ADVERTISEMENT

കോട്ടയം ∙ തമിഴ്നാട്ടിലെ ഓരോ സ്കൂളിലും ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടർ, കോ ഓർഡിനേറ്റർ, ഡയറക്ടർ എന്നിങ്ങനെ 3 പേരാണു കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനായി ജോലി ചെയ്യുന്നത്. കേരളത്തിലേക്കു നോക്കുക: സംസ്ഥാനത്താകെ 5402 എയ്ഡഡ്, സർക്കാർ സ്കൂളുകൾ. അത്രയും സ്ഥാപനങ്ങളിലായി 41 ലക്ഷം വിദ്യാർഥികൾ. ആകെയുള്ള കായികാധ്യാപകരുടെ എണ്ണം വെറും 2034. ഏകദേശം 3300 സ്കൂളുകളിൽ കായികാധ്യാപകരില്ല. ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ സ്കൂളുകളിലെല്ലാം കളിക്കളങ്ങളുണ്ട്. പക്ഷേ, കായികയിനങ്ങൾ അഭ്യസിപ്പിക്കാനോ പരിചയപ്പെടുത്താനോ അധ്യാപകർ ഇല്ലേയില്ല.

അവകാശസംരക്ഷണത്തിന്റെ പേരിൽ കായികാധ്യാപകർ സമരഭീഷണിയുമായി രംഗത്തിറങ്ങുമ്പോൾ സർക്കാർ ഒളിച്ചുകളിക്കുകയാണ്. കഴിഞ്ഞ 3 വർഷമായി കായികാധ്യാപകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ വിദ്യാഭ്യാസ വകുപ്പ് ഉഴപ്പുമ്പോൾ വിദ്യാർഥികൾ ആശങ്കയുടെ ട്രാക്കിലാണ്; പ്രത്യേകിച്ചു കായികതാരങ്ങൾ. ഗെയിംസും അത്‍ലറ്റിക്സും ഉടൻ വരാനിരിക്കുന്നു. ഇവയുടെ നടത്തിപ്പ് അവതാളത്തിലാകുമോയെന്നാണു പ്രധാന ആശങ്ക. 

ഞങ്ങൾക്കു വേണ്ടത്

കായികാധ്യാപകരുടെ ആവശ്യങ്ങൾ ഇങ്ങനെ: 1. ഹൈസ്കൂൾ കായികാധ്യാപകരുടെ ശമ്പളം മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നവരുടേതിനു തുല്യമാക്കുക. നിലവിൽ ഹൈസ്കൂൾ കായികാധ്യാപകർക്കു യുപി സ്കൂളുകാരുടെ വേതനമേ ലഭിക്കുന്നുള്ളൂ. 2. യുപി സ്കൂളുകളിൽ 200 കുട്ടികൾക്ക് ഒരു കായികാധ്യാപകൻ എന്ന കണക്കിൽ നിയമനം നടക്കണം. നിലവിൽ, 500 കുട്ടികളുണ്ടെങ്കിൽ ഒരു സ്പെഷലിസ്റ്റ് അധ്യാപകൻ (കായികം, സംഗീതം, തയ്യൽ എന്നിങ്ങനെ ഏതുമാകാം) എന്നതാണു കണക്ക്. 3. ഹൈസ്കൂളുകളിൽ തസ്തിക നിർണയത്തിനായി എട്ടാം ക്ലാസിലെയും പത്താം ക്ലാസിലെയും ഓരോ പീരിയഡ് കൂടി കൂട്ടണം. നിലവിൽ എട്ടിലെയും ഒൻപതിലെയും ഓരോ പീരിയഡ് മാത്രമേ കണക്കിലെടുക്കുന്നുള്ളൂ. എട്ടിലെ ഒരു പീരിയഡും പത്തിലെ ഒരു പീരിയഡും പരിഗണിക്കുന്നേയില്ല. 4. ഹയർ സെക്കൻഡറിയിലും കായികാധ്യാപകരെ നിയമിക്കുക.

സർക്കാർ പറയുന്നത്

കായികാധ്യാപകരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ശുപാർശ നൽകിയെന്നാണു വിദ്യാഭ്യാസ മന്ത്രിയും വകുപ്പും പറയുന്നത്. ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും പറയുന്നു. എന്നാൽ, 2 വർഷമായിട്ടും തീരുമാനമാകാത്തത് എന്തുകൊണ്ടാണെന്ന് അധ്യാപകർ ചോദിക്കുമ്പോൾ ആർക്കും മറുപടിയില്ല. 

