ADVERTISEMENT

ഗുവാഹത്തി ∙ പരാജയങ്ങൾ മറന്നു പ്ലേ ഓഫിനുള്ള ബൂസ്റ്റർ ഡോസ് തേടിയ കേരള ബ്ലാസ്‌റ്റേഴ്സിനു വടക്കു കിഴക്കു നിന്നും രണ്ടടി. അവസാന 10 മിനിറ്റിൽ വഴങ്ങിയ രണ്ടു ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തോൽവി (2–0). പൊരുതാനുറച്ച് ഇറങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയത്തോടെ ഒരു പുനർജനി. 84-ാം മിനിറ്റിൽ സ്പാനിഷ് താരം നെസ്റ്റർ അൽബിയാക്കും 91-ാം മിനിറ്റിൽ മലയാളി താരം എം.എസ്.ജിതിനുമാണു നോർത്ത് ഈസ്റ്റിന്റെ സ്കോറർമാർ. ആദ്യാവസാനം നോർത്ത് ഈസ്റ്റ് നിരയിൽ നിറഞ്ഞു കളിച്ച ജിതിനെ കയ്യടികളോടെയാണു കാണികൾ സ്വീകരിച്ചത്. ജയത്തോടെ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ 11ൽ നിന്ന് ഏഴാം സ്ഥാനത്തേക്കു കയറി. നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ്ഹൈദരാബാദ് എഫ്സിയെ നേരിടും. 12ന് ഹൈദരാബാദിലാണ് മത്സരം. 

 ഒരു തട്ട്, ഒരു കൊട്ട് 

80 മിനിറ്റും ഗോൾ വീഴാതിരുന്ന മത്സരം സമനിലയിലേക്കു പോകുന്ന ഘട്ടത്തിലാണു സ്പാനിഷ് താരം നെസ്റ്റർ ആദ്യ വെടി പൊട്ടിച്ചത്. സ്പാനിഷ് താരം മിഗ്വേൽ സബാക്കോ നീട്ടി നൽകിയ പന്തുമായി കുതിച്ച നെസ്റ്ററിനെ തടയാൻ ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിൻസിച്ചിനായില്ല. കോരിയെടുത്ത് തട്ടിയ പന്ത് ഗോൾകീപ്പർ ലാറ സിങ്ങിനെ മറികടന്ന് വലയിൽ. രണ്ടാം ഗോളിനായി, ബോക്സിനുളളിൽ ഫൽഗുനി സിങ് തട്ടി നൽകിയ പന്തിൽ ചെറിയൊരു ഫ്ലിക് മാത്രമാണു ജിതിന് വേണ്ടിവന്നത്. ആദ്യാവസാനം അധ്വാനിച്ചു കളിച്ചതിനുള്ള അംഗീകാരം പോലെ പന്ത് വീണ്ടും ബ്ലാസ്റ്റേഴ്സ് വലയിൽ. ഗോളടിച്ച് തൊട്ടടുത്ത മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് താരം സൗരവിന്റെ മുഖത്തു തട്ടിയ ജിതിൻ മഞ്ഞക്കാർഡും വാങ്ങി.  

 ഗോളടിക്കാൻ മറന്നു 

ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളുകൾ അകന്നു നിന്നു. നോർത്ത് ഈസ്റ്റ് ഗോൾ പോസ്റ്റിലേക്ക് ഒന്നിലധികം തവണ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റതാരം ഇഷാൻ പണ്ഡിത കുതിച്ചെത്തിയെങ്കിലും പ്രതിരോധ നിരക്കാരെ മറികടന്ന് ഗോളടിക്കാനുള്ള പാഠം മറന്ന കുട്ടിയെപ്പോലെയായി. ഇഷാൻ, ഡാനിഷ്, സകായ് സഖ്യം ആക്രമണങ്ങൾ മെനഞ്ഞെങ്കിലും ഗോൾ പോസ്റ്റിനു മുന്നിൽ എല്ലാം അവസാനിച്ചു. 

  ജാപ്പനീസ് താരം ഡെയ്സൂകി സക്കായ് പായിച്ച രണ്ടു ലോങ് റേഞ്ചറുകൾക്കും ലക്ഷ്യം ഭേദിക്കാൻ ശക്തിയുണ്ടായില്ല. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ഇഷാനെ ബോക്സിൽ ഫൗൾ ചെയ്തതു ചോദ്യം ചെയ്ത ബ്ലാസ്റ്റേഴ്സ് ഫിറ്റ്നസ് കോച്ച് വെർണർ മാർട്ടൻസിനു റഫറി മഞ്ഞക്കാർഡ് നൽകി. രണ്ടാം പകുതിയിൽ ഇറങ്ങിയപ്പോൾത്തന്നെ രണ്ട് മാറ്റങ്ങൾ വരുത്തി ആക്രമണം കടുപ്പിക്കാനായിരുന്നു നോർത്ത് ഈസ്റ്റിന്റെ ശ്രമം. 

  മൻവീറിനെയും തിലാങ്ങിനെയും പിൻവലിച്ച് മകാർട്ടനെയും ഫൽഗുനി സിങ്ങിനെയും ഇറക്കി. കെ.പി.രാഹുലിനെയും വിബിൻ മോഹനനെയും ഉൾപ്പെടെ പകരക്കാരായി ഇറക്കി ബ്ലാസ്റ്റേഴ്സും മത്സരം കൈപ്പിടിയിലാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

English Summary:

North east defeated Kerala blasters in Football Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com