും ഉസ്ബെക് പ്രതിരോധം മറികടക്കാനായില്ല. 72-ാം മിനുറ്റില്‍ ഛേത്രിയെ പിന്‍വലിച്ചതിന് പിന്നാലെ രാഹുല്‍ ഭേക്കേയുടെ ഹെഡര്‍ നിര്‍ഭാഗ്യം കൊണ്ട് വലയിലെത്തിയില്ല. അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും ഇന്ത്യ ഗോള്‍ നേടാതിരുന്നതോടെ ഉസ്ബെക്കിസ്ഥാന്‍ അനായാസം ജയം ഉറപ്പിക്കുകയായിരുന്നു.

English Summary:

India vs Uzbekistan in Asian Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com