ബ്ലാസ്റ്റേഴ്സിനു മുന്നിൽ പരുക്കൻ പാത; ഗോൾകീപ്പർ സച്ചിൻ സുരേഷിനു തോളെല്ലിനു പരുക്ക്; ഇൻജറിയിൽ വലഞ്ഞ് ബ്ലാസ്റ്റേഴ്സ്
Mail This Article
ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പത്താം സീസണിൽ പരുക്കില്ലാതെ എല്ലാ കളിക്കാരും ഒരുമിച്ചുള്ള ‘ഫുൾ സ്ക്വാഡ്’ എന്ന ഭാഗ്യം ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനു ലഭിച്ചിട്ടില്ല. പ്ലേമേക്കറായിരുന്ന സൂപ്പർ താരം അഡ്രിയൻ ലൂണ, ഘാന താരം ക്വാമെ പെപ്ര എന്നിവർ തുടക്കത്തിൽ തന്നെ പരുക്കേറ്റു പുറത്തായതിനു പിന്നാലെ ഇപ്പോഴിതാ വിശ്വസ്ത ഗോൾകീപ്പറായിരുന്ന മലയാളി സച്ചിൻ സുരേഷും തോളെല്ലിനു പരുക്കേറ്റു ടീമിനു പുറത്തായി.
ഇതോടെ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ, അടുത്ത നിർണായക മത്സരങ്ങളിൽ ‘ഇൻജറി സ്ക്വാഡിൽ’ ഇല്ലാത്ത കളിക്കാരുമായി വേണം ബ്ലാസ്റ്റേഴ്സിനു പോരാടാൻ. കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള എവേ മത്സരത്തിനിടെയാണ് സച്ചിൻ സുരേഷിനു തോളിനു പരുക്കേറ്റത്. 34–ാം മിനിറ്റിൽ ഗോൾ മുഖത്തേക്കു വന്ന ക്രോസ് ചാടിപ്പിടിക്കവേ, ചെന്നൈയിൻ താരം ഫാറൂഖ് ചൗധരിയുമായി കൂട്ടിയിടിച്ചു സച്ചിൻ മൈതാനത്തു വീഴുകയായിരുന്നു. തുടർന്നു 38–ാം മിനിറ്റിൽ സ്ട്രെച്ചറിലാണു സച്ചിനെ മൈതാനത്തിനു പുറത്തെത്തിച്ചത്. ചെന്നൈയിൽ രാത്രിയിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സച്ചിനെ ഇന്ന് എംആർഐ സ്കാനിങ്ങിനു വിധേയനാക്കും.
സച്ചിനെ കൂടാതെ ബാക്കി കളിക്കാരെല്ലാം കൊച്ചിയിലേക്കു മടങ്ങി. സാധാരണ തോളെല്ലിനു പരുക്കേറ്റാൽ ശരാശരി 41 ദിവസത്തെ വിശ്രമമാണ് ആവശ്യം. എന്നാൽ ഗോൾകീപ്പർമാരുടെ കരുത്ത് ‘കൈകളിൽ’ ആയതിനാൽ സച്ചിനു കൂടുതൽ വിശ്രമം വേണ്ടി വരുമെന്നാണു സൂചന. ഇങ്ങനെ വന്നാൽ ശേഷിക്കുന്ന മത്സരങ്ങളിൽ കരൺജിത്ത് സിങ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറാകും.
ഇതുവരെയുള്ള 15 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഗോൾവല കാത്തതു തൃശൂരുകാരനായ ഇരുപത്തിരണ്ടുകാരൻ സച്ചിനായിരുന്നു. നവംബറിൽ തുടർച്ചയായ 2 മത്സരങ്ങളിൽ പെനൽറ്റി തടുത്തിട്ടു ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചതടക്കം ടീമിന്റെ വിജയക്കുതിപ്പിൽ സച്ചിന്റെ പങ്കും വലുതായിരുന്നു.
ഡയമന്റകോസിനും ലെസ്കോവിച്ചിനും നേരിയ പരുക്ക്
പരിശീലനത്തിനിടെ നേരിയ പരുക്കേറ്റ ഫോർവേഡ് ദിമിത്രിയോസ് ഡയമന്റകോസ് ഇല്ലാതെയാണു ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ദിമിയുടെ പരുക്കു സാരമുള്ളതല്ലെന്നാണു സൂചന. 25ന് എഫ്സി ഗോവയ്ക്കെതിരെ ഗ്രീക്ക് താരത്തെ പ്രതീക്ഷിക്കാം. ചെന്നൈയിനെതിരെ രണ്ടാം പകുതിയിൽ പരുക്കേറ്റതിനെ തുടർന്നു ക്രോയേഷ്യൻ താരം മാർക്കോ ലെസ്കോവിച്ചിനും കളം വിടേണ്ടി വന്നിരുന്നു. ക്രൊയേഷ്യൻ താരത്തിന്റെ പരുക്കും സാരമുള്ളതല്ലെന്നാണു വിവരം. മുട്ടിനേറ്റ ചവിട്ടാണു ലെസ്കോവിച്ചിനു തിരിച്ചടിയായതെന്നും കരുതൽ എന്ന നിലയിലാണു പിൻവലിച്ചതെന്നും കോച്ച് ഇവാൻ വുക്കോമനോവിച്ച് മത്സര ശേഷം പറഞ്ഞിരുന്നു.