ജിതിൻ മാത്രമല്ല; നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ മലയാളികൾ 4 പേർ
Mail This Article
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ വിങ്ങുകളിലൂടെ ആക്രമിച്ചു മുന്നേറിയെത്തിയ 18-ാം നമ്പറുകാരനെ കണ്ടപ്പോൾ മലയാളികൾ പറഞ്ഞു - ഇതു നമ്മുടെ ജിതിൻ അല്ലേ.. ഗുവാഹത്തിയിൽ ബ്ലാസ്‌റ്റേഴ്സിന് എതിരായ മത്സരത്തിൽ വടക്കുകിഴക്കൻ വിജയമുറപ്പിച്ച ഗോൾ നേടിയ തൃശൂർ ഒല്ലൂർ സ്വദേശി ജിതിനൊപ്പം 3 മലയാളികൾ കൂടിയുണ്ട്.. ഗോൾകീപ്പർ കാസർകോട് നീലേശ്വരം സ്വദേശി കെ.മിർഷാദ്, മധ്യനിര താരം നാദാപുരം സ്വദേശി ഗനി അഹമ്മദ് നിഗം, നോർത്ത് ഈസ്റ്റ് റിസർവ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ മലപ്പുറം വളാഞ്ചേരി സ്വദേശി ഷിഗിൽ നമ്പ്രത്ത്. ഇവരെയെല്ലാം നയിക്കുന്ന നോർത്ത് ഈസ്റ്റിന്റെ മാനേജരും മലയാളിയാണ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷെഹസാദ് മുഹമ്മദ്.
നോർത്ത് ഈസ്റ്റ് ടീമിൽ സീനിയേഴ്സ് മിർഷാദും ഗനിയുമാണ്. 3 സീസണുകളായി ടീമിനൊപ്പമുണ്ട്. 2 സീസണായി ജിതിൻ വടക്കു കിഴക്കുണ്ട്. ബെംഗളൂരു യൂത്ത് ടീമിൽ നിന്നാണ് ഇരുപത്തൊന്നുകാരൻ ഷിഗിൽ നോർത്ത് ഈസ്റ്റിൽ എത്തുന്നത്.
ടീമിൽ സഹമുറിയന്മാരാണു ജിതിനും മിർഷാദും. 2018 ൽ കൊൽക്കത്തയിൽ ജിതിൻ അടങ്ങുന്ന കേരള ടീം സന്തോഷ് ട്രോഫി നേടിയപ്പോൾ കേരളത്തെ പ്രോത്സാഹിപ്പിക്കാൻ മിർഷാദ് എത്തിയിരുന്നു. അന്ന് ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു മിർഷാദ്.
മിർഷാദ് അടക്കമുള്ള സീനിയർ താരങ്ങൾ കളിയെക്കുറിച്ചുള്ള കാഴ്ചപ്പാടു തന്നെ മാറ്റിയെന്നു ജിതിൻ പറയുന്നു. ഫുട്ബോളിനു വടക്കുകിഴക്ക് നല്ല വളക്കൂറുണ്ടെന്ന കാര്യത്തിലും മലയാളി താരങ്ങൾക്ക് ഒരേ അഭിപ്രായം.