ആർക്ക്, എന്തിന്

സംസ്ഥാനത്തെ എയ്ഡഡ്, സർ‌ക്കാർ സ്കൂളുകളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ കായിക വിദ്യാഭ്യാസത്തിനു പാഠപുസ്തകമുണ്ട്.   തിയറിക്കു പുറമേ ഏതെങ്കിലും കായികവിനോദത്തിലെ മികവ് അളക്കുന്ന പ്രാക്ടിക്കൽ പരീക്ഷയുമുണ്ട്. പുസ്തകത്തിലെ അറിവ് കുട്ടികൾക്കു പകർന്നുകൊടുക്കാൻ ആവശ്യത്തിന് അധ്യാപകരില്ല. പഠിപ്പിക്കാൻ ആരുമില്ലായിരുന്നുവെങ്കിലും ഈ വിഷയത്തിൽ ഓണപ്പരീക്ഷ നടന്നിരുന്നു. 5 മുതൽ 9 വരെ ക്ലാസുകളിൽ കായികപഠനത്തിനു പീരിയഡുണ്ട്. എന്നാൽ, 10–ാം ക്ലാസിൽ പീരിയഡില്ല, പരീക്ഷയുമില്ല. എന്നിട്ടും കുട്ടികളെക്കൊണ്ട് ഈ പുസ്തകം വാങ്ങിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ്?

വടിയെടുത്ത് വകുപ്പ്

കായികാധ്യാപകരെ വിരട്ടി കാര്യങ്ങൾ നടത്താനുള്ള ശ്രമത്തിലാണു വിദ്യാഭ്യാസ വകുപ്പ്. ഓരോ ജില്ലയിലും കായികമേളകളുടെ നടത്തിപ്പു ചുമതലയുള്ള റവന്യു ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറിമാരെ ഇത്തവണ പ്രത്യേക ഉത്തരവിലൂടെ നിയമിച്ചതു പൊതുവിദ്യാഭ്യാസ ഡയറക്ടറാണ്. ഉപജില്ലാ സെക്രട്ടറിമാരെ നിയമിച്ചതു ജില്ലാ ഡപ്യൂട്ടി ഡയറക്ടറും (ഡിഡിഇ). ഇതോടെ, പലരും വെട്ടിലായി. സർക്കാർ ഉത്തരവു ലംഘിച്ചാൽ നടപടി വരുമെന്ന പേടിയായിരുന്നു കാരണം. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി പല ജില്ലകളിലും ഉപജില്ലാ സെക്രട്ടറിമാർ രാജിവച്ചു. അതോടെ, ഡിഡിഇമാർ നടപടിയുമായി ഇറങ്ങി. ഉപജില്ലാ സെക്രട്ടറിമാരായി നിയമിച്ചവരെ റിലീവ് ചെയ്ത് ഉത്തരവിറക്കി. മേളകളെല്ലാം കൃത്യമായി പൂർത്തീകരിച്ച് ഡ്യൂട്ടി സർട്ടിഫിക്കറ്റുമായി തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാണു നിർദേശം.

ബദൽ ക്രമീകരണം തുണയ്ക്കുമോ?

മേളകൾ തടസ്സപ്പെടാതിരിക്കാൻ സ്പോർട്സ് കൗൺസിലിന്റെ സഹായം തേടിയിരിക്കുകയാണു വിദ്യാഭ്യാസ വകുപ്പ്. കായികാധ്യാപകർ നിസ്സഹകരണം ശക്തമാക്കിയാ‍ൽ പ്രതിരോധിക്കാൻതന്നെയാണ് അധികൃതരുടെ തീരുമാനം. പല ദേശീയ മത്സരങ്ങളുടെയും തീയതി തീരുമാനിച്ചതിനാൽ സംസ്ഥാന മത്സരം കൃത്യസമയത്തുതന്നെ തീർത്തില്ലെങ്കിൽ പ്രയാസമാകും. ഗെയിംസ് മേഖലാ മത്സരങ്ങൾ ഒക്ടോബർ 4 മുതൽ 6 വരെ കോട്ടയത്തും 10 മുതൽ കണ്ണൂരിലുമായാണു നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാന അത്‍ലറ്റിക്സ് നവംബറിൽ കണ്ണൂരിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com